മംഗളൂരു: ധർമസ്ഥല കേസിൽ പരാതിക്കാരെ പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആറു പേർക്കെതിരെയാണ് എസ്ഐടി ബെൽത്തങ്ങാടി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ആക്ടിവിസ്റ്റുകളായ മഹേഷ് ഷെട്ടി തിമറോഡി, ഗിരീഷ് മത്തണ്ണാവർ, ടി. ജയന്ത്, വിറ്റൽ ഗൗഡ എന്നിവരും സുജാത ഭട്ട്, പരാതിക്കാരനായ ചിന്നയ്യ എന്നിവരുമാണ് പ്രതികൾ. ലൈംഗിക അതിക്രമത്തിനു വിധേയരായി കൊല്ലപ്പെട്ട നിരവധി പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടിണ്ടെന്ന ചിന്നയ്യയുടെ വെളിപ്പെടുത്തലോടെയാണ് ധർമസ്ഥല വിവാദമായത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം, ധർമസ്ഥലയിലെ നേത്രാവതി നദിയുടെ തീരത്തുള്ള വനപ്രദേശങ്ങളിലെ പരാതിക്കാരൻ ചൂണ്ടിക്കാണിച്ച ഒന്നിലധികം സ്ഥലങ്ങളിൽ ഖനനം നടത്തി. രണ്ട് സ്ഥലങ്ങളിൽനിന്ന് അസ്ഥികൂടഭാഗങ്ങൾ കണ്ടെത്തി.
അടുത്തിടെ ബംഗ്ലഗുഡെ വനമേഖലയിൽ നടത്തിയ തെരച്ചിലിൽ വീണ്ടും ചില അസ്ഥികൂടഭാഗങ്ങൾകൂടി കണ്ടെത്തിയിരുന്നു.