ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നും പുറത്തുവന്ന ഒരു ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
റേഷൻ വാങ്ങാനെത്തിയ സ്ത്രീയെ പണത്തിന്‍റെ പേരിൽ മറ്റൊരു സ്ത്രീ പരസ്യമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
1200 രൂപ കടം വാങ്ങിയതും അത് തിരികെ നൽകാൻ വൈകിയതുമാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വീഡിയോയിൽ, കടയ്ക്ക് മുന്നിൽ വെച്ച് മറ്റൊരു സ്ത്രീയെ തുടർച്ചയായി അഞ്ച് തവണ മുഖത്തടിക്കുന്നത് കാണാം.
അടിയേൽക്കുമ്പോൾ പ്രതിരോധിക്കാനോ തിരിച്ചടിക്കാനോ മുതിരാതെ മൗനമായി നിൽക്കുന്ന മറുഭാഗത്തെ സ്ത്രീയുടെ അവസ്ഥ കാണികളുടെ ഉള്ളുലയ്ക്കുന്നതാണ്.
ആ സമയം അടുത്തുണ്ടായിരുന്ന കടയുടമ പോലും ഇടപെടാൻ ശ്രമിക്കാതെ നോക്കിനിൽക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇതിന്‍റെ ആധികാരികത സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിക്കഴിഞ്ഞു.
സംഭവത്തിൽ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് അടക്കമുള്ളവർ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ദാരിദ്ര്യം അനുഭവിക്കുന്നവരോട് കാണിക്കുന്ന ഇത്തരം ക്രൂരതകൾ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും പണമുണ്ടെന്ന കാരണത്താൽ ആരെയും അടിച്ചമർത്താൻ ആർക്കും അവകാശമില്ലെന്നും അവർ വ്യക്തമാക്കി.
ഒപ്പം, മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെടുന്ന ഇന്നത്തെ കാലത്തെക്കുറിച്ചും വീഡിയോയുടെ താഴെ നിരവധി പേർ ആശങ്ക പങ്കുവെക്കുന്നുണ്ട്. മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ ഇപ്പോൾ ഉത്തരേന്ത്യയിലെ വലിയൊരു ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.