ശ്രാവണി മേളയ്ക്കിടെ മറ്റ് ഭക്തരുടെ ശ്രദ്ധ മുഴുവൻ കവർന്നുകൊണ്ട് ഒരു അച്ഛനും അദ്ദേഹത്തിന്റെ രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞും ചേർന്ന് നടത്തുന്ന തീർഥയാത്ര വാർത്തകളിൽ ഇടംനേടുന്നു.
മുസാഫർപൂർ സ്വദേശിയായ മിഥിലേഷ് കുമാർ എന്ന ഭക്തനാണ് സുൽത്താൻഗഞ്ചിലെ അജ്ഗൈബിനാഥ് ധാമിൽ നിന്ന് ദിയോഗറിലെ ബാബ വൈദ്യനാഥ് ധാമിലേക്ക് 'ദണ്ഡവത്' പ്രണാമങ്ങളോടെ കഠിനമായ ഈ യാത്ര നടത്തുന്നത്.
ചെളി നിറഞ്ഞ കാൻവാരിയ പാതയിലൂടെ പൂർണമായി നിലത്തു കിടന്ന് പ്രണമിച്ചു കൊണ്ടുമാത്രം മുന്നോട്ട് നീങ്ങുന്ന മിഥിലേഷ്, യാത്രയിലുടനീളം കുഞ്ഞിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ട്. ഒരു ചെറിയ രഥത്തിന്റെ മാതൃകയിൽ അദ്ദേഹം പ്രത്യേകമായി തയ്യാറാക്കിയ 'ഡോലി'യിലാണ് കുഞ്ഞിന്റെ സഞ്ചാരം.
സോളാർ പാനൽ ഘടിപ്പിച്ച ഈ കുഞ്ഞുരഥത്തിൽ കുഞ്ഞിന് ആവശ്യമായ ഫാൻ, ലൈറ്റ്, കുടിവെള്ളം എന്നിവയ്ക്ക് പുറമെ കടുത്ത വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകാനുള്ള സൗകര്യങ്ങളുമുണ്ട്.
കഴിഞ്ഞ വർഷം ബാബ വൈദ്യനാഥ് ക്ഷേത്ര ദർശനവേളയിൽ മിഥിലേഷ് എടുത്ത നേർച്ചയുടെ പൂർത്തീകരണമാണ് ഈ യാത്ര. തനിക്കൊരു പെൺകുഞ്ഞ് പിറന്നാൽ അവളെയുമേന്തി ദണ്ഡവത് തീർഥാടനം നടത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാർഥന. ആഗ്രഹം സഫലമായതോടെയാണ് ഈ അപൂർവ്വ പ്രയാണം ആരംഭിച്ചത്.
തീർഥാടന പാതയിലൂടെ കുഞ്ഞുമായി നീങ്ങുന്ന ഇദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധിയാളുകളാണ് യാത്രാവിവരങ്ങൾ ചോദിച്ചറിയാൻ ഇവർക്ക് ചുറ്റും തടിച്ചുകൂടുന്നത്.
ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ശ്രാവണി മേളയിൽ, ഈശ്വരഭക്തിയുടെയും പിതൃസ്നേഹത്തിന്റെയും വേറിട്ടൊരു അനുഭവമായി മാറുകയാണ് ഈ അച്ഛന്റെയും മകളുടെയും യാത്ര.