District News
പടപ്പറന്പ: വാൽപ്പാറ ദുരന്തത്തിന്റെ വേദന അനുഭവിച്ച പാങ്ങ് ജിഎൽപി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യമായി ഇന്ന് സ്കൂൾ ബാഗുകൾ വിതരണം ചെയ്യും. വിദ്യാർഥികളുടെ മാനസികോല്ലാസത്തിനായി മാജിക് ഷോയും അരങ്ങേറും. പാങ്ങ് സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് ബാഗുകൾ ലഭ്യമാക്കിയത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ചന്ദനപ്പറന്പ് അൻസാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബാഗ് വിതരണവും കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് സംഘടിപ്പിക്കുന്ന മാജിക് ഷോയും നടക്കുമെന്ന് പ്രധാനധ്യാപകന്റെ ചുമതല വഹിക്കുന്ന കെ.അഹമ്മദ് കുട്ടി അറിയിച്ചു.
Kerala
കണ്ണൂർ: പുതിയ സർക്കാർ അധികാരത്തിൽ വരുന്നതിനു മുന്‍പ് ആറളത്തെ ബിപിഎൽ കുടുംബങ്ങൾക്ക് വനംവകുപ്പ് മുഖാന്തരം നടപ്പിലാക്കിയ ഗ്യാസ് കണക്ഷൻ വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ചുള്ള വിജിലൻസ് കേസ് ഒത്തുതീർപ്പാക്കി.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവർക്കെതിരേയുള്ള വിജിലൻസ് അന്വേഷണമാണ് ഒത്തുതീർപ്പാക്കിയത്.
അസി. ലൈഫ് വാർഡൻ മധുസൂദനെതിരേയുള്ള നടപടികൾ തുടരും. ഇദ്ദേഹം വിരമിച്ച ഉദ്യോഗസ്ഥനാണ്.
2017ൽ പദ്ധതി നടപ്പാക്കിയപ്പോൾ ഗുണഭോക്താക്കളെയും ഏജൻസിയെയും തെരഞ്ഞെടുക്കുന്ന കാര്യത്തിൽ നടപടിക്രമങ്ങൾ യാതൊന്നും പാലിച്ചില്ലെന്നു വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
195 ഗ്യാസ് കണക്ഷനു വേണ്ടി 6,46,140 രൂപ 2017 ഏപ്രിൽ 11ന് കൈമാറിയിരുന്നുവെന്നായിരുന്നു സർക്കാരിനെ ബോധിപ്പിച്ചത്. എന്നാൽ, 2018 ജൂൺ 22 വരെ 99 കണക്ഷൻ മാത്രമാണു നൽകിയിട്ടുള്ളത്.
2019ൽ മാത്രമാണ് മുഴുവൻ കണക്ഷനും നല്‍കിയത്. 99 കണക്ഷൻ നൽകിയിട്ട് 195 കണക്ഷൻ വിതരണം ചെയ്തുവെന്നു കാണിച്ച അന്നത്തെ അസി. ലൈഫ് വാർഡൻ മധുസൂദനൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇയാൾക്കൊപ്പം റേഞ്ച് ഫോറസ്റ്റ് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരും കൂട്ടുനിന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
സർക്കാരിന് നഷ്ടമായ തുക 54,740 രൂപ സർവീസിൽനിന്നു വിരമിച്ച മധുസൂദനിൽനിന്ന് പലിശ സഹിതം ഈടാക്കാൻ വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തിരുന്നു. ഇതിനിടയിലാണ് മധുസൂദനിൽ മാത്രം നടപടി ഒതുക്കി മറ്റു രണ്ടു പേരെയും കേസുകളിൽനിന്ന് ഒഴിവാക്കിയത്.
