ഇരിട്ടി: വന്യമൃഗ ഭീഷണി നേരിടുന്ന പഞ്ചായത്തിലെ തൂക്കുവേലി നിർമാണം ഈ മാസം 22നകം പൂർത്തിയാക്കുമെന്ന് കെൽ പ്രതിനിധി സംഘത്തിന്റെ ഉറപ്പ്. വിവിധ റീച്ചുകളിൽ ഇതിനായി കൂടുതൽ യൂണിറ്റുകളെ നിയോഗിച്ച് നിർമാണം വേഗത്തിലാക്കും മെന്നും കൊൽ പ്രതിനിധികൾ പറഞ്ഞു. കൃഷി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളുടെ വനാതിർത്തിയിൽ പൂർത്തിയാക്കുന്ന സോളാർ തൂക്കുവേലിയുടെ അയ്യൻകുന്ന് പഞ്ചായത്തിലെ നിർമാണ പ്രവർത്തങ്ങളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അതാത് പഞ്ചായത്ത് അംഗങ്ങളുടെയും പഞ്ചായത്ത് പ്രസിഡന്റിന്റേയും നേതൃത്വത്തിൽ മോണിറ്ററിംഗ് സമിതി രൂപീകരിക്കാനും തീരുമാനമായി.
ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടായിരുന്നിട്ടും നിർമാണം വൈകിയത് കെല്ലും കരാറുകാരനും നടത്തിയ മെല്ലെപോക്ക് ആണെന്ന് പ്രദേശവാസികൾ യോഗത്തിൽ ആരോപിച്ചു. ആറളത്ത് ആനമതിൽ പൂർത്തിയാകുന്നതോടെ ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ എത്താതിരിക്കാൻ സോളാർ വേലി അടിയന്തരമായി പൂർത്തിയാക്കേ ണ്ടതുണ്ടെന്ന് കൊട്ടിയൂർ റേഞ്ചർ നിധിൻ രാജ് അറിയിച്ചു.
പദ്ധതി പൂർത്തിയാകാതിരുന്നാൽ മലയോര പഞ്ചായത്തുകൾക്ക് അത് വലിയ നഷ്ടവും ഭീഷണിയുയമായിരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിർമാണം പൂർത്തിയാക്കിയ റീച്ചുകളിൽ സാങ്കേതിക കാരണങ്ങളാൽ നിർമാണം നടത്താൻ കഴിയാതിരുന്ന 700 മീറ്റർ സ്ഥലത്തെ വേലി നിർമാണ് പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.
കാലാവധി ജൂൺ 30ന് തീരും
വന്യമൃഗ ഭീഷണി നേരിടുന്ന പഞ്ചായത്തുകൾക്ക് സുരക്ഷിതത്വം ഒരുക്കാനായി കൃഷി വകുപ്പ് 2.20 കോടി രൂപയാണ് നീക്കിവച്ചത്. പദ്ധതി കാലാവധി പൂർത്തിയാകാറായിട്ടും 94 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. ഈമാസം പദ്ധതി പൂർത്തിയായില്ലെങ്കിൽ 1.24കോടി ലാപ്സാകും. മൂന്നു വർഷം മുന്പ് നിർമാണ തുക മുഴുവൻ വനം വകുപ്പ് കൃഷി വകുപ്പിന് കൈമാറിയി രുന്നു. വനം വകുപ്പാണ് നിർമാണ പ്രവൃത്തി കെല്ലിന് കൈമാറിയത്. കെൽ പ്രവൃത്തി മറ്റ് ഉപകരാറുകാർക്ക് കൈമാറിയെങ്കിലും പ്രവൃത്തിയുടെ മെല്ലെ പോക്ക് തിരിച്ചടിയായി.
യോഗത്തിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബോബി എണ്ണച്ചേരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെയിൻസ് ടി. മാത്യു , മനോജ് എം. കണ്ടത്തിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ മേരി റെജി , ജോസ്കുഞ്ഞ് തടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ ഷിബോ അഗസ്റ്റിൻ, അനുപമ ജോസ്, ഷീൻ ജോസഫ് , ടോമി സൈമൺ, ബിന്ദു ഷാജി, കൃഷി ഡപ്യൂട്ടി ഡയറക്ടർ ബിന്ദു കെ. മാത്യു, ഇരിട്ടി സെഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ, ട്രൈബൽ ഓഫീസർ എസ്. ഷാഹിർ തുടങ്ങിയവർ പങ്കെടുത്തു.