National
ന്യൂഡല്‍ഹി: ഇന്ത്യയിലെ 50,000 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ കംപ്യൂട്ടര്‍വത്കരിച്ച് ഇ-പിഎസിഎസുകളാക്കി മാറ്റിയതായി കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ അറിയിച്ചു.
അടിസ്ഥാന സഹകരണ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ശക്തീകരണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിതെന്നു കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.
75,000 ടണ്‍ ശേഷിയുള്ള 135 ഗോഡൗണുകളുടെ കൈമാറ്റവും 85 ഗോഡൗണുകളുടെ ഉദ്ഘാടനവും 47 ധാന്യ സംഭരണ ഗോഡൗണുകളുടെ തറക്കല്ലിടലും മന്ത്രി ഷാ ഇന്നലെ ഡല്‍ഹിയില്‍ നിര്‍വഹിച്ചു. വിത്തു സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ബിബിഎസ്എസ്എല്ലും ഐസിഎആറും തമ്മില്‍ ധാരണാപത്രവും ഒപ്പുവച്ചു.
ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലും മഹാരാഷ്ട്രയിലെ ജല്‍ഗാവിലും ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡിന്റെ (ബിബിഎസ്എസ്എല്‍) ടിഷ്യു കള്‍ച്ചര്‍ സൗകര്യങ്ങളുടെ തറക്കല്ലിടലും അമുലും എന്‍സിസിഎഫും ചേര്‍ന്നുള്ള സഹകര്‍ വാനിന്റെ തറക്കല്ലിടലും നടന്നു.
കോണ്‍ഗ്രസ് ഭരണകാലത്ത് അവഗണിക്കപ്പെട്ടിരുന്ന സഹകരണ പ്രസ്ഥാനത്തിന്, പ്രത്യേക മന്ത്രാലയത്തിന്റെ രൂപീകരണം ജീവനാഡിയായെന്ന് ഷാ പറഞ്ഞു.
Tech
ജാപ്പനീസ് ടെക് ഭീമന്മാരായ സോണി തങ്ങളുടെ ജനപ്രിയ ഗെയിമിംഗ് കൺസോളായ പ്ലേസ്റ്റേഷന്റെ ഫിസിക്കൽ ഗെയിം ഡിസ്കുകളുടെ വിൽപ്പന പൂർണമായും നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചതായി പ്രഖ്യാപിച്ചു. വീഡിയോ ഗെയിമിംഗ് ലോകത്ത് വലിയൊരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് സോണിയുടെ ഈ നിർണായക തീരുമാനം.
2028 ജനുവരി മുതൽ പുറത്തിറങ്ങുന്ന പുതിയ പ്ലേസ്റ്റേഷൻ ഗെയിമുകൾ ഇനി ഡിജിറ്റൽ ഡൗൺലോഡുകളായി മാത്രമേ ലഭ്യമാകൂ എന്ന് സോണി ഇന്ററാക്ടീവ് എന്റർടെയ്മെന്റ് അറിയിച്ചു.ഗെയിമർമാരുടെ വാങ്ങൽ ശീലങ്ങളിൽ ഉണ്ടായ വലിയ മാറ്റമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സോണി വ്യക്തമാക്കി. ആളുകൾ കടകളിൽ പോയി സിഡികളും ഡിസ്കുകളും വാങ്ങുന്നതിനേക്കാൾ കൂടുതൽ ഓൺലൈനായി ഗെയിമുകൾ ഡൗൺലോഡ് ചെയ്ത് കളിക്കാനാണ് ഇപ്പോൾ താല്പര്യപ്പെടുന്നത്.
2025 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലെ കണക്കുകൾ പ്രകാരം, പ്ലേസ്റ്റേഷൻ 4, പ്ലേസ്റ്റേഷൻ 5 ഗെയിം വിൽപ്പനയുടെ 85 ശതമാനവും ഡിജിറ്റൽ ഡൗൺലോഡുകൾ വഴിയായിരുന്നു. വെറും 15 ശതമാനം ആളുകൾ മാത്രമാണ് ഫിസിക്കൽ ഡിസ്കുകൾ വാങ്ങിയത്.
