ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ ആശങ്കകൾ ഉണർത്തവേ ചർച്ചയ്ക്കും നയതന്ത്രത്തിനുമുള്ള ആഹ്വാനം ശക്തമായി ആവർത്തിക്കുന്നുവെന്ന് ഇന്ത്യ.
സംഘർഷം ഉടനടി അവസാനിപ്പിക്കുന്നതിന് അനുകൂലമായി വ്യക്തമായി ശബ്ദമുയർത്തുന്നുവെന്നും ഇതിനോടകം നിരവധി പേർക്ക് ജീവൻ നഷ്ടമായതിൽ ദുഃഖം പ്രകടിപ്പിക്കുന്നുവെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഫെബ്രുവരി 28ന് ഇറാനിലും ഗൾഫ് മേഖലയിലും ഉടലെടുത്ത സംഘർഷത്തിൽ ഇന്ത്യ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും നിർഭാഗ്യവശാൽ വിശുദ്ധ റംസാൻ മാസത്തിൽ മേഖലയിലെ സ്ഥിതിഗതികൾ തുടർച്ചയായും ഗണ്യമായും വഷളായെന്നും കേന്ദ്രത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ഗൾഫ് രാജ്യങ്ങളിലുള്ള ഏകദേശം ഒരു കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് സുപ്രധാന പരിഗണന. ഊർജ-വ്യാപാര വിതരണ ശൃംഖലകളും ഈ മേഖലയുമായി ബന്ധപ്പെട്ടാണുള്ളത്. ഇവിടെയുണ്ടാകുന്ന ഏത് വലിയ തടസത്തിനും ഇന്ത്യൻ സന്പദ്വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും.
വ്യാപാര കപ്പലുകൾക്കെതിരായുള്ള ആക്രമണങ്ങളിൽ ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ചിലരെ കാണാതായി. അത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നു. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി ഉചിതമായ തീരുമാനങ്ങളെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഒമാൻ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ടെലിഫോണിൽ സംസാരിച്ചു.