ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ കുതിരപ്പുറത്ത് സഞ്ചരിച്ച ശാരീരിക വൈകല്യമുള്ള ദളിത് യുവാവിന് ക്രൂര മർദനം. ദാമോയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
ഗോലു അഹിർവാർ(23)നാണ് മർദനമേറ്റത്. വിവാഹത്തിന് മുൻപായി നടത്തുന്ന ആചാരമായ രച്ച്വായ്ക്കിടെയാണ് സംഭവം.
കുതിരപ്പുറത്തിരുന്ന് വരൻ കുടുംബത്തോടൊപ്പം ഗ്രാമത്തിലൂടെ കടന്നുപോകുമ്പോൾ ചിലയാളുകൾ തടിച്ചുകൂടുകയും ഇവരെ തടയുകയുമായിരുന്നു. തുടർന്ന് വരൻ ഉൾപ്പടെയുള്ളവരെ ആക്രമിച്ചു.
ഗുഡ്ഡു സിംഗ്, കൃഷ്ണ, ഹകം, പാൽതു ലോധി എന്നിവർ തന്നെ കുതിരപ്പുറത്ത് നിന്നും ബലമായി വലിച്ചിറക്കി മർദിക്കുകയായിരുന്നുവെന്ന് ഗോലു പറഞ്ഞു.
"ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ ഒരു വാഹനം കുറുകെ നിർത്തി അവർ ഞങ്ങളുടെ പാത തടഞ്ഞു. ഞങ്ങൾ അത് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ, അവർ ഞങ്ങളുടെ നേരെ പാഞ്ഞടുത്തു. അവർ ഗോലുവിനെ കുതിരപ്പുറത്ത് നിന്ന് തള്ളിയിടുകയും ഞങ്ങളെ മർദിക്കുകയും ചെയ്തു. നാല് പേർ ഞങ്ങളെ ആക്രമിച്ചു. ഇതുപോലുള്ള ഒരു ഘോഷയാത്ര ഞങ്ങളെപ്പോലുള്ളവർക്ക് വേണ്ടിയുള്ളതല്ലെന്ന് അവർ പറഞ്ഞു.'-ഗോലുവിന്റെ സഹോദരി പറഞ്ഞു.
ഗോലുവിന് ശാരീരിക വൈകല്യമുണ്ടെന്നും അക്രമികൾ അതൊന്നും ഗൗനിച്ചില്ലെന്നും മാതാവ് വിദ്യ അഹിർവാർ പറഞ്ഞു. "അവര്‍ എന്റെ മകനെ കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കി നിഷ്കരുണം മര്‍ദ്ദിച്ചു. മകള്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അവളെയും ആക്രമിച്ചു. ഇതിനിടെ മകളുടെ സ്വർണാഭരണങ്ങളും നഷ്ടമായി.'-വിദ്യ അഹിർവാർ വ്യക്തമാക്കി.
ആക്രമണത്തെത്തുടർന്ന്, വിവാഹ സംഘം ഹത്ത പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു. കൂടുതൽ സംഘർഷം ഉണ്ടാകുന്നത് തടയുന്നതിനും വിവാഹ ചടങ്ങുകൾ തടസ്സമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി ഗ്രാമത്തിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.