ക്രമക്കേട് നടത്തിയ കാലഘട്ടത്തിൽ ആറളം വന്യജീവി സങ്കേതത്തിലെ കോട്ടപ്പാറ, പരിപ്പുതോട് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി സെക്രട്ടറിയായിരുന്നു ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. വിജിത്ത്. ഡിപ്പോ ഓഫീസറായിരുന്നു സി.പി. മക്സൂദ്. ഇവരുടെ സഹായത്തോടെയാണ് ക്രമക്കേട് നടന്നതെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇവരെയാണു കേസിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഈ നടപടിയെന്ന് കെഎസ്ഇബി അറിയിച്ചു.
കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിംഗിലുണ്ടായ തകരാറാണ് വൈദ്യുതി തടസപ്പെടാൻ കാരണം. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് വൈദ്യുതി തടസപ്പെടുന്നത്.
ട്രാൻസ്ഫോർമറിലെ ബുഷിംഗിലുണ്ടായ തകരാർ പരിഹരിക്കുന്നതിനായി അടിയന്തിര ഷട്ട്ഡൗൺ ആവശ്യമാണെന്ന് പവർഗ്രിഡ് കോർപ്പറേഷൻ കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്. തകരാർ പരിഹരിച്ച് ട്രാൻസ്ഫോർമർ പൂർണ്ണ സജ്ജമാക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. ഉയർന്ന ശേഷിയുള്ള ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമാകുന്നതോടെ മലബാറിലെ വൈദ്യുതി വിതരണ ശൃംഖലയിൽ ലോഡ് ക്രമീകരിക്കേണ്ടി വരും.
അതിനാൽ, വരും ദിവസങ്ങളിൽ ഈ നാല് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്. വൈദ്യുതി ഉപയോഗം പരമാവധി കുറച്ചും, അത്യാവശ്യമില്ലാത്ത വൈദ്യുത ഉപകരണങ്ങൾ നിയന്ത്രിച്ചും കെഎസ്ഇബിയുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കി വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ പവർഗ്രിഡ് കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും കൃത്യമായ സമയക്രമം പ്രാദേശിക കെഎസ്ഇബി ഓഫീസുകൾ വഴി ലഭ്യമാകുന്നതാണ്.
Kerala
തൃശൂർ: ഏപ്രിൽമാസത്തെ വേതനം കുടിശികയായതോടെ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
വേതനം ലഭിക്കാത്തതുമൂലം കടവാടക നൽകാനോ സെയിൽസ്മാനു ശമ്പളം നൽകാനോ വ്യാപാരികൾക്കു സാധിക്കുന്നില്ല. ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടർമാരും കയറ്റിറക്കുതൊഴിലാളികളും പണിമുടക്കുന്നതു റേഷൻ വിതരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ജില്ലയിലെ പല താലൂക്കുകളിലും വാതിൽപ്പടി വിതരണം ഇനിയും പൂർത്തിയായിട്ടില്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
റേഷൻവിതരണം തടസമില്ലാതെ ഉറപ്പാക്കുക, മാവേലി സ്റ്റോറുകളിലേതുപോലെ സബ്സിഡി സാധനങ്ങൾ റേഷൻകടകൾ വഴി ലഭ്യമാക്കുക, പ്രകടനപത്രികയിലെ വാഗ്ദാനപ്രകാരം വേതനം പരിഷ്കരിച്ച് എല്ലാ മാസവും പത്തിനകം നൽകുക, സെയിൽസ്മാൻമാർക്കു മിനിമം വേതനം നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഭക്ഷ്യ, ധനമന്ത്രിമാർക്കും നിവേദനം നൽകാൻ അസോസിയേഷൻ തീരുമാനിച്ചു.
പത്രസമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ, ജനറൽ സെക്രട്ടറി കെ.ബി. ബിജു, ട്രഷറർ വി. അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
District News
തൊടുപുഴ: ഇന്നു നടക്കുന്ന തെരഞ്ഞൈടുപ്പിന് അഞ്ച് നിയമസഭാ മണ്ഡലത്തിലെയും ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കി. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മൂന്നാര്‍, സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നെടുങ്കണ്ടം, ന്യൂമാന്‍ കോളജ് തൊടുപുഴ, ഇഎംആര്‍എസ്, പൈനാവ്, മരിയഗിരി ഇംഗ്ലീഷ് പബ്ലിക് സ്കൂള്‍ കുട്ടിക്കാനം എന്നിവിടങ്ങളായിരുന്നു വിതരണകേന്ദ്രങ്ങള്‍.
