ന്യൂഡൽഹി: ഫൂക്കറ്റ്-ഡൽഹി വിമാനത്തിലുണ്ടായ സാങ്കേതിക തകരാറിനും പൈലറ്റിന്റെ ലഹരിപരിശോധനാ ഫലം പുറത്തുവന്നതിനും പിന്നാലെ, സർവീസിലുള്ള മുഴുവൻ പൈലറ്റുമാർക്കും 100% ലഹരിപരിശോധന നടപ്പിലാക്കുമെന്ന് വ്യക്തമാക്കി എയർ ഇന്ത്യ.
ഓഗസ്റ്റ് നാലിന് ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എഐ-2379 വിമാനത്തിൽ യാത്രമധ്യേ ഹൈഡ്രോളിക് സിസ്റ്റം തകരാറിലാവുകയും വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് വ്യതിയാനമുണ്ടാവുകയും ചെയ്തിരുന്നു. ഇതിൽ 24 യാത്രക്കാർക്ക് പരിക്കേൽക്കുകയും വിമാനത്തിന്റെ ഉൾ ഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ, വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡിന്റെ രക്തസാമ്പിളുകളിൽ ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിയുടെ നിർണായക തീരുമാനം.
സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അന്വേഷണ ഏജൻസികളുമായി പൂർണമായി സഹകരിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.