2016 ഓഗസ്റ്റ് 25ന് ആരംഭിച്ച യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് ഇന്ത്യയുടെ ഡിജിറ്റൽ സാന്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കി. 2016 ഓഗസ്റ്റ് 25-നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ സേവനത്തിന് തുടക്കമിട്ടത്.
രാജ്യത്തെ ഡിജിറ്റൽ പേമെന്റ് ആവാസ വ്യവസ്ഥയുടെ നട്ടെല്ലായി മാറിയ യുപിഐ സാന്പത്തിക ഉൾച്ചേർക്കലിന്റെ നിർണായകമായ ഒരു ചാലകശക്തി കൂടിയാണ്. റിയൽടൈം പേമെന്റുകൾക്കുള്ള ഒരു ആഗോള മാതൃകയായും യുപിഐ ഉയർന്നിട്ടുണ്ട്. തെരുവ് കച്ചവടക്കാർ മുതൽ വൻകിട മാളുകൾ വരെ ഒരു ക്യൂആർ കോഡിലൂടെ പണമിടപാട് നടത്താൻ പ്രാപ്തമാക്കിയതോടെ രാജ്യത്തെ ഏറ്റവും ജനപ്രിയമായ പണമിടപാട് രീതിയായി യുപിഐ മാറി.
ഇടപാടുകളും മൂല്യവും കുതിച്ചു
ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു ദശകത്തിൽ, യുപിഐ വഴി നടന്ന വാർഷിക ഇടപാടുകളുടെ എണ്ണം 2016-17 സാന്പത്തിക വർഷത്തിലെ 1.78 കോടിയിൽ നിന്ന് 2025-26 സാന്പത്തിക വർഷത്തിൽ 24,162 കോടിയിലധികമായി ഉയർന്നു. ഇത് ഇടപാടുകളുടെ എണ്ണത്തിൽ ഉണ്ടായ 13,000 ഇരട്ടി വർധനവിനെയാണ് കാണിക്കുന്നത്.
അതുപോലെ, ഇടപാടുകളുടെ ആകെ മൂല്യം 2016-17 സാന്പത്തിക വർഷത്തിലെ 0.07 ലക്ഷം കോടി രൂപയിൽനിന്ന് 2025-26 സാന്പത്തിക വർഷത്തിൽ ഏകദേശം 314 ലക്ഷം കോടി രൂപയായി കുത്തനെ ഉയർന്നു. തുകയുടെ കാര്യത്തിൽ 4,000ത്തിലധികം മടങ്ങ് വർധനയാണുണ്ടായിരിക്കുന്നത്.
2026 നാഴികക്കല്ലുകളുടെ വർഷം
2026 എന്ന വർഷം യുപിഐയുടെ വളർച്ചാ പാതയിൽ നിർണായകമായ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തിയതായി ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. മേയിൽ പ്രതിമാസ ഇടപാടുകളുടെ എണ്ണം ആദ്യമായി 2,300 കോടി കടന്ന് 2,320 കോടിയിൽ എത്തിച്ചേർന്നു. ഇത് യുപിഐ ഉപയോഗത്തിലുണ്ടായ പുതിയ തലത്തിലുള്ള ജനപ്രീതിയെയാണ് സൂചിപ്പിക്കുന്നത്.
ഈ മുന്നേറ്റം വർഷത്തിലുടനീളം തുടർന്നു. ജൂലൈ 2,366 കോടി ഇടപാടുകളാണ് രേഖപ്പെടുത്തിയത്. യുപിഐയുടെ പത്ത് വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ ഇടപാട് നിരക്കാണിത്.
യുപിഐ ആരംഭിച്ചതുമുതൽ ധനകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ ക്രമാനുഗതവും വ്യാപകവുമായ വർധനയുണ്ടായിട്ടുണ്ട്. പ്രവർത്തനത്തിന്റെ ആദ്യ വർഷമായ 2016-17ൽ യുപിഐയിൽ സജീവമായിരുന്ന ബാങ്കുകളുടെ എണ്ണം 44 ആയിരുന്നത് 2025-26ലെത്തിയപ്പോഴേക്കും 703 ആയി ഉയർന്നു.
ഐഎംഎഫിന്റെ കണക്കുകൾ പ്രകാരം, 2025-ൽ ആഗോള തലത്തിലെ റിയൽ-ടൈം ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 49 ശതമാനവും യുപിഐ വഴിയാണ് നടന്നത്.
പ്രതിദിനം 66 കോടിയിലധികം ഇടപാടുകൾ നടത്തുന്ന യുപിഐ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്േമെന്റ് നെറ്റ്വർക്കായി മാറിയിരിക്കുന്നു. ഇത് തത്ക്ഷണവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ പേമെന്റുകളിൽ ഇന്ത്യയുടെ ആഗോള നേതൃസ്ഥാനത്തെ കൂടുതൽ ശക്തമാക്കുന്നു.
രാജ്യത്തിനുള്ളിലെ ഒരു പേയ്മെന്റ് ഇന്നൊവേഷനായി തുടങ്ങിയ യുപിഐ, ഇന്ന് അതിർത്തി കടന്നുള്ള (അന്താരാഷ്ട്ര) ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഒരു പ്ലാറ്റ്ഫോമായി വളർന്നിട്ടുണ്ട്.
രാജ്യാതിർത്തിയും കടന്നു
ഒരു ആഭ്യന്തര പേമെന്റ് സംവിധാനമായി ആരംഭിച്ച യുപിഐ ഇന്ന് രാജ്യാതിർത്തിയും കടന്നുള്ള ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഒരു പ്ലാറ്റ്ഫോമായി വളർന്നു. നിലവിൽ ഭൂട്ടാൻ, കംബോഡിയ, ഫ്രാൻസ്, ഗ്രീസ്, മൗറീഷ്യസ്, മാലദ്വീപ്, നേപ്പാൾ, ഖത്തർ, സിംഗപ്പുർ, ശ്രീലങ്ക, യുഎഇ എന്നീ 11 രാജ്യങ്ങളിൽ യുപിഐ സേവനം ലഭ്യമാണെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി.