തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയ്ക്കു സമാനമായി സംസ്ഥാനത്തെ മറ്റു ദേവസ്വം ബോർഡുകളുടെ അധീനതയിലുള്ള പ്രധാന ക്ഷേത്രങ്ങളിലും സ്വർണം നഷ്ടപ്പെട്ടതായി വിവരാവകാശ രേഖ. കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള പുള്ള് ദേവീ ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്വർണം കാണാതായത്.
കൊച്ചി ദേവസ്വം ബോർഡിന്റെ തൃശൂർ ഗ്രൂപ്പായ പഴുവം ദേവസ്വത്തിന് കീഴിലുള്ള പുള്ള് ദേവി ക്ഷേത്രത്തിൽ 5 പവൻ 500 മില്ലിഗ്രാം തൂക്കം വരുന്ന ഏഴ് സ്വർണമാലകളാണ് നഷ്ടമായത്. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണ മകുടത്തിൽനിന്നും 663 മില്ലിഗ്രാം, ശ്രീവരാഹം ക്ഷേത്രത്തിലെ പൈതൃക മൂല്യമുള്ള 7.750 ഗ്രാം തുക്കമുള്ള രണ്ടു മാലകൾ എന്നിവയും നഷ്ടമായി.
പൈതൃക മൂല്ല്യമുള്ളവയായതിനാൽ തൂക്കത്തിനപ്പുറം വൻ വില മതിക്കുന്നവയാണ് ഇവ. മിക്ക ദേവസ്വം ക്ഷേത്രങ്ങളിലും തിരുവാഭരണങ്ങളുടെ കണക്ക് രേഖപ്പെടുത്തുന്ന തിരുവാഭരണ രജിസ്റ്റർ ഇല്ലെന്നും മറുപടിയിൽ പറയുന്നു.
പുള്ള് ദേവീ ക്ഷേത്രത്തിൽ 2014 മേയ് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിലാണ് സ്വർണം നഷ്ടമായത്. കൊച്ചി സ്വദേശിയായ കെ. ഗോവിന്ദൻ നന്പൂതിരിക്ക് കൊച്ചി ദേവസ്വം തൃശൂർ ഗ്രൂപ്പ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ വിവരാവകാശ രേഖയിലാണ് സ്വർണം നഷ്ടമായ വിവരമുള്ളത്.
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ രജിസ്റ്ററിൽ മകുടത്തിന്റെ ഭാരം 954.663 ഗ്രാം എന്നാണ് രേഖപെടുത്തിയത്. സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ മകുടത്തിന്റെ തൂക്കം 954 ഗ്രാം മാത്രമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശബരിമല വികനസനത്തിനായി സ്വദേശ് ദർശൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ അനുവദിച്ച 46.53 കോടി രൂപയിൽ ചെലവഴിച്ചത് 36.27 കോടി മാത്രമാണ്. സ്വദേശ് ദർശൻ പദ്ധതിയിൽ ഒന്നാംഘട്ടത്തിന് ആദ്യം 100 കോടി രൂപ അനുവദിച്ചെങ്കിലും അതിന് എസ്റ്റിമേറ്റ് തയാറാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഏജൻസി വരുത്തിയ പിഴവുകൾ നിമിത്തം 46.53 കോടി രൂപയുടെ പദ്ധതിയെ നടപ്പാക്കാൻ കഴിയുമായിരുന്നുള്ളൂ.
അതിൽ 36.27 കോടി രൂപ മാത്രമേ ചെലവഴിച്ചുള്ളൂ എന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്.