ലോക പോലീസ് കളിക്കുന്ന അമേരിക്കയുടെ മുന്നില്‍ ഇന്ത്യയുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവും അടിയറ വയ്ക്കുകയാണോ? ഇറാനില്‍ ആക്രമണത്തിനു തൊട്ടുമുമ്പായി ഇസ്രയേല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം തെറ്റോ? ഇന്ത്യയുടെ സൗഹൃദരാജ്യമായ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെയും ഇറാനിലെ 168 സ്കൂള്‍ കുട്ടികളുടെയും കൊലപാതകത്തെ അപലപിക്കാതിരുന്നതു തെറ്റല്ലേ? ഖമനയ്യുടെ മരണത്തില്‍ അനുശോചിക്കാന്‍ പോലും ഇന്ത്യ വൈകിയത് എന്തിനാണ്?
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയുടെ അന്തസിനും പരമാധികാരത്തിനും ആഘാതമായി. ഇന്ത്യപോലെയൊരു മഹാരാജ്യത്തിന് എണ്ണ വാങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അനുമതി വേണമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉത്തരം പറയേണ്ടത്.
► പുലിവാലായ യുദ്ധക്കപ്പല്‍
മധ്യേഷ്യയിലും ലക്ഷക്കണക്കിനു പ്രവാസി ഇന്ത്യക്കാരുള്ള യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹറിന്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലുമുള്ള സംഘര്‍ഷം ശമിക്കാതെ തുടരുമ്പോഴും ഇന്ത്യയുടെ നയതന്ത്ര നിലപാടുകള്‍ വിമര്‍ശിക്കപ്പെടുന്നു. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തി മടങ്ങിയ ഇറാന്റെ ഐറിസ് ദേന എന്ന പടക്കപ്പല്‍ അമേരിക്ക തകര്‍ത്തപ്പോഴുള്ള ഇന്ത്യയുടെ മൗനവും വിവാദമായി.
ഇന്ത്യന്‍ സമുദ്രത്തില്‍ ശ്രീലങ്കയോട് അടുത്താണു സംഭവമുണ്ടായത്. സാങ്കേതികമായി കപ്പല്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തി വിട്ടുവെന്നതായിരുന്നു ന്യായം. അമേരിക്കന്‍ അന്തര്‍വാഹിനിയുടെ ടോര്‍പിഡോ ആക്രമണത്തില്‍ മുങ്ങിയ ഇറാന്റെ യുദ്ധക്കപ്പലിലുണ്ടായിരുന്ന 180 പേരുടെ രക്ഷാദൗത്യത്തിനുപോലും ഇന്ത്യ വൈകിയെന്നതു നിഷ്പക്ഷരായവരെ നടുക്കി. ഇന്ത്യയുടെ അതിഥി ആയിരുന്നു ഇറാന്റെ ഈ യുദ്ധക്കപ്പല്‍.
► അമേരിക്കയെ തള്ളിയ ഇന്ദിര
1971ലെ ഇന്ത്യ-പാക്കിസ്ഥാന് യുദ്ധസമയത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ നാവികസേനയെ വിന്യസിച്ച് അമേരിക്കയെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെല്ലുവിളിച്ചതാണു ചരിത്രം. ഇന്ത്യക്കെതിരേ പാക്കിസ്ഥാനെ സഹായിക്കാനായി ആണവശക്തിയുള്ള വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എന്റര്‍പ്രൈസിന്റെ നേതൃത്വത്തില്‍ ഏഴാം കപ്പല്‍പ്പടയെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് അയച്ചതിനെയാണ് അന്ന് ഇന്ത്യ ധീരമായി വെല്ലുവിളിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണിന്റെയും സുരക്ഷാ ഉപദേഷ്ടാവ് ഹെന്റി കിസിംഗറുടെയും സമ്മര്‍ദത്തിനു വഴങ്ങാതെ ബംഗ്ലാദേശിന്റെ വിമോചനം ഉറപ്പാക്കിയത് ഇന്ദിരയുടെ ധീരവും അചഞ്ചലവുമായ ദൃഢനിശ്ചയമാണ്.
