ന്യൂഡൽഹി: ബിജെപിയും ആർഎസ്എസും രാജ്യത്തു വിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ സ്നേഹത്തിന്റെ സന്ദേശവുമായി കോൺഗ്രസ് എന്നും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് എഐസിസി അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ആസ്ഥാനത്തു ദേശീയപതാക ഉയർത്തിയശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം സ്വാതന്ത്ര്യം നേടിയതിനു പിന്നാലെ കോൺഗ്രസ് മുൻകൈയെടുത്തു നടപ്പിലാക്കിയ പദ്ധതികളുടെ പേരുകൾ മാറ്റി സ്വന്തം ക്രെഡിറ്റാക്കി മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണ്. കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രിമാർ നടപ്പാക്കിയ പദ്ധതികളും ഖാർഗെ അക്കമിട്ടു നിരത്തി.
ദീർഘവീക്ഷണത്തോടെ അന്നു നടപ്പാക്കിയ പദ്ധതികൾപോലെ യാതൊന്നും നിലവിലെ സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നില്ല. യുവജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നതും സമാധാനപരമായി പ്രതിഷേധിക്കുന്നതും രാജ്യദ്രോഹമല്ല.
യുവാക്കളുടെ പ്രതിഷേധത്തിന് കോൺഗ്രസ് പൂർണ പിന്തുണയാണ് നൽകിയത്. മോദിസർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം യുവാക്കളുടെ സ്വപ്നങ്ങൾ തകരുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്തു -ഖാർഗെ ചൂണ്ടിക്കാട്ടി.