രാജ്യത്തെ സേവിക്കാൻ ഓരോരുത്തരും ഓരോ വഴികളാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ബംഗളൂരു സ്വദേശിനിയായ സുപ്രിയ എന്ന യുവതി തന്റെ കമ്പനിക്ക് അയച്ച ഇമെയിൽ സന്ദേശം ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഇന്ധനവില വർധനയും ആഗോള പ്രശ്നങ്ങളും കണക്കിലെടുത്ത് ഇന്ധനം ലാഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം താൻ ഏറ്റെടുക്കുന്നു എന്നാണ് സുപ്രിയ അവകാശപ്പെടുന്നത്.
ഇതിന്റെ ഭാഗമായി 2027 മെയ് മാസം വരെ താൻ വീട്ടിലിരുന്ന് ജോലി ചെയ്യുമെന്നും (വർക്ക് ഫ്രം ഹോം) ഇത് രാജ്യത്തോടുള്ള തന്റെ കടമയാണെന്നും അവർ കമ്പനിയുടെ എച്ച്.ആർ വിഭാഗത്തെ അറിയിച്ചു.
ഈ ഇമെയിലിന്റെ സ്ക്രീൻഷോട്ട് സുപ്രിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. "എന്റെ ഭാഗം ഞാൻ നിർവഹിച്ചു, ഇനി നിങ്ങളുടെ ഊഴമാണ്" എന്ന കുറിപ്പോടെയാണ് ഈ ചിത്രം വൈറലായത്.
എന്നാൽ ഈ നീക്കത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ തികച്ചും രസകരമായിരുന്നു. സുപ്രിയയുടെ ഈ വിചിത്രമായ രാജ്യസ്നേഹത്തിന് എച്ച്.ആർ വിഭാഗം നൽകാൻ സാധ്യതയുള്ള മറുപടികൾ പലരും തമാശരൂപേണ പങ്കുവെച്ചു.
രാജ്യം രക്ഷിക്കാൻ ശമ്പളം വേണ്ടെന്ന് വെക്കാൻ തയ്യാറാണോ എന്നും, ശമ്പളത്തിനായി പ്രധാനമന്ത്രിയെ തന്നെ സമീപിക്കൂ എന്നും തുടങ്ങി പരിഹാസം നിറഞ്ഞ കമന്റുകൾ പോസ്റ്റിന് താഴെ നിറഞ്ഞു. ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ 'വർക്ക് ഫ്രം ഹോം' എന്നത് വെറും 'ഹോം' ആയി മാറുമെന്ന മുന്നറിയിപ്പും ചിലർ നൽകി.
ഇതൊരു തമാശയായി പലരും കാണുന്നുണ്ടെങ്കിലും, നഗരങ്ങളിലെ ഗതാഗതക്കുരുക്കും യാത്രായും ജീവനക്കാരെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നതിന്റെ സൂചനയായും ഈ പോസ്റ്റ് വിലയിരുത്തപ്പെടുന്നു.
കോവിഡ് കാലത്തിന് ശേഷം കമ്പനികൾ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ വിളിക്കുമ്പോൾ, അതിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപെടാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയായി സുപ്രിയ മാറി.
വാർത്താ പ്രാധാന്യമുള്ള ഈ പോസ്റ്റ് യഥാർഥത്തിൽ അയച്ചതാണോ അതോ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി നിർമ്മിച്ചതാണോ എന്ന കാര്യത്തിൽ ഇപ്പോഴും സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.