പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റിൽ’ നിന്ന് ദീപിക പദുകോൺ പുറത്തായതിന്റെ കാരണം വെളിപ്പെടുത്തി ചിത്രത്തിന്റെ നിർമാതാവും സന്ദീപ് റെഡ്ഡി വാങ്കയുടെ സഹോദരനുമായ പ്രണയ് റെഡ്ഡി വാങ്ക.
സിനിമയുടെ ലാഭവിഹിതം ആവശ്യപ്പെട്ടതാണ് ദീപികയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നാണ് പ്രണയ് പറഞ്ഞത്. എൻടിവി തെലുങ്കിന് നൽകിയ അഭിമുഖത്തിലാണ് പ്രണയ് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്.
ചിത്രത്തിന്റെ ലാഭത്തിൽ നിന്ന് 10 ശതമാനം വിഹിതമാണ് ദീപിക ആവശ്യപ്പെട്ടതെന്ന് പ്രണയ് ആരോപിക്കുന്നു. പ്രതിഫലത്തിനും ലാഭവിഹിതത്തിനും പുറമെ ചിത്രീകരണ സമയത്തിൽ എട്ടു മണിക്കൂർ ഷിഫ്റ്റ് എന്ന കൃത്യമായ നിബന്ധനകളും താരം മുന്നോട്ടുവെച്ചിരുന്നു.
‘‘നേരത്തെ പറഞ്ഞതൊക്കെ തന്നെയാണ് പ്രധാന കാരണം. ഒന്ന് പ്രതിഫലമായിരുന്നു. രണ്ടാമത്തേത് സമയക്രമമായിരുന്നു. ഇതിനെല്ലാം പുറമേ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. ദീപികയുമായി ഇനിയും മുന്നോട്ട് പോകേണ്ടതില്ലെന്ന് സന്ദീപാണ് തീരുമാനിച്ചത്. നീണ്ട 18 മാസമാണ് ദീപികയുമായി സിനിമയെ കുറിച്ച് സംസാരിച്ച് കാത്തിരുന്നത്. അവര്‍ ആ സിനിമയില്‍ വേണമെന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു അത്.
ഒരു നടിക്കോ നടനോ എന്ത് വേണമെങ്കിലും ആവശ്യപ്പെടാം. നിർമാതാക്കൾക്ക് അത് നൽകാൻ സാധിക്കുമെങ്കിൽ നൽകാം. എന്നാൽ ചിത്രത്തിന്റെ സാമ്പത്തിക ഭദ്രത കൂടി ഞങ്ങൾ നോക്കേണ്ടതുണ്ട്. സിനിമയുടെ ലാഭത്തിന്റെ പത്ത് ശതമാനമാണ് ദീപിക ചോദിച്ചത്.
അവര്‍ക്ക് അത് ചോദിക്കാം. കൊടുക്കാന്‍ നമുക്ക് താല്പര്യമുണ്ടെങ്കില് കൊടുക്കാം. പക്ഷേ ബജറ്റ് കൂടി നോക്കേണ്ടതുണ്ട്. ദീപികയുടെ ആവശ്യങ്ങൾ ചിത്രത്തിന്റെ ബജറ്റിന് താങ്ങാൻ കഴിയുന്ന ഒന്നായിരുന്നില്ല. അതുകൊണ്ടാണ് മറ്റു വഴികൾ തേടാൻ ഞങ്ങൾ നിർബന്ധിതരായത്.
മറ്റൊരു നടിയെ അന്വേഷിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ ദീപികയുടെ ഭാഗത്തുനിന്ന് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയത്.
സിനിമ എന്താണെന്നും കഥാപാത്രം എങ്ങനെയാണെന്നും ദീപികയോട് ഞങ്ങള്‍ സംസാരിച്ചിരുന്നു. തീര്‍ത്തും രഹസ്യ സ്വഭാവമുള്ള അക്കാര്യങ്ങളെല്ലാം ദീപിക മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്കി. അത് ഞങ്ങളെ അസ്വസ്ഥരാക്കി. ചിത്രത്തിലെ അഭിനയത്തിന് ആറ് കോടി രൂപ അവര്‍ അധികം ചോദിച്ചു.’’ പ്രണയ് പറഞ്ഞു.
എട്ടു മണിക്കൂർ ജോലി സമയം ആവശ്യപ്പെട്ടതിനാലാണ് സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന തരത്തിൽ നേരത്തെ പുറത്തുവന്ന വാർത്തകൾക്ക് പിന്നിൽ ദീപികയുടെ ടീമാണെന്നാണ് അണിയറപ്രവർത്തകരുടെ സൂചന.
ദീപികയ്ക്ക് പകരം ആനിമൽ ഫെയിം തൃപ്തി ദിമ്രിയെയാണ് സ്പിരിറ്റിൽ നായികയായി നിർമാതാക്കൾ പിന്നീട് തീരുമാനിച്ചത്.