കോഴിക്കോട്: സംസ്ഥാനത്തെ കര്‍ഷകരുടെ വ്യക്തിഗത വിവരങ്ങള്‍, ഭൂമി, വിളകള്‍, ആനുകൂല്യങ്ങള്‍, വായ്പകള്‍ തുടങ്ങിയ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന അഗ്രിസ്റ്റാക് ഡിജിറ്റല്‍ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഗവേണന്‍സ് കമ്മിറ്റിക്കു രൂപം നല്കി.
കേന്ദ്ര കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ നിര്ദേശാനുസരിച്ചാണു നടപടി. കര്‍ഷകരുടെ വ്യക്തിഗത വിവരങ്ങളും ഭൂമി രേഖകളും അടങ്ങുന്ന വിവരശേഖരമായതിനാല് 2023ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പൂര്‍ണ സുരക്ഷ ഉറപ്പാക്കണമെന്നു കേന്ദ്ര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഗ്രിസ്റ്റാക് ഡാറ്റ ഉപയോഗിക്കുന്നതിനുള്ള അപേക്ഷകള്‍ പരിശോധിക്കാനും അംഗീകരിക്കാനും നിരസിക്കാനുമുള്ള പൂര്‍ണ അധികാരം സമിതിക്കായിരിക്കും.
ഡാറ്റ ചോര്‍ച്ച തടയല്‍, കര്‍ഷകരുടെ സമ്മതം ഉറപ്പാക്കല്‍ എന്നിവയുടെ മേല്‍നോട്ടവും ഗവേണന്‍സ് കമ്മിറ്റി വഹിക്കും. കേന്ദ്ര സര്‍ക്കാരുമായും മറ്റു സംസ്ഥാനങ്ങളുമായുള്ള ഡാറ്റ കൈമാറ്റ ഏകോപന ഏജന്‍സിയായി പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ അഗ്രിസ്റ്റാക് വിവരങ്ങളുടെ പൂർണ നിയന്ത്രണാധികാരവും സമിതിക്കു മാത്രമാണ്.
ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ഡിജിറ്റല്വല്കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയാണ് അഗ്രിസ്റ്റാക്. രാജ്യത്തെ കര്‍ഷകര്‍ക്കും കൃഷിഭൂമിക്കും ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖ നല്കി കര്‍ഷക ആനുകൂല്യങ്ങളും സേവനങ്ങളും കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുകയാണു പ്രധാന ലക്ഷ്യം.
പദ്ധതി പ്രാബല്യത്തിലാകുന്നതോടെ കര്‍ഷകരുടെ നിലവിലുള്ള വായ്പകളും ബാധ്യതകളും ഭൂമിയുടെ വിസ്തൃതിയും മറ്റ് ആസ്തികളും ഡിജിറ്റലായി പരിശോധിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കര്‍ഷകര്‍ക്കുള്ള വായ്പാ, ആനുകൂല്യ വിതരണം. അതുകൊണ്ടുതന്നെ വിവര ശേഖരണത്തെ സംബന്ധിച്ച് കര്‍ഷകരില്‍ ആശങ്കയുമുണ്ട്.
ഡിജിറ്റല്‍ ഐഡി കര്‍ഷകന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കൃഷി ചെയ്യുന്ന വിളകള്‍, ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കും. റവന്യൂ വകുപ്പിലെ ഡിജിറ്റൈസ് ചെയ്ത ഭൂമി രേഖകളുമായി കര്‍ഷക ഐഡി ബന്ധിപ്പിക്കും.
സാറ്റലൈറ്റ് ചിത്രങ്ങളും മൊബൈല്‍ ആപുകളും ഉപയോഗിച്ച് ഏത് സീസണില്‍ ഏത് കൃഷിഭൂമിയില്‍ എന്തൊക്കെ വിളകളാണ് ഇറക്കിയിരിക്കുന്നത് എന്ന് തത്സമയം രേഖപ്പെടുത്താനും സംവിധാനമുണ്ടാകും. വിളനാശമുണ്ടായാല്‍ കൃഷിഭൂമിയുടെയും വിളകളുടെയും ഡിജിറ്റല്‍ വിവരങ്ങള്‍ ഉപയോഗിച്ച് ക്ലെയിമുകള്‍ പെട്ടെന്നു തീര്‍പ്പാക്കാന്‍ സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം.