വടക്കഞ്ചേരി: വലിയൊരു ദുരന്തത്തിനു കാതോർക്കുകയാണോ വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാത? അപകടങ്ങളും അപകടമരണങ്ങളുമെല്ലാം ഒറ്റപ്പെട്ട സംഭവമായി കരുതുന്ന അധികാരികൾ തന്നെയല്ലേ വലിയ ദുരന്തത്തെ വീണ്ടും മാടിവിളിക്കുന്നത്?.
കഴിഞ്ഞ ദിവസം തൃശൂർ കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ എട്ടുപേരുടെ അപകടമരണം ഇവിടത്തെ അധികാരികളെയും ഇരുത്തിച്ചിന്തിപ്പിക്കുമോ? - ചോദ്യങ്ങൾ അനവധിയാണ്.
കയ്പമംഗലം ദേശീയപാതയിൽ അനധികൃതമായി പാർക്കുചെയ്തിരുന്ന ചരക്കുലോറിക്കു പിന്നിൽ കാറിടിച്ചുകയറിയാണ് തമിഴ്നാട് എൻജിനീയറിംഗ് കോളജിലെ എട്ടുവിദ്യാർഥികൾ അതിദാരുണമായി മരിച്ചത്.
എന്നാൽ സമാന ദുരന്തസാധ്യതയുണ്ടാകുംവിധമാണ് ഏറെ വാഹനത്തിരക്കേറിയ വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിലും ചരക്കുലോറികൾ അനധികൃതമായി നിർത്തിയിടുന്നത്.
ലോറിയിലിടിച്ചുണ്ടായ അപകടങ്ങളിൽ ഉയർന്ന മരണസംഖ്യ ഇവിടെയുണ്ടായിട്ടില്ലെങ്കിലും ലോറികളുടെ അനധികൃത പാർക്കിംഗ് മൂലം ദേശീയപാതയിൽ ഇടയ്ക്കിടെ ഒറ്റപ്പെട്ട അപകടങ്ങളും മരണങ്ങളും തുടരുകയാണ്.
വഴിപാടായി അന്വേഷണങ്ങൾ
വലിയ അപകടങ്ങളുണ്ടാകുമ്പോൾ നാലുദിവസം അന്വേഷണങ്ങളും പരിശോധനകളും നടക്കും. പിന്നീട് അതെല്ലാം ഇല്ലാതാകും. അപകടങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. നാലുവർഷം മുമ്പ് ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് ടൂറിസ്റ്റ്ബസ് കെഎസ്ആർടിസി ബസിലിടിച്ചുമറിഞ്ഞ് വിദ്യാർഥികളടക്കം ഒമ്പതുപേർ മരിച്ചപ്പോഴും കുറെ പ്രഖ്യാപനങ്ങളെല്ലാം ജനങ്ങൾ കേട്ടതാണ്.
കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം പഴയപടിയിലായി. ഇപ്പോഴും മംഗലത്ത് ദേശീയപാതയിലാണ് ബസുകൾനിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. മുന്നിൽ പോകുന്ന ബസ് പെട്ടെന്ന് റോഡിൽ നിർത്തുന്നതു മൂലം പിന്നിൽ വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു തുടർക്കഥയാണ്.
എന്നിട്ടും ഈ തെറ്റ് ആവർത്തിക്കപ്പെടുന്നു. നടപടിയെടുക്കേണ്ട അധികാരികൾ ആരും ഒന്നും മിണ്ടുന്നില്ല. ബസുകളെല്ലാം സർവീസ് റോഡ് വഴി പോയാൽ അപകടങ്ങൾ ഒഴിവാക്കാം. പക്ഷെ, അതു ചെയ്യുന്നില്ല. ഒരു അപകടം സംഭവിച്ചാൽ കുറച്ചു ദിവസം സർവീസ് റോഡ് വഴി പോകും.പ്രതിഷേധവും രോഷവും തണുക്കുമ്പോൾ പിന്നെയെല്ലാം പഴയപടി തന്നെ.