ഓരോ ബൂത്തിലേക്കുമുള്ള ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റി നേരത്തേതന്നെ അതതു കേന്ദ്രങ്ങളിലേക്ക് യാത്രതിരിച്ചു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാ മണ്ഡലങ്ങളിലെയും വിതരണകേന്ദ്രത്തില്‍ എത്തുന്നതിനു വിവിധ സ്ഥലങ്ങളില്‍നിന്നു 35 കെഎസ്ആര്‍ടിസി ബസുകളും ഇന്നലെ പുലര്‍ച്ചെ പ്രത്യേക സര്‍വീസുകളും നടത്തിയിരുന്നു.
Kerala
തൃശൂർ: ഒളരിയിൽ വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തൃശൂർ വെസ്റ്റ് പോലീസാണ് കേസെടുത്തത്.
കിറ്റുകൾ ഓർഡർ ചെയ്ത രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇയാൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 900 രൂപ വിലയുള്ള 26 കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് ഇലക്ഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടികൂടിയത്.
തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് അമ്പതോളം പേർ കിറ്റ് വാങ്ങിയെന്ന് സിപിഎം പ്രവർത്തകർ പറയുന്നു. 18 ഐറ്റം അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിലുള്ളത്. രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയത് എന്നും സിപിഎം ആരോപിക്കുന്നു.
Kerala
തൃശൂർ: ഒളരിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യ കിറ്റുകൾ വിതരണംചെയ്തെന്ന എൽഡിഎഫിന്റെ പരാതിയിൽ പോലീസ് നടപടി.
ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ചു നടന്ന കിറ്റ് വിതരണം പോലീസ് ഇടപെട്ടു തടഞ്ഞു. സ്ഥാപനം താത്കാലികമായി അടപ്പിച്ചു. ഇവിടെനിന്നു വിതരണത്തിനു തയാറാക്കിയ കിറ്റുകൾ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞദിവസംമുതൽ ബിജെപി, സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്തുവരികയാണെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. ഏകദേശം 900 രൂപയോളം വിലവരുന്ന കിറ്റുകളാണ് പ്രദേശത്തെ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർക്കു നൽകിയിരുന്നത്.
വോട്ടുറപ്പിക്കാനായി മണ്ഡലത്തിലുടനീളം ബിജെപി കിറ്റുകളും വസ്ത്രങ്ങളും മദ്യവും വിതരണംചെയ്യുകയാണെന്നു സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ ആരോപിച്ചു.
സ്വർണവ്യാപാരികളുടെയും ബാറുടമകളുടെയും സഹായത്തോടെയാണ് ഈ അവിശുദ്ധനീക്കമെന്നും, സുരേഷ് ഗോപി മത്സരിച്ച 2024ലെ തെരഞ്ഞെടുപ്പുകാലത്തും സമാനമായ പണമിടപാടുകൾ ബിജെപി നടത്തിയിരുന്നതായും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, രാഷ്ട്രീയലക്ഷ്യങ്ങളോടെയല്ല കിറ്റുകൾ നൽകിയതെന്നാണ് സൂപ്പർമാർക്കറ്റ് ഉടമയുടെ വിശദീകരണം. രാധാകൃഷ്ണൻ എന്ന വ്യക്തി 75 കിറ്റുകൾക്ക് ഓർഡർ നൽകിയിരുന്നെന്നും ഇതിന്റെ പണം അദ്ദേഹംതന്നെ അടച്ചെന്നും ഉടമ പറഞ്ഞു.
എത്തിയവർക്കു കിറ്റുകൾ കൈമാറുകയാണ് ചെയ്തതെന്നും ഓർഡർ നൽകിയ ആളുടെ രാഷ്ട്രീയപശ്ചാത്തലം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പ്രവർത്തകർ കിറ്റു നൽകുന്നുണ്ടെന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ചാണ് കിറ്റ് വാങ്ങാൻ എത്തിയതെന്നു കടയിലെത്തിയ ചില സ്ത്രീകൾ പ്രതികരിച്ചു.
എൽഡിഎഫിന്റെ ആരോപണങ്ങളെ ബിജെപി പൂർണമായും തള്ളി. പരാജയഭീതി മൂലം എൽഡിഎഫ് കെട്ടിച്ചമച്ച കഥയാണിതെന്നു ബിജെപി ജനറൽ സെക്രട്ടറി ഹരി പറഞ്ഞു. എൽഡിഎഫിന് അനുകൂലമായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നാടകമാണിത്. കിറ്റ് വിതരണത്തിൽ ബിജെപി പ്രവർത്തകർക്കു പങ്കുണ്ടെങ്കിൽ അതു തെളിയിക്കാനും അദ്ദേഹം വെല്ലുവിളിച്ചു.
സംഭവത്തിൽ പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മാർച്ച് മാസത്തെ ക്ഷേമപെൻഷൻ വിതരണം ഈ മാസം 25 മുതൽ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മാർച്ച് 31ന് തുടങ്ങും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ നൽകുന്നത്.
നേരത്തെ തന്നെ പെൻഷനുള്ള പണം അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. 62 ലക്ഷത്തോളം പേർക്കാണ് 2000 രൂപ വീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും.
മറ്റുള്ളവർക്ക് ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.
District News
ആറന്മുള: പള്ളിയോട സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ പള്ളിയോടങ്ങള്‍ക്കുള്ള 2025-26 ലെ ഗ്രാന്റ് വിതരണവും കരകളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ വിതരണവും പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: എല്‍പിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ കൊച്ചിയിലെ എല്‍പിജി പ്ലാന്റുകളിലും വിതരണകേന്ദ്രങ്ങളിലും പ്രതിസന്ധി രൂക്ഷമായി. കാര്യമായ പ്രശ്നങ്ങളില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും പ്രതിസന്ധി കനക്കുകയാണ്. 200ല്‍ അധികം വാഹനങ്ങള്‍ വന്നുപോയിരുന്ന പ്ലാന്റുകളില്‍ ഇപ്പോള്‍ പരമാവധി 50 വാഹനങ്ങളാണ് എത്തുന്നത്.
ബോട്ടിലിംഗ് പ്ലാന്റുകളില്‍നിന്നുള്ള വാണിജ്യസിലിണ്ടര്‍ നീക്കം ഏറെക്കുറെ നിലച്ചു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റ് അവശ്യമേഖലകള്ക്കും മാത്രമാണ് നിലവില്‍ സിലിണ്ടർ നല്‍കുന്നത്.
ഉദയംപേരൂര്‍ ഐഒസിയിലെ മൂന്നു പ്ലാന്റുകളില്‍ രണ്ടെണ്ണമാണു പ്രവര്‍ത്തിക്കുന്നത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള സിലിണ്ടറുകള്‍ ദിവസം 160 ലോഡാണ് ഇവിടെനിന്ന് ഏജന്‍സികളിലേക്കു നല്‍കിയിരുന്നത്. ഇത് 120 ലോഡായി കുറഞ്ഞു. വാണിജ്യ സിലിണ്ടറുകള്‍ 40 ലോഡ് പോയിരുന്നത് പൂര്‍ണമായും നിലച്ചു.