ചൈനയുടെ യുയാന്‍ വാംഗ് 5 എന്ന കപ്പല്‍ 2022ല്‍ ശ്രീലങ്കന്‍ തുറമുഖത്തു നങ്കൂരമിടാന്‍ അനുവദിച്ചതിനെതിരേ മോദി സര്‍ക്കാര്‍ പ്രതിഷേധിച്ചിരുന്നു. ശ്രീലങ്കന്‍ തുറമുഖത്ത് ഏതു കപ്പലിന് അനുമതി കൊടുക്കണമെന്നതു സാങ്കേതികമായി ആ രാജ്യത്തിന്റെ മാത്രം അധികാരമാണ്. എങ്കിലും ഇന്ത്യ എതിര്‍ത്തു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണങ്ങള്‍ മുതല്‍ ഉപഗ്രഹം, റോക്കറ്റ് തുടങ്ങിയവയെല്ലാം നിരീക്ഷിക്കാന്‍ കഴിയുന്ന ചൈനയുടെ പുതുതലമുറ ബഹിരാകാശ ട്രാക്കിംഗ് ചാര കപ്പലുകളിലൊന്നായിരുന്നു യുയാന്‍ വാംഗ് 5 എന്നതായിരുന്നു പ്രശ്നം.
► മന്മോഹനും മാതൃകയായി
2003ലെ ഇറാക്കിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരേ അമേരിക്കയില്‍ ചെന്നു സംസാരിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് തയാറായതു ചരിത്രമാണ്. അമേരിക്കയുമായുള്ള ആണവകരാറിന്റെ ചര്‍ച്ചകള്‍ക്കായി അമേരിക്കയിലെത്തിയപ്പോഴായിരുന്നു പ്രതികരണം. അമേരിക്കയുടെ ഇറാക്ക് അധിനിവേശം “ഒരു തെറ്റായിരുന്നു” എന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നല്കിയ ഉത്തരം.
അമേരിക്കന്‍ അധിനിവേശത്തോട് വ്യക്തവും കൃത്യവുമായിരുന്നു അന്നത്തെ ഇന്ത്യയുടെ നിലപാട്. അമേരിക്കയുടെ ഇറാക്ക് ആക്രമണത്തോടുള്ള എതിര്‍പ്പിന് മന്മോഹന്റെ വാക്കുകളില്‍ മറയില്ലായിരുന്നു. എന്നിട്ടും ആണവോര്‍ജ കരാര്‍ നേടിയെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. രാജ്യതാത്പര്യം നേടുമ്പോഴും ഇന്ത്യയുടെ നിലപാടില്‍ വെള്ളം ചേര്‍ക്കുകയോ, അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങുകയോ ചെയ്തില്ല.
► അനുശോചിക്കാനും വിറയലോ?
ഗള്‍ഫ് രാജ്യങ്ങളിലെ ഇറാന്റെ ആക്രമണങ്ങളെ ഇന്ത്യ വിമര്‍ശിച്ചു. എന്നാല്‍, അമേരിക്കയും ഇസ്രയേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളോട് ഇന്ത്യ മൗനം പാലിച്ചു. ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയ്യുടെ കൊലപാതകത്തെ അപലപിക്കാനും തയാറായില്ല. ടെഹ്റാന് ആക്രമിക്കപ്പെട്ട ഫെബ്രുവരി 28നുതന്നെ ഖമനയ്യും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. പക്ഷേ 12 ദിവസം കഴിഞ്ഞാണ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന് എംബസിയിലെത്തി അനുശോചനം ബുക്കിലെഴുതി.
