കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസില്‍ മൂന്നു മാസമായി ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ഡോ.എം.കെ. റാമിനെ തേടി ക്രൈംബ്രാഞ്ച് സംഘം ഇപ്പോഴും ആന്ധ്രയിൽ. കേസ് അന്വേഷിക്കുന്ന കണ്ണൂർ ക്രൈംബ്രാഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരാണ് ഇപ്പോൾ ആന്ധ്രയിലുള്ളത്.
നേരത്തേ സിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ആന്ധ്രയിൽ അന്വേഷണം നടത്തിയെങ്കിലും ഡോ. റാം മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചതോടെ അന്വേഷണസംഘത്തിലെ രണ്ടു പേർ ഒഴികെയുള്ളവർ കേരളത്തിലേക്കു മടങ്ങുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 10നാണ് നിതിന്‍രാജ് കോളജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചത്.
അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമുൾപ്പെടെയുള്ള അധ്യാപകരുടെ അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻരാജ് ജീവനൊടുക്കിയതെന്നാണ് ആരോപണം. അനാട്ടമി വിഭാഗം മേധാവി ഡോ. റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ രാജ് നേരത്തേ വീട്ടുകാരെ അറിയിച്ചിരുന്നു. ഡോ. റാമിനു പുറമേ അധ്യാപികയായ സംഗീത നമ്പ്യാരും കേസിലെ പ്രതിയാണ്.
സംഗീതയ്ക്ക് ഏപ്രില്‍ 25ന് തലശേരി നാലാം അഡീഷണല്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഒന്നാം പ്രതിയായ റാമിന്റെ ഹർജി പരിഗണിച്ച കോടതി കേസില്‍ ജാതീയമായ അധിക്ഷേപം നടന്നതായി നിരീക്ഷിക്കുകയും ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു.
ഹൈക്കോടതിയും മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ഡോ. റാം സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തേ മുൻകൂർ ജാമ്യം ലഭിച്ച ഡോ. സംഗീത ഇപ്പോൾ കോടതി നിർദേശപ്രകാരം ആഴ്ചയിൽ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്‍പാകെ ഹാജരാകുന്നുണ്ട്.