ഇരുമ്പനം എച്ച്പിസിഎല്ലില്‍ 70 ലോഡ് വാണിജ്യ–ഗാര്‍ഹിക സിലിണ്ടറുകളാണ് ദിവസവും ഏജന്‍സികള്‍ക്കു നല്‍കിയിരുന്നത്. ഇതു ശരാശരി 30ല്‍ താഴെയായി കുറഞ്ഞു. അമ്പലമുകള്‍ ബിപിസിഎല്‍ പ്ലാന്റില്‍നിന്നു ദിവസവും 100ല്‍ അധികം ലോഡ് വാണിജ്യ സിലിണ്ടറാണു പോയിരുന്നത്. ഇത് പൂര്‍ണമായും നിലച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള സിലിണ്ടറുകള്‍ ദിവസം 140 ലോഡ് പോയിരുന്നത് 100ല്‍ താഴെയാകുകയും ചെയ്തു.
ഏജന്‍സികളിലേക്കു സിലിണ്ടറുകള്‍ എത്തിച്ചിരുന്ന ട്രക്ക് തൊഴിലാളികളുടെ ജോലിയും പ്രതിസന്ധിയിലായി.
National
ന്യൂഡൽഹി: പിഎം കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു ഇന്ന് അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും.
പദ്ധതിയുടെ 22-ാമത് ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആസാമിലെ ഗോഹട്ടിയിൽ നടക്കുന്ന ചടങ്ങിലാണു വിതരണം ചെയ്യുക.
ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറിലൂടെ (ഡിബിടി) രാജ്യത്തുടനീളമുള്ള 9.32 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് 18,640 കോടി രൂപയാണു പദ്ധതിയിലൂടെ കൈമാറുന്നതെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
22-ാമത് ഗഡുവിന്റെകൂടി വിതരണം പൂർത്തിയാകുന്നതോടെ പദ്ധതിക്കായി ആകെ ചെലവിട്ട തുക 4.27 ലക്ഷം കോടി കവിയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Kerala
കാഞ്ഞിരപ്പള്ളി: ഇന്‍ഫാം അംഗങ്ങളായ സ്ത്രീകളെ പങ്കെടുപ്പിച്ച് അടുക്കളത്തോട്ട നിര്‍മാണത്തിലൂടെ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ചു നടത്തുന്ന വനിതാ ദിനാചരണം ശ്രദ്ധയാകര്‍ഷിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ വനിതാ ദിനത്തിലാണ് ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ഇന്‍ഫാം മഹിളാ സമാജ് രൂപീകരിച്ച് അടുക്കളത്തോട്ട പദ്ധതി പ്രഖ്യാപിച്ചത്.
ഇന്‍ഫാം കര്‍ഷക കുടുംബങ്ങളിലെ മഹിളകളുടെ നേതൃത്വത്തില്‍, ഒരു സെന്റ് മുതല്‍ രണ്ടു സെന്റ് വരെയുള്ള ഭൂമിയില്‍ വിവിധ തരത്തിലുള്ള പച്ചക്കറികള്‍ വിഷരഹിതമായി വിളയിക്കുക എന്നതായിരുന്നു പദ്ധതി.
മണ്ണിലും ഗ്രോ ബാഗുകളിലും വീടിന്റെ ടെറസിലുമായാണ് പച്ചക്കറി കൃഷി നടത്തിയത്. തരുക്കള്‍, ലതകള്, ഇലവര്ഗങ്ങള്, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, ഫലവൃക്ഷങ്ങള്‍ എന്നിവയെല്ലാമാണ് കൃഷി ചെയ്തത്. ഇതിനായി മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിരുന്നു.
മത്സരത്തിലെ ഒന്നും രണ്ടും ഘട്ടങ്ങളിലെ വിലയിരുത്തല്‍ നടത്തിയത് ഇന്‍ഫാം ഗ്രാമ, താലൂക്ക് എക്സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ കര്‍ഷക പ്രതിനിധികളാണ്. മൂന്നാം ഘട്ട വിലയിരുത്തല്‍ നടത്തിയത് ഇന്‍ഫാം മഹിളാ സമാജ് ജില്ലാ എക്സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ വിഷയത്തില്‍ പ്രാവീണ്യം നേടിയ വ്യക്തികളായിരുന്നു. ഇന്നു നടക്കുന്ന വനിതാ ദിനാചരണ പരിപാടിയില്‍ ഇന്‍ഫാമിന്റെ വിവിധ കാര്‍ഷിക താലൂക്കുകളില്‍നിന്നായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ 36 പേര്‍ക്ക് ഇന്‍ഫാം മഹിളാ ഹരിതം അവാര്‍ഡ് നല്കി ആദരിക്കും.
