മുംബൈ: ഇന്ത്യൻ ഓഹരിവിപണി മുന്നേറ്റത്തോടെ പുതിയ ആഴ്ചയ്ക്കു തുടക്കമിട്ടു. യുഎസ്-ഇറാൻ സമാധാനകരാറിനു ധാരണയിലെത്തിയതും അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതും ഉൾപ്പെടെയുള്ള അനുകൂല ഘടകങ്ങൾ ദലാൽ സ്ട്രീറ്റിനു കരുത്തേകി.
ആഗോളവിപണികളിലെ നേട്ടത്തിനു സമാനമായ മുന്നേറ്റം നടത്തിയ ഇന്ത്യയുടെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും ഏകദേശം ഒരു ശതമാനത്തിനടുത്ത് ഉയർന്നു.
സെൻസെക്സ് 736 പോയിന്റ് (0.97%) മുന്നേറ്റത്തോടെ 76,264ലും നിഫ്റ്റി 231 പോയിന്റ് (0.98%) നേട്ടത്തിൽ 23,854ലും വ്യാപാരം പൂർത്തിയാക്കി. വിപണിയിലുണ്ടായ ഈ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെ വിപണി മൂല്യത്തിലേക്ക് എട്ടു ലക്ഷം കോടി രൂപയിലേറെ എത്തിച്ചു. ഇതോടെ ആകെ വിപണി മൂല്യം 470 കോടി ലക്ഷം രൂപയിലെത്തിച്ചു.
വിശാലവിപണികളും നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ ഒരു ശതമാനത്തിലേറെ ഉയർന്നു. വിപണിയുടെ ചാഞ്ചാട്ടങ്ങളുടെ അളവുകോലായ ഇന്ത്യ വിക്സ് മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് 14.30ൽ എത്തി.
വിവിധ മേഖലകളെ നോക്കിയാൽ നിഫ്റ്റി റിയൽറ്റി സൂചിക (3.96%) ഉയർന്ന് നേട്ടത്തിൽ മുൻപന്തിയിലെത്തി. എന്നാൽ, ഫാർമ, മീഡിയ, ഹെൽത്ത്കെയർ എന്നിവയ്ക്ക് ഇടിവ് നേരിട്ടു. എൻഎസ്ഇയിൽ 2510 ഓഹരികൾ മുന്നേറിയപ്പോൾ 830 എണ്ണത്തിന് നഷ്ടമുണ്ടായി. 113 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.
എണ്ണ വില ഇടിഞ്ഞു
യുഎസും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാനക്കരാറിന് ധാരണയിലെത്തിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ അസംസ്കൃത എണ്ണവില ഇടിഞ്ഞു. ഈ കരാറോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ബ്രെന്റ് ക്രൂഡ് വില നാലു ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 83 ഡോളറിലെത്തി. ഇതിനു ആഗോള ഓഹരിവിപണികളിൽനിന്ന് പോസിറ്റിവ് പ്രതികരണമാണുണ്ടായത്, പ്രത്യേകിച്ച് ഏഷ്യയിലെ വിപണികൾ.
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുദ്ധത്തിനു മുന്പ് ക്രൂഡ് ഓയിലിന് ബാരലിന് 70 ഡോളറിൽ താഴെയായിരുന്നു. യുദ്ധസമയത്ത് ബാരലിന് 120 ഡോളർവരെയാണ് ഉയർന്നത്.
രൂപയ്ക്ക് ഉണർവ്
ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഉയർന്ന് 94.71ൽ ക്ലോസ് ചെയ്തു. മുൻ ദിവസത്തെ ക്ലോസിംഗ് നിരക്കായ 95.11ൽനിന്ന് 0.4ശതമാനം വർധനയാണ്. ഇത് കഴിഞ്ഞ അഞ്ച് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.