കോട്ടയം: കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷനില്‍നിന്നും ആരംഭിച്ച് തമിഴ്നാട്ടിലെ ഡിണ്ടിഗൽ വരെയുള്ള ദേശീയപാത 183 റോഡ് ഗതാഗത മന്ത്രാലയത്തില്‍നിന്ന് ദേശീയപാതാ അഥോറിറ്റി ഏറ്റെടുത്തു.
കേരളത്തിലെ കൊല്ലം മുതല്‍ കുമളി വരെയുള്ള 216 കിലോമീറ്ററും കുമളി മുതല്‍ ഡിണ്ടിഗല്‍ വരെയുള്ള 134 കിലോമീറ്ററും ഉള്‍പ്പെട ആകെ 350 കിലോമീറ്റര്‍ ദൂരമാണ് റോഡിനുളളത്. ഇതുവരെ ഇരു സംസ്ഥാനങ്ങളിലേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു റോഡിലെ പ്രവൃത്തികള്‍ നടന്നിരുന്നത്.
ഇനിയും റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും.
ആഞ്ഞിലിമൂട് മുതല്‍ തിരുവല്ല, ചങ്ങനാശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമളി വരെയുള്ള ഭാഗം നാലുവരിപ്പാതയായി നവീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനായി പുതിയ കണ്‍സള്‍ട്ടന്‍സിയെ ഉടന്‍ നിയമിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു. ഇതിനായി ക്ഷണിച്ച ടെന്‍ഡര്‍ ഏഴിന് തുറക്കും. ഒരു വര്‍ഷമാണ് പഠനകാലാവധി.