ഒന്നാം സമ്മാനമായി 12 പേര്‍ക്ക് ഒരോ പവന് വീതം സ്വര്‍ണനാണയങ്ങളും രണ്ടാം സമ്മാനമായി 12 പേര്‍ക്ക് 25,000 രൂപ വീതവും, മൂന്നാം സമ്മാനമായി 12 പേര്‍ക്ക് പതിനായിരം രൂപ വീതവും കൂടാതെ മെമന്റോയും മറ്റു സമ്മാനങ്ങളും നല്‍കും. വിവിധ കാര്‍ഷിക ഗ്രാമങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവർക്ക് പ്രോത്സാഹന സമ്മാനം നല്‍കും.
District News
കണ്ണൂർ: പുതിയ അധ്യയന വര്‍ഷത്തേയ്ക്കുള്ള ഒന്‍പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. ജില്ലാ പാഠപുസ്തക ഡിപ്പോയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി പാഠപുസ്തകം വിതരണം ചെയ്യുന്ന വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.
2026-27 വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാം വോളിയമാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്യാന്‍ തുടങ്ങിയത്. വിതരണത്തിനായി പത്തുലക്ഷം പുസ്തകങ്ങള്‍ ഡിപ്പോയില്‍ എത്തി.
പുതിയ അധ്യയന വര്‍ഷം തുടങ്ങും മുന്‍പേ മുഴുവന്‍ പുസ്തകങ്ങളും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കി.
കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എം.വി. ജയന് അധ്യക്ഷത വഹിച്ചു. പാഠപുസ്തക ഡിപ്പോ സൂപ്രണ്ട് പി.വി. സുനിജ, സൂപ്പര്‍വൈസര്‍ കെ.വി. ജിതേഷ് എന്നിവര്‍ പ്രസംഗിച്ചു.
Leader Page
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം, ഇന്നലെ നടന്ന സംസ്ഥാന പട്ടയമേളയിലടക്കം ഇതുവരെ 2,79,678 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി. അത് സർവകാല റിക്കാർഡും അതിനേക്കാളുപരി വലിയൊരു ചരിത്രവുമാണ്.
ഭവനരഹിതരും ദൂരഹിതരും ഇല്ലാത്ത കേരളം എന്ന വാഗ്ദാനം മുന്നോട്ടുവച്ചാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നത്. അതിന്റെ ഭാഗമായി ഒന്നാം ഇടതുപക്ഷ സർക്കാർ 1,77,011 പേർക്ക് പട്ടയം നൽകി. എൽഡിഎഫ് തുടർന്നും ഭരിക്കണം എന്ന് ജനങ്ങൾ തീരുമാനിച്ചു. രണ്ടാം ഇടതുപക്ഷ സർക്കാർ അധികാരമേറ്റ ശേഷം ഭൂമിയും വീടും ഇല്ലാത്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഗൗരവമായ ഇടപെടലാണ് നടത്തിയത്. ഇതിന്റെ ഭാഗമായി സർക്കാരിന്റെ ആദ്യ നൂറ് ദിന കർമപദ്ധതിയിൽതന്നെ 54,535 കടുംബംങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. രണ്ടാം നൂറ് ദിന പദ്ധതിക്കാലത്ത് 67,069 പട്ടയങ്ങളാണ് നൽകിയത്. ഓരോ നൂറു ദിന പരിപാടികളിലും പട്ടയ വിതരണത്തിനും പ്രാധാന്യം നൽകിയാണ് ഈ സർക്കാർ മുന്നോട്ടു പോയത്.
നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മാത്രം 43,058 പട്ടയങ്ങൾ വിതരണം ചെയ്തു. തുടർന്ന് അടുത്ത ഘട്ടത്തിൽ 10,000 പട്ടയങ്ങൾ കൂടി വിതരണം ചെയ്തു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന പട്ടയമേളയിൽ 14 ജില്ലകളിലായി 45,731 കുടുംബങ്ങളെകൂടി ഭൂമിയുടെ അവകാശികളാക്കി. രണ്ടാം ഇടതുസർക്കാർ പ്രഖ്യാപിച്ച ലക്ഷ്യത്തിലെത്താൻ ഇനി 43,311 പട്ടയങ്ങൾ കൂടി വിതരണം ചെയ്താൽ മതി. എസ്ഐആർ നടപടികളുമായി ഏകദേശം മൂന്ന് മാസക്കാലം മുഴുവൻ റവന്യു ഉദ്യോഗസ്ഥരും മുഴുകിയില്ലായിരുന്നുവെങ്കിൽ ഈ ലക്ഷ്യം ഇതിനോടകം തന്നെ മറികടക്കാനാവുമായിരുന്നു.
രണ്ട് സർക്കാരുകളും ചേർന്ന് ഇതുവരെ 4,56,689 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഏതാനും ദിവസങ്ങൾ കൂടി ലഭ്യമായാൽ ഇടതുമുന്നണി പ്രഖ്യാപിച്ച അഞ്ച് ലക്ഷം പട്ടയം എന്ന ലക്ഷ്യത്തിലെത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 1372 പ്രവ്യത്തി ദിനങ്ങളാണ് സർക്കാരിന് ഇതുവരെ ലഭിച്ചത്. ഇത്രയും ദിവസം കൊണ്ട് 2,79,678 പട്ടയങ്ങൾ നൽകാൻ കഴിഞ്ഞു എന്നു പറഞ്ഞാൽ, പ്രതിദിനം 204 പട്ടയങ്ങൾ വീതം നൽകാൻ സാധിച്ചു എന്നുള്ളതാണ്.
2016 മുതൽ 2025 വരെ വനാവകാശ നിയമപ്രകാരം 4,690 ആദിവാസി കുടുംബങ്ങൾക്കാണ് ഭൂമി ലഭ്യമാക്കിയത്. അങ്ങനെ 6,288 ഏക്കറാണ് പതിച്ചു നൽകിയത്. 213 കുടുംബങ്ങൾക്ക് റവന്യു ഭൂമിയുടെ പട്ടയവും ലഭ്യമാക്കി. 3,426 കുടുംബങ്ങൾക്ക് 2,106 ഏക്കർ നിക്ഷിപ്ത വനഭൂമിക്കുള്ള അവകാശ രേഖയും നൽകി. കൂടാതെ, ലാൻഡ് പർച്ചേസ് മുഖേന 274 കുടുംബങ്ങൾക്കായി 149 ഏക്കർ ഭൂമി ലഭ്യമാക്കി. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം 422 കുടുംബങ്ങൾക്കാണ് ഭൂമി വാങ്ങി നൽകിയത്. 171 കുടുംബങ്ങൾക്ക് പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ഭൂമി ലഭ്യമാക്കി. ഇത്തരത്തിൽ 9,196 കുടുംബങ്ങൾക്കായി 8,690 ഏക്കറാണ് ലഭ്യമാക്കിയത്.
സംസ്ഥാനത്ത് 567 വന ഗ്രാമങ്ങളിൽ വനാവകാശ രേഖ വിതരണം ചെയ്തത് മാത്രമല്ല, 567 വന ഗ്രാമങ്ങളെയും റവന്യു വില്ലേജുകളാക്കി നികുതി രസീതും തണ്ടപ്പേര് സർട്ടിഫിക്കറ്റും അനുവദിക്കാൻ നടപടി സ്വീകരിച്ചു.
