District News
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അവരോധിച്ചത് ദേവസ്വംമന്ത്രിയും സർക്കാരുമാണെന്ന് ബിജെപി ജില്ലാ പ്രഭാരി ബി.രാധാകൃഷ്ണമേനോൻ പത്രസമ്മേളനത്തിൽ പറഞ്ഞു. അവതാരങ്ങളെ അകറ്റുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സ്വന്തം മന്ത്രിയെ ഉപയോഗിച്ച് അവരോധിച്ച വ്യക്തിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെന്ന് ഇപ്പോൾ വ്യക്തമായി.
എ. പദ്മകുമാറിന്റെ അറസ്റ്റോടെ ശബരിമല സ്വർണ കവർച്ചാ കേസിൽ സിപിഎമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും പങ്ക് വ്യക്തമായി . ഇനി പദ്മകുമാറിനെ ചോദ്യം ചെയ്യുമ്പോൾ, അന്നത്തെ ദേവസ്വം മന്ത്രിയിലേക്കും പിന്നീട് മുഖ്യമന്ത്രിയിലേക്കും അന്വേഷണം ചെന്നെത്തും എന്നാണ് കരുതുന്നത്. സംസ്ഥാന സർക്കാരിലെ ചിലർക്കും മുഖ്യമന്ത്രിക്കും സ്വർണത്തോടുള്ള ആഭിമുഖ്യം ശബരിമലയിലെ സ്വർണക്കവർച്ച നടക്കുന്ന കാലത്തെ എംബസി വഴി സ്വർണം കടത്തിയ കേസിലൂടെ വെളിപ്പെട്ടതാണ്.
പദ്മകുമാറിനെ ന്യായീകരിച്ച് രംഗത്തെത്തിയ സിപിഎം നേതൃത്വത്തിന്റെ നടപടി പരിഹാസ്യമാണ്. തന്ത്രി സ്വർണക്കൊള്ള അറിഞ്ഞിട്ടുണ്ടോ എന്ന കാര്യമറിയില്ല. എസ്എടി എല്ലാകാര്യങ്ങളും അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന് കോടതിക്ക് പോലും സംശയമുണ്ടായ സാഹചര്യത്തിൽ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. ഇതിനായി സംസ്ഥാന വ്യാപകമായുള്ള ഒപ്പ് ശേഖരണം ബിജെപി ആരംഭിച്ചതായി രാധാകൃഷ്ണ മേനോൻ പറഞ്ഞു.
ശബരിമലയിലെ തിരക്ക് കുറയ്ക്കാനെന്ന പേരിൽ നിലയ്ക്കലിലും എരുമേലിയിലും ഭക്തരെ തടഞ്ഞ് ബുദ്ധിമുട്ടിക്കുന്ന നടപടി തുടരാനാണ് ദേവസ്വം ബോർഡ് ഉദേശിക്കുന്നതെങ്കിൽ ബിജെപി ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് വരും. ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും കഴിവുകേടിന് അയ്യപ്പഭക്തർ വിലനൽകേണ്ട അവസ്ഥയാണുള്ളത്. ശബരിമല തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ പരിപൂർണ പരാജയമായ സ്ഥിതിക്ക് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി. എ. സൂരജ്, വിജയകുമാർ മണിപ്പുഴ, ടിജു തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്‍, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്‍ഡിന്റെ അക്കൗണ്ടില്‍ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും.
ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയാലും ബോര്‍ഡിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില്‍ കേസ് ഒതുക്കും.
എന്നാല്‍,ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്ക്കെതിരേ ദേവസ്വം ബോര്‍ഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. ക്രമക്കേടുകള്‍ സംബന്ധിച്ചും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ബോര്‍ഡിനു മുന്നിലുള്ളത്. പരാതികള്‍ കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും.