തിരുവനന്തപുരം: സഹകരണ വകുപ്പിൽ 700 കോടി രൂപയുടെ സോഫ്റ്റ്‌വെയർ അഴിമതി നടക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണ വകുപ്പിനു കീഴിലെ സഹകരണ സംഘങ്ങൾക്ക് പൊതുവായി ആവശ്യമുള്ള കോമൺ സോഫ്റ്റ്‌വെയർ പദ്ധതി ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകിയാണ് അഴിമതി നടത്തുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സഹകരണ വകുപ്പിന് കീഴിലുള്ള 4,415 സംഘങ്ങൾക്ക് പൊതു കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ നൽകാൻ ദിനേശ് ബീഡി സഹകരണ സംഘത്തിന് ഇപ്പോൾ പുതുതായി കരാർ നൽകിയിരിക്കുകയാണ് .മുമ്പ് ഇത് ടാറ്റ കൺസൾട്ടൻസി സർവീസിന് ആയിരുന്നു നൽകിയിരുന്നത് അവർ 4,415 സംഘങ്ങൾക്കും കൂടി 216 കോടി രൂപയായിരുന്നു കരാർ ഏറ്റെടുത്തത്. എന്നാൽ അത് അജ്ഞാത കാരണങ്ങളാൽ റദ്ദാക്കി ഇപ്പോൾ കണ്ണൂരിലെ സിപിഎം നിയന്ത്രണത്തിലുള്ള രണ്ടു കമ്പനികൾ മാത്രം പങ്കെടുത്ത ലേലം വഴി ദിനേശ് ബീഡി സഹകരണ സംഘത്തിന് പുതിയ കരാർ നൽകുകയാണ്.
250 അംഗങ്ങൾക്ക് 58 കൂടി രൂപയാണ് ആദ്യ കരാറിൽ നൽകുന്നത്. ഇങ്ങനെ കണക്കാക്കിയാൽ മൊത്തം കരാർ തുക 914 കോടി രൂപയാകും. ടിസിഎസ് എടുത്ത കരാറിനേക്കാൾ 700 കോടി രൂപയാണ് അധികമാകുന്നത് ഇത് തെരഞ്ഞെടുപ്പ് വേളയിൽ തന്നെ നടപ്പാക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രത്യേക അനുമതി ആവശ്യപ്പെടാനും നീക്കമുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
കേരളത്തിൽ സിപിഎമ്മും ബിജെപിയുമായുള്ള ഡീൽ മിക്ക സ്ഥലങ്ങളിലും വളരെ പരസ്യമായി ഉള്ളതാണെന്ന് രമേശ് പറഞ്ഞു. പല മണ്ഡലങ്ങളിലും എൻഡിഎയുടെ സ്ഥാനാർഥികൾ ആരെന്ന് ആ പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് പോലും അറിയില്ല. കേരളത്തിലെ ഡീൽ യഥാർഥത്തിൽ നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുള്ളതാണ്.
മുഖ്യമന്ത്രി വിനീത വിധേയനായി ആറന്മുള കണ്ണാടിയും ആമാടപ്പെട്ടിയും ഒക്കെയായി പ്രധാനമന്ത്രിയുടെ പിറകെ നടക്കുകയാണ്. ഇത് നേരത്തെ ശ്രീ എം വഴി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തി പിണറായിക്ക് വേണ്ടി നടത്തിയ ഡീലിന്‍റെ പുതിയ രൂപമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കോൺഗ്രസ് വർഗീയ സംഘടനകളെകൂട്ടുപിടിക്കുന്നു എന്ന് ആക്ഷേപിക്കുന്നവർ എസ്ഡിപിഐയും പിഡിപിയും സിപിഎമ്മിന് പരസ്യ പിന്തുണ നൽകുന്നത് അറിഞ്ഞില്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു