ന്യൂഡൽഹി: മിന്നൽപ്രളയത്തിൽ ജലവൈദ്യുത പദ്ധതികൾക്കു കനത്ത നാശമുണ്ടായ നേപ്പാളിന് ദിവസേന 18 മണിക്കൂർ നേരത്തേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകി.
ഡിസംബർ 31 വരെ നേപ്പാൾ ഇലക്ട്രിസിറ്റി അഥോറിറ്റിയിലേക്ക് വൈദ്യുതി നൽകാനാണു കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ തീരുമാനം.
രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽനിന്ന് അർധരാത്രി മുതൽ വൈകുന്നേരം ആറുവരെയുള്ള സമയത്തായിരിക്കും വൈദ്യുതി നൽകുക. സമീപകാലത്തെ വെള്ളപ്പൊക്കത്തിൽ നേപ്പാളിലെ പത്തിലധികം ജലവൈദ്യുത നിലയങ്ങൾ തകരുകയും ആഭ്യന്തര ഉത്പാദനശേഷി കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ സഹായം.
ഇന്ത്യയിലും വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽ തുടരുന്നതിനിടെയാണ് അയൽരാജ്യത്തിനുനേരേയും സഹായഹസ്തം നീട്ടുന്നത്.