ഈ പുതിയ തീരുമാനം 2028ന് മുൻപ് ഇറങ്ങിയ പഴയ ഗെയിമുകളെ ബാധിക്കില്ലെന്ന് സോണി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ വിപണിയിലുള്ള ഡിസ്കുകൾ കടകൾ വഴി തുടർന്നും വാങ്ങാൻ സാധിക്കും. എന്നാൽ ഭാവിയിൽ വരാനിരിക്കുന്ന പുത്തൻ ഗെയിമുകൾക്ക് ഡിസ്കുകൾ ഉണ്ടാകില്ല.
അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6' എന്ന ഗെയിമിന്റെ ഫിസിക്കൽ ബോക്സിനുള്ളിൽ ഡിസ്കിന് പകരം ഡൗൺലോഡ് കോഡ് മാത്രമായിരിക്കും ഉണ്ടാകുക എന്ന വാർത്ത വലിയ ചർച്ചയായിരുന്നു.
ഡിജിറ്റൽ യുഗത്തിലേക്കുള്ള ഈ മാറ്റം ഗെയിം സിഡികൾ വിറ്റിരുന്ന കടകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം റീട്ടെയ്ലറായ 'ഗെയിംസ്റ്റോപ്പ്' കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,300ലധികം സ്റ്റോറുകളാണ് പൂട്ടിപ്പോയത്. ഇതോടൊപ്പം തങ്ങളുടെ പഴയ ഗെയിമിംഗ് സിസ്റ്റങ്ങളായ പ്ലേസ്റ്റേഷൻ 3, പ്ലേസ്റ്റേഷൻ വീറ്റ എന്നിവയ്ക്കുള്ള ഡിജിറ്റൽ സ്റ്റോർ പിന്തുണയും സോണി അവസാനിപ്പിക്കുകയാണ്.
ഈ വർഷം അവസാനം മുതൽ തെരഞ്ഞെടുക്കപ്പെട്ട വിപണികളിലും, അടുത്ത വർഷത്തോടെ ആഗോളതലത്തിലും ഈ സ്റ്റോറുകൾ അടച്ചുപൂട്ടും. ഇതിനുശേഷം ഈ പഴയ കൺസോളുകളിൽ പുതിയ ഗെയിമുകൾ വാങ്ങാൻ സാധിക്കില്ല. എങ്കിലും മുൻപ് വാങ്ങിയ ഗെയിമുകൾ തുടർന്നും ഡൗൺലോഡ് ചെയ്യാം.
Leader Page
ഉയർന്ന സാക്ഷരതയുടെയും ആരോഗ്യസൂചികയുടെയും സാമൂഹിക വികസനത്തിന്റെയും പേരിൽ അഭിമാനിക്കുന്ന സമൂഹമാണു കേരളം. അതേ കേരളത്തിൽത്തന്നെയാണ് മന്ത്രവാദം, കൂടോത്രം തുടങ്ങിയ അന്ധവിശ്വാസരീതികൾ തഴച്ചുവളരുന്നത്. ഇതിന്റെ മറവിൽ കൊലപാതകമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നു.
സംസ്ഥാനത്ത് 34 തരത്തിലുള്ള ആഭിചാരക്രിയകളും അനാചാരങ്ങളും നിലനിൽക്കുന്നുവെന്നാണ് ഹൈക്കോടതി നിർദേശപ്രകാരമുള്ള വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. നമ്മുടെ സാമൂഹിക ബോധത്തിനേറ്റ കനത്ത പ്രഹരം. നരബലിപോലുള്ള സംഭവങ്ങൾ ദുർമന്ത്രവാദത്തിന്റെ ഏറ്റവും ഭീകര രൂപമാണ്. ഇതെല്ലാം ജനാധിപത്യ സമൂഹത്തിനു ഗുരുതര ഭീഷണിയും സാമൂഹിക പുരോഗതിക്ക് കടുത്ത വെല്ലുവിളിയുമാണ്.
