അയർലൻഡിൽ നടന്ന സ്റ്റേജ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേര് പരാമർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന സൈബർ അധിക്ഷേപങ്ങളിൽ പ്രതികരണവും ക്ഷമാപണവുമായി മിമിക്രി താരവും നടനുമായ മഹേഷ് കുഞ്ഞുമോൻ രംഗത്തെത്തി.
ഷോയ്ക്കിടെ മതിയായ ബഹുമാനം നൽകിയില്ലെന്ന് ആരോപിച്ച് തനിക്കെതിരെ വന്ന അസഭ്യ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് താരം വിശദീകരണവുമായി എത്തിയത്.
താൻ ആരെയും അപമാനിക്കാൻ അറിഞ്ഞുകൊണ്ട് ശ്രമിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ ആർക്കെങ്കിലും മനഃപ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നുവെന്നും മഹേഷ് കുറിച്ചു.
മിമിക്രി പ്രകടനത്തിനിടെ വേദിയിലെ എൽഇഡി വാളിൽ വി.ഡി. സതീശന്റെ ചിത്രം തെളിയാൻ വൈകിയപ്പോൾ, ഡിജിറ്റൽ സ്ക്രീൻ നിയന്ത്രിച്ചിരുന്ന വ്യക്തിക്ക് ഫയൽ വേഗത്തിൽ തിരിച്ചറിയാൻ വേണ്ടിയാണ് മൈക്കിലൂടെ 'വി.ഡി. സതീശൻ' എന്ന ഫയലിന്റെ പേര് മാത്രം പറഞ്ഞത്.
എന്നാൽ ഇതിനൊപ്പം 'സാർ' എന്നോ 'മുഖ്യമന്ത്രി' എന്നോ ചേർത്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ആളുകൾ അധിക്ഷേപവുമായി രംഗത്തെത്തിയത്. പരിപാടിയുടെ ഈ ഭാഗം മാത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബഹുമാനക്കുറവ് കാണിച്ചു എന്ന രീതിയിൽ തെറ്റിദ്ധാരണ പരക്കുകയായിരുന്നു.
തനിക്ക് എല്ലാവരോടും ഒരേപോലെ ബഹുമാനമുണ്ടെന്നും അഭിപ്രായവ്യത്യാസങ്ങൾ മാന്യമായ ഭാഷയിൽ വേണം പ്രകടിപ്പിക്കാനെന്നും മഹേഷ് ഓർമ്മിപ്പിച്ചു. വ്യക്തിപരമായ അതിക്രമങ്ങളും അധിക്ഷേപങ്ങളും ഏതൊരാളെയും മാനസികമായി തകർത്തുകളയുമെന്നും പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വേദിയിലെ മികച്ച ശബ്ദാനുകരണങ്ങളിലൂടെയും അടുത്തിടെ പുറത്തിറങ്ങിയ 'അതിരടി' ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ.