Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dalit

മതേതര രാഷ്‌ട്രത്തിലെ മതസംവരണങ്ങൾ

ദളിത് ക്രൈസ്തവർക്ക് രാഷ്‌ട്രീയ അനീതിയുടെ ഒരു ചാട്ടവാറടികൂടി ഏറ്റിരിക്കുന്നു. ക്രൈസ്തവമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവരെ പട്ടികജാതി (എസ്‌സി) വിഭാഗമായി കണക്കാക്കാനാകില്ലെന്ന ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചിരിക്കുന്നു. ഇഷ്ടമുള്ള മതം സ്വീകരിച്ച ‘കുറ്റ’ത്തിനാണ് ഈ വിധിയെങ്കിൽ ഇന്ത്യയിലെ രാഷ്‌ട്രീയ പാർട്ടികൾ മതേതരത്വത്തിന്‍റെ വേഷഭൂഷാദികളൊക്കെയും അഴിച്ചുവയ്ക്കുക. കാരണം, ഇടതു-വലത്- കോൺഗ്രസ്-ബിജെപി ഭേദമില്ല; ഹിന്ദു, സിഖ്, ബുദ്ധ ദളിതർക്കൊപ്പം ദളിത് ക്രൈസ്തവരെ നിങ്ങൾ നീതിയുടെ പന്തിയിൽ ഒന്നിച്ചിരുത്തിയില്ല. അങ്ങനെ ഇന്ത്യൻ രാഷ്‌ട്രീയം ഭ്രഷ്‌ട് കൽപ്പിച്ചവരാണ് കോടതിയിലും തിരിച്ചടി നേരിടുന്നത്.

ക്രിസ്തുമതത്തിൽ ജാതിവ്യവസ്ഥയില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് സ്ഥാപിത നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള വിധി. അപ്പോൾ ലോകചരിത്രത്തിലെ തന്നെ ദേശാപമാനമായ, ചാതുർവർണ്യത്തേക്കാൾ ഹീനമായ അസ്പൃശ്യത മറ്റെല്ലാ മതങ്ങളും ‘അഭിമാനപൂർവം’നിലനിർത്തിയിരിക്കുകയാണെന്നാണോ‍? ജാതി വ്യവസ്ഥയും അസ്പൃശ്യതയും ഉറപ്പാക്കുന്ന സംവിധാനങ്ങളിലേക്കു മടങ്ങിവരൂ, പട്ടികജാതി പദവി അവകാശമാക്കൂ എന്നാണോ? 21-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പാദാരംഭത്തിൽ നിന്നുകൊണ്ടാണ് അക്കിത്തത്തിന്‍റെ “വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’’ എന്ന വരികൾ ഇന്ത്യൻ രാഷ്‌ട്രീയം ആത്മാവറിയാതെ പാടുന്നത്. ഇത് അനീതിയുടെ നവഭാരതമാണ്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തി ഹിന്ദു, സിഖ്, ബുദ്ധ ഒഴികെ മറ്റേതെങ്കിലും മതം സ്വീകരിച്ചാൽ അയാളുടെ പട്ടികജാതി പദവി നഷ്‌ടപ്പെടുമെന്ന ആന്ധ്രപ്രദേശ് ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ജസ്റ്റീസുമാരായ പി.കെ. മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചത്. 1950ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവിലെ ക്ലോസ് മൂന്നിൽ നിർദേശിച്ചിട്ടില്ലാത്ത മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത്, ജനനം പരിഗണിക്കാതെ പട്ടികജാതി പദവി നഷ്ടമാകുന്നതിന് കാരണമാകും. അതനുസരിച്ച്, ഹിന്ദുമതത്തിനു മാത്രമായി പട്ടികജാതി അവകാശം ചുരുങ്ങി.

പിന്നീട് 1956ൽ സിഖ് മതത്തിനും 1990ൽ ബുദ്ധമതത്തിനും പട്ടികജാതി അവകാശം ഓർഡിനൻസ് ഭേദഗതിയിലൂടെ നൽകി. പക്ഷേ, ക്രിസ്ത്യൻ, ഇസ്‌ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതരെ ഉൾപ്പെടുത്തിയില്ല. ദളിത് ക്രൈസ്തവരുടെ കാര്യത്തിൽ പല കമ്മീഷനുകളും അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും പുതിയ കമ്മീഷനുകളെ നിയമിച്ചുകൊണ്ട് അതെല്ലാം സവർണ-വർഗീയ രാഷ്‌ട്രീയം കൃത്യമായി അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. 1955ലെ കാക്ക കലേക്കര്‍ കമ്മീഷനും 2004ലെ രംഗനാഥമിശ്ര കമ്മീഷനും അടക്കം പല സമിതികളും വരെ ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിലുള്‍പ്പെടുത്തി സംവരണം ഉറപ്പാക്കണം എന്ന നിര്‍ദേശമാണ് മുന്നോട്ടു വച്ചത്.