അനുശോചിക്കാന്‍പോലും രണ്ടാഴ്ചയോളം വൈകിയതു പതിറ്റാണ്ടുകളായുള്ള വിദേശനയത്തിന്റെ കരുത്താണു ചോര്‍ത്തിയത്. ഖമനയ് കൊല്ലപ്പെട്ട ദിവസംതന്നെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇറേനിയന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചിരുന്നു. എന്നാല്‍, യുഎസ്- ഇസ്രയേല്‍ ആക്രമണങ്ങളെ അപലപിക്കുകയോ, ഇറാന്റെ പരമോന്നത നേതാവിന്റെ വധം പരാമര്‍ശിക്കുകയോ ചെയ്തില്ല.
► സന്തുലിതമായി തുടരണം
ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേല്‍ യുദ്ധത്തില്‍ നിശബ്ദമായി ഇന്ത്യ പക്ഷം ചേര്ന്നോയെന്നതാണു ചോദ്യം. ആഗോള സംഘര്‍ഷങ്ങളില്‍ പതിറ്റാണ്ടുകളായി ഇന്ത്യ തുടരുന്ന സന്തുലിത നിലപാടിലാണു മാറ്റം വരുത്തിയത്.
മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായി കണക്കാക്കപ്പെടുന്ന ഇറാനിലെ ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ മൗനം നിഷ്പക്ഷതയ്ക്കു പകരം ഒഴിഞ്ഞുമാറലാണെന്ന സോണിയ ഗാന്ധിയുടെ ആരോപണം ശ്രദ്ധിക്കപ്പെട്ടത് ഇതിനാലാണ്. കേന്ദ്രസര്‍ക്കാരിന്റെ ധാര്‍മിക ഭീരുത്വം എന്ന് ജയ്റാം രമേശും ഇറാനോടുള്ള വഞ്ചനയെന്ന് പവന് ഖേരയും ആരോപിക്കുന്നു.
► സമയം പോലും പ്രധാനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസമയത്തെ ഇസ്രയേല്‍ സന്ദര്‍ശനം എന്തിനായിരുന്നുവെന്ന ചോദ്യം ശേഷിക്കും. ഇറാനെ ആക്രമിക്കാന്‍ അമേരിക്കയും ഇസ്രയേലും പടക്കപ്പലുകള്‍ അടക്കം എല്ലാ സന്നാഹങ്ങളും ഒരുക്കിയെന്ന് ലോകം അറിഞ്ഞശേഷമായിരുന്നു ഇത്. ഇസ്രയേലിന്റെ പരമോന്നത ബഹുമതി നല്‍കാതെ, ഇന്നേവരെയില്ലാതിരുന്ന പാര്‍ലമെന്റിന്റെ മെഡല്‍ സമ്മാനിച്ചതും മോദിയുടെ പ്രതിച്ഛായയ്ക്ക് നല്ലതല്ല.
ഇറാനോടും ഇസ്രയേലിനോടും തന്ത്രപരമായ നല്ല ബന്ധമുള്ള ഇന്ത്യ, പെട്ടെന്ന് ഇസ്രയേല്‍-അമേരിക്ക അച്ചുതണ്ടിന്റെ ഭാഗമായെന്ന സംശയം ബലപ്പെടുത്താനാണ് മോദിയുടെ സന്ദര്‍ശനം വഴിവച്ചത്. വരികള്‍ക്കിടയില്‍ കാര്യം വ്യക്തമാണ്. എതിരാളികള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ സന്തുലിതമാക്കാന്‍ ഇന്ത്യ ശ്രമിച്ച റഷ്യ-യുക്രെയ്ന് സംഘര്‍ഷത്തില്‍നിന്നു വ്യത്യസ്തമാണു പുതിയ നിലപാട്. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം തെറ്റായ സമയത്താണെന്നും ഇന്ത്യയുടെ നിഷ്പക്ഷതയെ പൂര്‍ണമായും ഇല്ലാതാക്കിയെന്നുമാണ് മുന്‍ അംബാസഡര്‍ കെ.സി. സിംഗ് പറഞ്ഞത്. സമാനമായ അഭിപ്രായം മുന്‍ അംബാസഡര്‍ കെ.പി. ഫാബിയനും നടത്തി.
► ഇസ്രയേലിലേക്കൊരു ചായ്വ്?
ഇസ്രയേല്‍, ഇറാന് തുടങ്ങിയ സംഘര്‍ഷഭരിത രാജ്യങ്ങളുമായും ഗള്‍ഫ് രാജ്യങ്ങളുമായും സമാന്തര ബന്ധം നിലനിര്‍ത്തുന്നതാണു പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ മിഡില്‍ ഈസ്റ്റ് വിദേശനയത്തിന്റെ മുഖമുദ്ര. നയവ്യതിയാനത്തില്‍ അമേരിക്കയുടെ സമ്മര്‍ദമുണ്ടെന്ന പ്രതിപക്ഷ ആരോപണം വിദേശകാര്യ വിദഗ്ധര്‍ പാടേ തള്ളുന്നില്ല.
പ്രധാനമന്ത്രി മോദിയുടെ കീഴില്‍, ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധത്തിനു ലഭിച്ച പ്രോത്സാഹനം ശ്രദ്ധേയമാണ്. ഇസ്രയേലിന്റെ ആയുധ കയറ്റുമതിയുടെ 38 ശതമാനത്തിലധികം ഇന്ത്യയിലേക്കാണ്. ഇസ്രയേലിന്റെ ചാര നിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങിയതും വിവാദമായിരുന്നു.
► ട്രംപിന്റെ കളിയില്‍ വീഴേണ്ടതില്ല
അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിലെ മാറ്റവും വിവാദമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരേ ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂര്‍ അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതും നടപ്പായതും ലോകം കണ്ടു. ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷം അവസാനിപ്പിച്ചതു താനാണെന്നു ട്രംപ് പലതവണ ആവര്‍ത്തിച്ചപ്പോഴും നേരിട്ടു തള്ളിപ്പറയാന്‍ ഇന്ത്യക്കായില്ല. അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് ഉണ്ടായിരുന്ന കൂടിയ തീരുവ ഇളവു ചെയ്തതും അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഇറക്കുമതിക്കു കൂടിയ തീരുവ ഏര്‍പ്പെടുത്തിയതും ക്ഷീണമായി.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറില്‍ ചില കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതിക്ക് അനുമതി കൊടുത്തതും വിമര്‍ശനവിധേയമായി. വ്യാപാരക്കരാര്‍ ആവശ്യമാണെങ്കിലും അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുന്നുവെന്ന തോന്നല്‍പോലും അപകടമാണ്. തീരുവയും സമ്മര്‍ദതന്ത്രങ്ങളും അടക്കം എന്തും ആയുധമാക്കി ലോകം അടക്കിവാഴാമെന്ന ട്രംപിന്റെ അതിമോഹത്തിന് ഇന്ത്യപോലെ ശക്തമായൊരു രാജ്യം കീഴ്പ്പെടണമോയെന്നതാണു ചോദ്യം.
► സമാധാനം പരമപ്രധാനം
പ്രധാനമന്ത്രി മോദി പറഞ്ഞതുപോലെ, യുദ്ധം ഒന്നിനും പരിഹാരമല്ല. നിയമവാഴ്ചയും സംഭാഷണവും നയതന്ത്രവുമാണ് ആഗോള സമാധാനത്തിനു വേണ്ടത്. ഗള്‍ഫിലും മധ്യേഷ്യയിലും മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിനു പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുക ഇന്ത്യയുടെ ഉത്തരവാദിത്വമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ലഘൂകരിക്കാനും സമാധാനത്തിനുമുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യയും മുന്‍കൈയെടുക്കട്ടെ.