ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കും വിദ്യാഭ്യാസ മേഖലയിലെ അഴിമതികൾക്കുമെതിരെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാംഗ്ചുക്ക് നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഡൽഹി ജന്തർ മന്തറിൽ 'കോക്രോച്ച് ജനതാ പാർട്ടി' നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വാംഗ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും, നീറ്റ് പരീക്ഷാ സംവിധാനത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം. ലഡാക്കിന്റെ പാരിസ്ഥിതികവും സാംസ്കാരികവുമായ സംരക്ഷണവും ഭരണഘടനാപരമായ സുരക്ഷയും ഉറപ്പാക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
തുടർച്ചയായ നാല് ദിവസത്തെ നിരാഹാരം കാരണം സോനം വാംഗ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. അദ്ദേഹം ഇതിനകം രണ്ട് കിലോയോളം ഭാരം കുറഞ്ഞതായും, ക്ഷീണം അനുഭവപ്പെടുന്നതായും സംഘാടകർ അറിയിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും കുറഞ്ഞതിനെത്തുടർന്ന് വെള്ളവും ഉപ്പും ഉൾപ്പെടെയുള്ളവ അധികമായി കഴിക്കാൻ ഡോക്ടർമാർ അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളും കർഷക നേതാക്കളും ഉൾപ്പെടെ നിരവധി പേർ സമരത്തിന് ഐക്യദാർഢ്യവുമായി ജന്തർ മന്തറിൽ എത്തിയിട്ടുണ്ട്. തങ്ങൾ ആവശ്യപ്പെട്ട മാറ്റങ്ങൾ നടപ്പിലാകും വരെ സമരം തുടരാനാണ് തീരുമാനം.