മുംബൈയിലെ പവായിൽ ജനവാസ മേഖലയിലിറങ്ങിയ മുതലയെ വനംവകുപ്പും നഗരസഭാ അധികൃതരും ചേർന്ന് സുരക്ഷിതമായി പിടികൂടി. പ്രദേശവാസിയായ ഒരാൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ദൃശ്യങ്ങൾ വൈറലായതോടെ ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഉടൻ തന്നെ ഇടപെടുകയും വന്യജീവി വിഭാഗവുമായി ചേർന്ന് കൃത്യമായ ലൊക്കേഷൻ കണ്ടെത്തി രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. ആർക്കും പരിക്കുകളോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെയാണ് മുതലയെ വലയിലാക്കിയത്.
പവായി തടാകത്തിൽ സാധാരണയായി കാണപ്പെടുന്ന 'മഗ്ഗർ' ഇനത്തിൽപ്പെട്ട മുതലയാണിതെന്നും, മഴക്കാലത്ത് ജലാശയങ്ങൾ കവിഞ്ഞൊഴുകിയപ്പോൾ വഴിതെറ്റി ജനവാസ മേഖലയിലേക്ക് എത്തിയതാകാമെന്നുമാണ് വന്യജീവി വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.