കൊച്ചി: അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. വര്‍ഷം തോറും 20 ടൂറിസം ഡെസ്റ്റിനേഷനുകളാണ് വികസിപ്പിക്കുന്നത്.
ടൂറിസം വ്യവസായ പങ്കാളികളുമായി സഹകരിച്ചാണ് പുതിയ ഡെസ്റ്റിനേഷനുകൾ കണ്ടെത്തുക. ഇവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ടൂറിസം-വാണിജ്യമേളയായ കേരള ട്രാവൽ മാർട്ടിന്റെ (കെടിഎം 2026) ഒരുക്കങ്ങൾ മാധ്യമങ്ങളോടു വിശദീകരിക്കുകയായിരുന്നു മന്ത്രി.
24ന് ബോള്‍ഗാട്ടിയിലെ ഹയാത്ത് കണ്വെന്ഷന് സെന്ററില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. 25 മുതൽ 27 വരെ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര-സാമുദ്രിക കൺവെൻഷൻ സെന്ററിലാണ് ട്രാവൽ മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് മീറ്റുകൾ നടക്കുക.
ദേശീയ, അന്തർദേശീയ മാധ്യമപ്രവർത്തകരുടെ പങ്കാളിത്തവും കെടിഎമ്മിലുണ്ട്. ബിസിനസ് കൂടിക്കാഴ്ചകൾ, ദേശീയ,അന്തർദേശീയ ടൂറിസം വിദഗ്ധരുടെ യോഗങ്ങൾ, സെമിനാറുകൾ, പോസ്റ്റ്-മാർട്ട് ടൂറുകൾ എന്നിവയുണ്ടാകും.
45,000ത്തിലധികം ബിസിനസ് കൂടിക്കാഴ്ചകൾ
കെടിഎമ്മിൽ ബിസിനസ് ചർച്ചകൾക്കും വിപണന സാധ്യതകൾക്കുമായി 45,000ത്തിലധികം ബിസിനസ് കൂടിക്കാഴ്ചകൾ നടക്കുമെന്ന് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് അറിയിച്ചു.
മാര്‍ട്ടില്‍ പങ്കെടുക്കുന്നതിന് ബയർ രജിസ്ട്രേഷന് 3000 കടന്നു. ഇതിൽ 1500 ഓളം പേര് നേരിട്ടെത്തും. 383 സെല്ലര്‍മാരാണ് സ്റ്റാൾ ബുക്കിംഗ് പൂർത്തിയാക്കിയത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 15 സ്റ്റാളുകളും മാര്‍ട്ടിലുണ്ടാകും.