റോഡരികിൽ നിന്ന് വാങ്ങിയ ഒരു ലഘുഭക്ഷണപ്പൊതിയിലൂടെ ഒരാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുഴുവൻ പരസ്യമായ ഒരു വിചിത്ര സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
സുധാൻഷു അംഭോറെ എന്നയാൾ 20 രൂപയ്ക്ക് വാങ്ങിയ ഭേൽപുരിയുടെ കടലാസ് പൊതി ശ്രദ്ധിച്ചപ്പോഴാണ്, അത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ഉപഭോക്താവിന്റെ രണ്ട് പേജുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് ആണെന്ന് തിരിച്ചറിഞ്ഞത്.
അക്കൗണ്ട് ഉടമയുടെ പേര്, അക്കൗണ്ട് നമ്പർ, പണമിടപാടുകളുടെ വിവരങ്ങൾ എന്നിവയെല്ലാം അതിൽ വ്യക്തമായി കാണാമായിരുന്നു. ഈ ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചുകൊണ്ട് ഇന്ത്യയിൽ വ്യക്തിവിവരങ്ങളുടെ സുരക്ഷ വെറുമൊരു തമാശയായി മാറിയെന്ന് അദ്ദേഹം കുറിച്ചു.
പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. ബാങ്ക് വിവരങ്ങൾ ഇങ്ങനെ പൊതുമധ്യത്തിൽ എത്തുന്നത് സാമ്പത്തിക തട്ടിപ്പുകൾക്ക് കാരണമാകുമെന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു.
എന്നാൽ ബാങ്കുകളിൽ നിന്നല്ല, മറിച്ച് അക്കൗണ്ട് ഉടമ തന്നെ ഓൺലൈനായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത ശേഷം അശ്രദ്ധമായി ഉപേക്ഷിച്ച രേഖകളാകാം ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
സ്വകാര്യതയ്ക്ക് പുറമെ തെരുവ് ഭക്ഷണങ്ങളുടെ ശുചിത്വമില്ലായ്മയെക്കുറിച്ചും ആളുകൾ ആശങ്കപ്പെടുന്നുണ്ട്. ആക്രിക്കടകളിൽ നിന്നും മറ്റും വാങ്ങുന്ന ഇത്തരം പേപ്പറുകൾ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് സൂക്ഷിക്കാറുള്ളത് എന്നതിനാൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
അതേസമയം, ചിത്രത്തിലെ ഭക്ഷണം യഥാർഥ ഭേൽപുരിയല്ലെന്നും വെറും പൊരിയും ബിസ്ക്കറ്റും നൽകി കച്ചവടക്കാരൻ ഉപഭോക്താവിനെ പറ്റിക്കുകയാണ് ചെയ്തതെന്ന തരത്തിലുള്ള രസകരമായ കമന്റുകളും ഇതിന് താഴെ വരുന്നുണ്ട്.
ഉപയോഗിച്ച ശേഷം കളയുന്ന വ്യക്തിഗത രേഖകൾ കൃത്യമായി നശിപ്പിച്ചില്ലെങ്കിൽ വരാവുന്ന അപകടത്തെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സംഭവം.