2004 മുതല്‍ സുപ്രീംകോടതിയിലുള്ള കേസും രംഗനാഥമിശ്ര കമ്മീഷന്‍റെ ശിപാര്‍ശകള്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ്. സംഘപരിവാറിനും ബിജെപിക്കും സ്വീകാര്യമല്ല. ഇപ്പോൾ നിലവിൽ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ അധ്യക്ഷനായ കമ്മീഷനെ ഏർപ്പെടുത്തിയിരിക്കുകയാണ്. ദളിത് ക്രൈസ്തവർക്കു സംവരണം കൊടുക്കരുതെന്നു പറയുവോളം കമ്മീഷനെ മാറ്റിപ്പരീക്ഷിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഹിന്ദുമതത്തിലേക്കു തിരിച്ചെത്തിയാൽ പട്ടികജാതി സംവരണം ലഭിക്കുമെന്ന ‘ഘർവാപ്പസി’ പ്രത്യയശാസ്ത്രം മതേതര ഭരണഘടനയുടെ അടിത്തറയെ ഉന്നം വയ്ക്കുന്നതാണ്. എന്നിട്ടുപോലും മതേതര രാഷ്‌ട്രീയ പാർട്ടികൾക്ക് ഇതു ക്രിസ്ത്യാനികളുടെ മാത്രം കാര്യമല്ലെന്നു മനസിലായിട്ടില്ല; അല്ലെങ്കിൽ സവർണ-വർഗീയ കാരണങ്ങളാൽ മനസിലായില്ലെന്നു നടിക്കുന്നു.

നമ്മുടെ ഭരണഘടന ദളിത് ക്രൈസ്തവരെ ഒഴിവാക്കിയോ? ഒരിക്കലുമില്ല. 1950 ജനുവരി 26ന് പ്രാബല്യത്തില്‍ വന്ന ഭരണഘടന എല്ലാ ദളിതർക്കും ഉറപ്പാക്കിയ സംവരണം അതേ വർഷംതന്നെ അട്ടിമറിക്കപ്പെട്ടു. ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് ഓഗസ്റ്റ് 10ന് ഹിന്ദുക്കളായ ദളിതരെ മാത്രം ഉള്‍പ്പെടുത്തി പട്ടികജാതി-വര്‍ഗ ഭേദഗതി ഉത്തരവു പുറപ്പെടുവിച്ചു. പക്ഷേ, സിഖ് മതത്തിലെ ദളിതരെ 1956ലും ബുദ്ധമതത്തിലുള്ളവരെ 1990ലും ഉൾപ്പെടുത്തിക്കൊണ്ട് 341-ാം അനുച്ഛേദം അനുസരിച്ച് രാഷ്‌ട്രപതിമാർ പട്ടികജാതി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു. 1996ൽ ദളിത് ക്രൈസ്തവര്‍ക്കു പട്ടികജാതി പദവി നല്‍കാന്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കേ നിയമനിര്‍മാണത്തിനു ശ്രമിച്ചെങ്കിലും ലോക്സഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ തടസവാദമുന്നയിച്ചു. ഓര്‍ഡിനന്‍സ് ഇറക്കാന്‍ അന്നത്തെ രാഷ്‌ട്രപതി ശങ്കര്‍ദയാല്‍ ശര്‍മയും സമ്മതിച്ചില്ല.

ഇനിയിതു സാധ്യമാണോ? ഭരണഘടനയുടെ 232(2) വകുപ്പു പ്രകാരം ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താൻ പാര്‍ലമെന്‍റിന് അധികാരമുണ്ട്. പക്ഷേ, മഹാഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ് സർക്കാരുകൾ അതു ചെയ്തില്ല. ഇപ്പോഴത്തെ ബിജെപി സർക്കാർ അതു ചെയ്തുതരുമോയെന്ന് ആരും ചോദിക്കുന്നുപോലുമില്ല. മറ്റൊരു വിഷയംകൂടി പറയാതെ വയ്യ. അത്, ഉത്തരേന്ത്യയിലെ ഘർവാപ്പസിയും അതിനു വഴങ്ങുന്നില്ലെങ്കിൽ ദളിത് ക്രൈസ്തവരെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമുള്ള സൗകര്യമൊരുക്കലുമാണ്. ക്രിസ്തുമതം സ്വീകരിച്ച് പാസ്റ്ററായി സേവനം ചെയ്തിരുന്ന ചിന്തട ആനന്ദ് എന്ന വ്യക്തിയുടെ പരാതിയാണ് ഇക്കഴിഞ്ഞ ദിവസത്തെ കേസിന് അടിസ്ഥാനം.

ഞായറാഴ്ച പ്രാർഥനയ്ക്കിടെ തന്നെ മർദിച്ചെന്നു ചൂണ്ടിക്കാട്ടി എസ്‌സി/എസ്ടി നിയമപ്രകാരം നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, പരാതിക്കാരൻ ക്രിസ്തുമതത്തിലേക്കു മാറിയതിനാൽ എസ്‌സി /എസ്ടി നിയമപ്രകാരമുള്ള എഫ്ഐആർ നിയമവിരുദ്ധമാണെന്ന എതിർവാദം ആന്ധ്ര ഹൈക്കോടതിയും ഇപ്പോൾ സുപ്രീംകോടതിയും അംഗീകരിച്ചിരിക്കുന്നു. അതായത്, ഉത്തരേന്ത്യയിൽ സംഘപരിവാറിന്‍റെ ആക്രമണത്തിനിരയാകുന്ന ദളിത് ക്രൈസ്തവരുടെ എണ്ണം വർധിക്കും. ഘർവാപ്പസി ഏകപരിഹാരമാകും. പാർലമെന്‍റിൽ നിയമഭേദഗതിയോ രാഷ്‌ട്രപതിയുടെ ഓർഡിനൻസോ ഉണ്ടാകുവോളം മറിച്ചൊരു വിധി കോടതിയിൽനിന്നു പ്രതീക്ഷിക്കാനില്ല.

ക്രിസ്തുമതത്തിൽ ജാതിയില്ലെന്ന വാദം താത്വികമാണ്. മതവും സഭകളും ഒരു ജാതിവിവേചനത്തെയും പിന്തുണയ്ക്കുന്നില്ല. എന്നിരുന്നാലും, ക്രിസ്തുമതം പൂർണമായും ജാതിവിവേചനമുക്തമാണെന്നു പറയാനാകില്ല. ക്രിസ്തുമതത്തിൽ വിവേചനമില്ലെന്ന വാദം അടിച്ചേൽപ്പിച്ചാൽപോലും ദളിത് ക്രൈസ്തവർ ജീവിക്കുന്നതും ഇടപഴകുന്നതും ക്രിസ്തുമതത്തിനുള്ളിൽ മാത്രമല്ലെന്നു തിരിച്ചറിയണം. ഉത്തരേന്ത്യയിലെ നിരവധി ഗ്രാമങ്ങളിൽ ദളിത് ക്രൈസ്തവർ സവർണ ഹിന്ദുക്കളിൽനിന്ന് ഉൾപ്പെടെ നിന്ദനങ്ങൾക്കും പീഡനങ്ങൾക്കുമിരയായി അടിച്ചമർത്തപ്പെടുന്ന വാർത്തകൾ ഒന്നൊന്നായി പുറത്തുവരികയാണ്. ദളിതർക്ക് സ്വത്വം നഷ്ടപ്പെടാതെ ഇഷ്‌ടമുള്ള മതത്തിൽ ജീവിക്കാൻ അവകാശമില്ലേ എന്നതാണ് അടിസ്ഥാന പ്രശ്നം.

അതിനാൽ, ക്രൈസ്തവ ആത്മീയതയുടെ പരിവേഷം ഉയർത്തിപ്പിടിച്ചാലൊന്നും ദളിതരുടെ ഭൗതിക-സാന്പത്തിക യാഥാർഥ്യങ്ങളെ അഭിസംബോധന ചെയ്യാനാകില്ല. 1950ൽ പ്രഥമ പ്രസിഡന്‍റ് ഡോ. രാജേന്ദ്ര പ്രസാദ് പട്ടികജാതി പട്ടികയിൽനിന്നു ഹിന്ദുക്കളല്ലാത്തവരെയെല്ലാം ഒഴിവാക്കിയിട്ട് 75 വർഷം! സിഖുകാരും ബുദ്ധരും തിരിച്ചുകയറി. നീതി ലഭിക്കുമെന്നു കാത്തിരുന്ന ദളിത് ക്രൈസ്തവരുടെ പല തലമുറകൾ മരിച്ചുപോയി. ഇനിയെത്ര തലമുറകൾ കാത്തിരിക്കണം? സർക്കാരിനും കോടതിക്കും ക്രൈസ്തവ സഭകൾക്കും മുന്നിൽ, മുൾമുടിയണിയിക്കപ്പെട്ട്, ചാട്ടവാറടിയേറ്റ് ചോര പൊടിയുന്നൊരു ശരീരംപോലെ ആ ചോദ്യമുണ്ട്.

Latest News

Corehub Up