ഇന്ത്യയിലെ മെട്രോ ട്രെയിനുകളിൽ നടക്കുന്ന നിയമലംഘനങ്ങളും വിചിത്ര സംഭവങ്ങളും പരാമർശിക്കുമ്പോൾ സാധാരണയായി ഡൽഹി മെട്രോയാണ് വാർത്തകളിൽ നിറയാറുള്ളത്.
യാത്രക്കാരുടെ റീൽസ് ചിത്രീകരണം, അനാവശ്യ നൃത്തങ്ങൾ, ബഹളങ്ങൾ എന്നിവയെല്ലാം ഡൽഹിയിൽ നിന്ന് സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു സംഭവം അടുത്തിടെ കൊൽക്കത്ത മെട്രോയിൽ നിന്നും പുറത്തുവന്നിരിക്കുകയാണ്.
സെപ്റ്റംബർ ഏഴിന് കൊൽക്കത്തയിലെ നേതാജി ഭവൻ മെട്രോ സ്റ്റേഷനിൽ വച്ച് രണ്ട് യാത്രക്കാർ റെയിൽവേ സംരക്ഷണ സേനയിലെ (ആർപിഎഫ്) വനിതാ ഉദ്യോഗസ്ഥയുമായി തർക്കത്തിലും കയ്യാങ്കളിയിലും ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. തുടർന്ന് ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു.
സംഭവം വലിയ വാർത്തയായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോട് അനാദരവ് കാണിച്ചതിന് യാത്രക്കാരിൽ നിന്ന് 1000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു.
അതേസമയം ഡൽഹി മെട്രോയിലും നിയമലംഘനങ്ങൾ തടസമില്ലാതെ തുടരുകയാണ്. യെല്ലോ ലൈനിലെ വനിതാ കോച്ചിൽ പൂർണമായും പുരുഷന്മാർ കയ്യേറിയിരിക്കുന്നതിന്റെ മറ്റൊരു വീഡിയോയും ഇതിനോടകം പുറത്തുവന്നു.
വനിതാ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും പുരുഷന്മാർ മാറാൻ തയ്യാറായില്ലെന്നും, ഇത് മെട്രോയിൽ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരി വ്യക്തമാക്കുന്നു.
ഇരു സംഭവങ്ങളുടെയും വീഡിയോകൾ ഇന്റർനെറ്റിൽ വൈറലായതോടെ, പൊതുഗതാഗത സംവിധാനങ്ങളിൽ കർശന സുരക്ഷയും നിയമപാലനവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് അധികൃതരെ ടാഗ് ചെയ്ത് പ്രതികരിക്കുന്നത്.