കൊല്ലം ജില്ലയിലെ പുത്തൂരിൽ ‘ബാധ ഒഴിപ്പിക്കൽ’ എന്ന പേരിൽ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഒടുവിലത്തെ ഉദാഹരണമാണ്. പലപ്പോഴും കുടുംബാംഗങ്ങൾതന്നെ ഈ ആചാരങ്ങൾക്ക് വഴങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്കെതിരായ പീഡനങ്ങളിൽ അടുത്ത ബന്ധുക്കൾതന്നെ ‘മന്ത്രവാദം’ എന്ന പേരിൽ മാനസിക–ശാരീരിക പീഡനങ്ങളെ ന്യായീകരിക്കുന്നത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മകൾക്കു പിശാചുബാധയുണ്ടെന്ന വിശ്വാസത്തിൽ അമ്മതന്നെ താന്ത്രികൻ എന്ന് അവകാശപ്പെടുന്നയാളുടെ വീട്ടിലേക്കു കുട്ടിയെ എത്തിക്കുകയും അവിടെ ക്രൂരമായ പീഡനത്തിന് വഴിയൊരുങ്ങുകയും ചെയ്യുന്നത് കുറ്റകൃത്യത്തിനപ്പുറം വിശ്വാസത്തിന്റെ പേരിലുള്ള സാമൂഹിക ചൂഷണമാണ്.
വിശ്വാസ വിപണി
ഈ സംഭവങ്ങൾ ചില വ്യക്തികളുടെ ലൈംഗിക വൈകൃതമോ രോഗമോ മാത്രമല്ല. അന്ധവിശ്വാസത്തെ ചൂഷണം ചെയ്ത് വളരുന്ന ഒരു സംഘടിത സംസ്കാരത്തിന്റെ പ്രതിഫലനവും കൂടിയാണ്. സ്ത്രീശരീരത്തെയും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെയും നിയന്ത്രിക്കുന്ന പുരുഷാധിപത്യ-ജാതികേന്ദ്രീകൃത സാമൂഹിക വ്യവസ്ഥകളുമായി ഇവ ബന്ധപ്പെട്ടു കിടക്കുന്നു. ‘ബാധ’ എന്നും ‘ദോഷം’ എന്നും മുദ്രകുത്തുന്നത് ദുർബലരെ അടിച്ചമർത്താനുള്ള ഉപാധികളായി മാറുന്നു. സാമൂഹികപ്രശ്നമായ ഇതിനെതിരേ നടപടികൾ അനിവാര്യമാണ്.
കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ദുർമന്ത്രവാദം, കൂടോത്രം, നരബലി, ദോഷനിവാരണ പൂജ, ചാത്തൻ സേവ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലത് കൊലപാതകങ്ങളിലെത്തി. ഇത് സാമൂഹിക അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്ന ‘വിശ്വാസ വിപണി’യുടെ അടയാളമാണ്.
വ്യക്തിതലത്തിലും കുടുംബത്തിലുമുള്ള പ്രശ്നങ്ങൾ ഒരു വശത്ത്. ജാതി, സമുദായ, മത, രാഷ്ട്രീയ വിദ്വേഷങ്ങൾ, പകപോക്കലുകൾ തുടങ്ങിയ സ്ഫോടനാത്മക അന്തരീക്ഷം മറുവശത്ത്. പെരുകുന്ന ഉപഭോഗാസക്തിയും ലഹരി ഉപയോഗവും വേറെ. പ്രായമായവർ, കുട്ടികൾ, സ്ത്രീകൾ, ഭിന്നലിംഗക്കാർ എന്നിവർക്കെതിരേയുള്ള അക്രമങ്ങളും കൂടിവരുന്നു. ഇവയൊക്കെ മനുഷ്യനെ നിരന്തരം ഭീതിയിലാഴ്ത്തുന്നു.
ദൗർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ നാട്ടിലെ വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ കൈയിൽ ഈ ഭയത്തിന് പരിഹാരങ്ങളില്ല. മാത്രമല്ല, കൂടുതൽ ഭയവും നിരാശയുമാണ് ഈ സംവിധാനങ്ങളിൽനിന്നുണ്ടാകുന്നത്. അതോടെ ‘ഇൻസ്റ്റന്റ്’ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന മന്ത്രവാദികളുടെ വലയിൽ ദുർബല മനസുകൾ വീണുപോകുന്നു.
ലിംഗനീതിയും ആഭിചാരവും
‘ആത്മീയ ഹീലർ’, ‘താന്ത്രികൻ’, ‘സ്വാമി’ എന്നീ വിശേഷണങ്ങൾ വ്യക്തികൾക്ക് സമൂഹത്തിൽ ചോദ്യം ചെയ്യാനാവാത്ത അധികാരം നൽകുന്നു. വിശ്വാസത്തിന്റെ പവിത്രതയെന്ന പേരിൽ ഈ അധികാരം ചൂഷണത്തിന്റെ ഉറവിടമായി മാറുന്നു. പുത്തൂർ സംഭവത്തിൽ കുട്ടിയെ ഒറ്റയ്ക്കാക്കി ആഭിചാരം നടത്തുന്നത് അമ്മ തടയാതിരുന്നത് അന്ധമായ വിശ്വാസംകൊണ്ടാണ്.
കുട്ടികളും സ്ത്രീകളും ഇത്തരം കേസുകളിൽ ഇരകളാകുന്നത് യാദൃച്ഛികമല്ല. സ്ത്രീയുടെ ശരീരം ‘ശുദ്ധി-അശുദ്ധി’, ‘കുല-കുലട’ തുടങ്ങിയ ദ്വന്ദ്വങ്ങളാൽ വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്നു. ആൺകോയ്മ സംസ്കാരത്തിലുള്ള ഇമ്മാതിരി ദ്വന്ദ്വാത്മക ആശയങ്ങളാണ് ‘ബാധ’ പോലുള്ള വിശ്വാസങ്ങളെ ഊട്ടിവളർത്തുന്നത്. ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥയെ ‘പിശാച് ബാധ’യായി ചിത്രീകരിക്കുന്നതും അവളുടെ ശരീരത്തെ ആഭിചാരക്രിയകൾക്കു വിട്ടുകൊടുക്കുന്നതും പുരുഷ മേധാവിത്വത്തിന്റെ ക്രൂരരൂപമാണ്.
നിയമനിർമാണം
കേരളത്തിന്റെ നവോത്ഥാനചരിത്രം അന്ധവിശ്വാസത്തിനെതിരായ സാമൂഹിക വിപ്ലവത്തിന്റെ ചരിത്രവുമാണ്. എന്നാലിന്ന് ആ പാരമ്പര്യത്തിന്റെ ആത്മാവ് ക്ഷയിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളെന്നു കരുതി അവഗണിക്കുന്നത് നൈതികമായി തെറ്റാണ്. ഇത് സാമൂഹികഘടനയുടെ വൈകല്യമാണെന്നു തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ കർശനമായ നിയമനിർമാണവും ബോധവത്കരണവും ഉണ്ടായേ മതിയാകൂ.
അന്ധവിശ്വാസവിരുദ്ധ നിയമം കൊണ്ടുവരണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് ദശകങ്ങളായെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു.
ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടും പൊതുജനങ്ങളിൽനിന്നുള്ള അഭിപ്രായ രൂപീകരണവും നിയമനിർമാണത്തിലേക്കുള്ള നിർണായക ചുവടുവയ്പുകളാണ്.
മതസ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന വാദമുയർത്തി നിയമത്തെ പ്രതിരോധിക്കുന്നത് ബാലിശമാണ്. ഇത് മനുഷ്യാവകാശത്തിന്റെ പ്രശ്നമാണ്. അതുകൊണ്ടുതന്നെ ആഭിചാര നിരോധന നിയമത്തെ ജീവിക്കാനുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്.
കേവലം നിയമംകൊണ്ടു മാത്രം വേരറക്കാവുന്ന ഒന്നല്ല അന്ധവിശ്വാസം. ഭരണഘടന വിഭാവന ചെയ്യുന്ന ശാസ്ത്രീയാവബോധവും മാനവികതയും സമൂഹത്തിൽ വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ അനാചാരങ്ങളെ പൂർണമായും ഇല്ലാതാക്കാനും നിയമം ഫലവത്തായി നടപ്പിലാക്കാനും സാധിക്കുകയുള്ളൂ.
Kerala
കൊച്ചി: 1948 ലെ സെന്‍സസ് ആക്ട് പ്രകാരം നടത്തപ്പെടുന്ന സെന്‍സസ് 2027 ന്റെ ഒന്നാം ഘട്ട പ്രീ ടെസ്റ്റ് 2025 കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിനെ തുടര്‍ന്ന് കേരളത്തിലും നടപടികള്‍ ആരംഭിച്ചു. പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ സാമ്പിള്‍ പ്രദേശങ്ങളിലാണ് നിലവില്‍ പ്രീടെസ്റ്റ് സംഘടിപ്പിക്കുന്നത്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ഓഫീസിലെ കള്ളമല, ഷോളയൂര്‍ വില്ലേജുകളിലും, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍ വില്ലേജിലും, എറണാകുളം ജില്ലയിലെ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഒന്നു മുതല്‍ നാലുവരെയുള്ള വാര്‍ഡുകളിലുമാണ് പ്രീടെസ്റ്റ് നടത്തുന്നത്.
ഈ പ്രക്രിയയ്ക്കായി ജില്ലാ കളക്ടര്‍മാരെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോല, അട്ടപ്പാടി താലൂക്കുകളിലെ തഹസില്‍ദാര്‍മാരേയും കൊച്ചി കോര്പറേഷന് സെക്രട്ടറിയെയുമാണ് ചാര്‍ജ് ഓഫീസര്‍മാരായി നിയമിച്ചിരിക്കുന്നത്. എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.
ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും. ജനസംഖ്യാ കണക്കെടുപ്പിനുമുള്ള വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ശേഖരിക്കുക.
ഇതോടൊപ്പം, സെന്‍സസിന്റെ പുരോഗതി തത്സമയം നിരീക്ഷിക്കുന്നതിന് ആദ്യമായി ഒരു സിഎംഎംഎസ് വെബ് പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നിര്‍വഹണം ഉറപ്പാക്കാന്‍, ഉപയോഗിക്കേണ്ട ഡിജിറ്റല്‍ ടൂളുകളിലെയും ഡിസൈന്‍ ചട്ടക്കൂടിലെയും പ്രധാന പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും പ്രീ ടെസ്റ്റ് നിര്‍ണായകമാണ്.
വിദൂരത, ദുര്‍ഘടമായ ഭൂപ്രദേശം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങള്‍, ചേരി പ്രദേശം മുതലായവ പരിഗണിച്ചാണ് പ്രീടെസ്റ്റ് സാമ്പിളുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പൊതുജനങ്ങള്‍ വസ്തുതാപരമായ വിവരങ്ങള്‍ നല്കി സഹകരിക്കുകയും പ്രീ ടെസ്റ്റ് വിജയകരമാക്കുകയും ചെയ്യേണ്ടതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
2025 നവംബര്‍ ഒന്നു മുതല്‍ നവംബര്‍ ഏഴുവരെ സെല്‍ഫ് എന്യൂമറേഷനുള്ള അവസരം നല്‍കിയിരുന്നു. നവംബര്‍ 30 വരെ പ്രീടെസ്റ്റ് തുടരും.