ടോൾപ്ലാസയല്ല, പാർക്കിംഗ് പ്ലാസ
പന്നിയങ്കര ടോൾപ്ലാസയുടെ ഇരുഭാഗത്തുമാണ് മൂന്നുവരി റോഡിലെ ഒരുവരി റോഡ് പൂർണമായും ചരക്കുലോറികൾ കൈയടക്കുന്നത്.ഇവിടത്തെ ഹോട്ടലുകൾക്കുമുന്നിലും ചിപ്സ് കടകൾക്കു മുന്നിലുമാണ് ലോറികൾ നിർത്തിയിടുക. നടപടിയെടുക്കേണ്ടവരെല്ലാം ഇതെല്ലാം കാണുന്നുണ്ടെങ്കിലും എല്ലാം കണ്ണടയ്ക്കുന്നത് എന്തൊക്കെയോ ആനുകൂല്യങ്ങൾക്കാണെന്നാണ് ആക്ഷേപം.
ആയുർവേദ ആശുപത്രി, കമ്പ്യൂട്ടർ കോളജ് എന്നിവിടങ്ങളിലേക്കുള്ള സർവീസ് റോഡിലുള്ള പ്രവേശന ഭാഗത്തും വാഹനങ്ങൾ നിർത്തിയിടുന്ന ഏറെ അപകടകരമായ സ്ഥിതി ഇപ്പോഴും തുടരുകയാണ്. റോഡപകടങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമായി മൂന്നുവർഷംമുമ്പ് നടപ്പാക്കിയെന്നു പറയുന്ന ലൈയിൻ ട്രാഫിക് ഇനിയും നടപ്പിലാകുന്നില്ല. പല ഭാഗത്തായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഇതിനാൽ വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാതയിലെ രാത്രിയാത്ര അപകട മുനമ്പിലാണ്.
കീപ്പ് ലെഫ്റ്റ്, എപ്പോഴും...
എല്ലാ റോഡുകളിലും കീപ്പ് ലെഫ്റ്റ് നടപ്പിലാക്കാനാണ് ലക്ഷ്യമെന്നായിരുന്നു മൂന്നുവർഷംമുമ്പ് പന്നിയങ്കരയിൽ ലൈയിൻ ട്രാഫിക് പദ്ധതി ഉദ്ഘാടനം ചെയ്ത് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞിരുന്നത്. വേഗത കുറഞ്ഞ വാഹനങ്ങൾ പാതയുടെ ഇടതു ഭാഗത്തെ ലൈനിലൂടെയും വേഗത കൂടിയവ വലത് ട്രാക്കിലൂടെയും പോകണം.
സ്പീഡ് ലൈൻ മറ്റൊരു വാഹനത്തെ മറിക്കടക്കാൻമാത്രം ഉപയോഗിക്കുക എന്നതായിരുന്നു നിർദേശം. ഒരു മാസത്തിനുള്ളിൽതന്നെ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുള്ള വാഹനഗതാഗതം ദേശീയ പാതയിൽ നടപ്പിലാക്കൂ തുടങ്ങിയ പ്രഖ്യാപനങ്ങൾ പലതുമുണ്ടായി.ഇപ്പോഴും വേഗതകുറഞ്ഞ ചരക്കു ലോറികൾ സ്പീഡ് ലൈനിലൂടെയാണ് പോകുന്നത്.
ലൈൻ കീപ്പ് ചെയ്ത് വാഹനം ഓടിക്കണമെന്ന നിർദേശങ്ങളും പാതകളിൽ പാലിക്കപ്പെടുന്നില്ല.ചരക്കുലോറികൾ ഏതുസമയവും വെട്ടിച്ച് ട്രാക്ക് മാറി വരാമെന്ന സ്ഥിതിയുള്ളതിനാൽ കാർ ഉൾപ്പെടെയുള്ള വാഹന യാത്രികർക്ക് ഓവർ ടേക്കിംഗ് ഭീതിതരമാണ്. സ്വകാര്യബസുകളും പലപ്പോഴും രണ്ടുപാതകളിലൂടെയാണ് പോകുന്നത്.
ലൈൻ ട്രാഫിക് സംവിധാനം നടപ്പിലാക്കിയിട്ടുള്ള വടക്കഞ്ചേരി വഴിയുള്ള വാളയാർ- ചേർത്തല പാതയിൽ വാഹനം ഓടിക്കുന്നവർക്കായി ഇടയ്ക്ക് ലഘുലേഖകളെങ്കിലും വിതരണം ചെയ്താൽ കുറച്ചെങ്കിലും വാഹനങ്ങൾ ലൈൻ ട്രാഫിക്കും കീപ്പ് ലെഫ്റ്റും പാലിച്ചുപോകുമായിരുന്നു. അതുമുണ്ടാകുന്നില്ല എന്നതാണ് യാഥാർഥ്യം.