തിരുവനന്തപുരം: ജയിൽ കോഴക്കേസിൽ ഡിഐജി വിനോദിനെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും. കൈക്കൂലി സംബന്ധിച്ച വിശദവിവരങ്ങൾ സഹിതമാണ് റിപ്പോർട്ട് നൽകുക.
ഡിഐജി വിനോദിനെ സംരക്ഷിക്കാൻ വകുപ്പ് കൂട്ട് നിന്നതായും വിജിലൻസിന് തെളിവുകളുണ്ട്. ഡിഐജിയുടെ ചട്ടംലംഘിച്ചുള്ള ജയിൽ സന്ദർശനങ്ങൾ ജയിൽ മേധാവിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വിവരങ്ങൾ.
പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽ നിന്നും വിനോദ് കുമാർ കൈക്കൂലി വാങ്ങി എന്നാണ് വിവരം.
ഗൂഗിള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. എട്ട് തടവുകാരുടെ ബന്ധുക്കളിൽനിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു.