ന്യൂഡൽഹി: ഡൽഹി ജൽ ബോർഡിലെ (ഡിജെബി) മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ (എസ്ടിപി) നവീകരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ ഡൽഹി മന്ത്രിയും എഎപി നേതാവുമായ സത്യേന്ദർ ജെയിനിനെ ഡൽഹി സർക്കാരിന്റെ ആന്റി കറപ്ഷൻ ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
സത്യേന്ദർ ജെയിനിന് പുറമെ മുൻ ഡൽഹി ജൽ ബോർഡ് സിഇഒ ഉദിത് പ്രകാശ് റായ് (ഐഎഎസ്), മുൻ കൺസൾട്ടന്റ് അങ്കിത് ശ്രീവാസ്തവ, സ്വകാര്യ വ്യക്തികളായ നാഗേന്ദ്ര യാദവ്, രാജ കുമാർ കുർറ, പങ്കജ് വർമ എന്നിവരുൾപ്പെടെ ആറ് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. 2024 മേയ് 11-ന് ഡൽഹി വിജിലൻസ് ഡയറക്ടറേറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ടാണ് ഈ നടപടി.
ഡൽഹി ജൽ ബോർഡിന്റെ നവീകരണത്തിനായുള്ള ടെൻഡർ വ്യവസ്ഥകളിൽ കൃത്രിമം കാണിക്കൽ, കൈക്കൂലി വാങ്ങൽ, ക്രിമിനൽ ഗൂഢാലോചന നടത്തൽ തുടങ്ങിയ ഗൗരവകരമായ ആരോപണങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.