പട്ടയം വിതരണം ചെയ്യുന്നതിൽ മാത്രമല്ല, വിവിധ ഭൂനിയമങ്ങൾ പ്രകാരം നൽകിയ പട്ടയത്തിന്റെ അസൽ പകർപ്പ് നഷ്ടപ്പെട്ടവർക്ക് നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു. പട്ടയ വിതരണ മേളകൾക്കും പട്ടയ പ്രശ്നപരിഹാര നടപടികൾക്കും മറ്റു പൊതുപരിപാടികൾക്കുമായി മന്ത്രി എന്ന നിലയിൽ പോകുന്ന ഇടങ്ങളിൽ നിരവധി അപേക്ഷകളാണ് പട്ടയം കൈമോശം വന്നതുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിജസ്ഥിതി സർട്ടിഫിക്കറ്റിനുള്ള സാധ്യത ഗൗരവമായി പരിശോധിച്ചത്. ഈ തീരുമാനം നിരവധി കുടുംബങ്ങൾക്കാണ് തുണയായി മാറിയത്.
1960ലെ ഭൂപതിവ് നിയമത്തിന്റെ ഭാഗമായി ഭൂമി കൈവശം വച്ച കുടിയേറ്റക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന വിധത്തിൽ 13 വ്യവസ്ഥകളോടെ പുതിയ ചട്ടം നിർമിച്ചു. ഇത് മലയോര മേഖലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ എല്ലാ ഭൂ പ്രതിസന്ധികളെയും മറികടക്കാൻ ഉള്ള ആദ്യത്തെ ഒരു തീരുമാനമായി മാറി. ഭൂപതിവിനുള്ള വരുമാന പരിധി ഒരു ലക്ഷത്തിൽനിന്ന് 2.5 ലക്ഷമായി വർധിപ്പിച്ചതും സുപ്രധാന ഇടപെടലായി.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യം അടയാളപ്പെടുത്തി ജനകീയമായ ഒരു മുന്നേറ്റം തന്നെയാണ് റവന്യു വകുപ്പ് നടത്തിയത്. ജനങ്ങൾക്കൊപ്പം നിന്ന്, അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞു എന്നത് ഇടതു മുന്നണി സർക്കാരിന്റെ ഇച്ഛാശക്തിയാണ്.
Kerala
കൊച്ചി: 1964 ലെ കേരള ഭൂപതിവ് ചട്ട പ്രകാരം അര്‍ഹരായവര്‍ക്ക് പട്ടയ വിതരണം തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. പട്ടയ വിതരണ നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള 2024ലെ ഹൈക്കോടതി ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീകൃഷ്ണന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ഇടുക്കിയില്‍ ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് താലൂക്കുകളില്‍ ചട്ടം ലംഘിച്ച് പട്ടയം വിതരണം ചെയ്യുന്നതും ഭൂപതിവ് ചട്ടത്തിന്റെ നിയമ സാധുതയുമടക്കം വണ്‍ എര്‍ത്ത് വണ്‍ ലൈഫ് നല്കിയ ഹര്‍ജിയിലാണ് നേരത്തെ പട്ടയ വിതരണം തടഞ്ഞത്. അനുവദനീയമായതിലപ്പുറം ഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയം അനുവദിക്കരുതെന്നായിരുന്നു നിര്‍ദേശം.
പട്ടയത്തിന് 1971 വരെ കൈവശാവകാശം നിയമവിധേയമാക്കിയത് കൈയേറ്റങ്ങള്‍ക്കും നിയമസാധുത നല്‍കാനാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. 1964ലെ ചട്ടം അനുസരിച്ച് 1971 വരെ ഭൂമി കൈവശം വച്ചവര്‍ക്ക് എങ്ങനെയാണ് പട്ടയത്തിന് അര്‍ഹത എന്ന സംശയമുന്നയിച്ചായിരുന്നു കോടതിയുടെ സ്റ്റേ.
എന്നാല്‍, പട്ടയം അനുവദിക്കാന്‍ അര്‍ഹത നല്കുന്ന കൈവശാവകാശത്തിന്റെ കാലയളവ് സംബന്ധിച്ച് 1964ലെ ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നില്ലെന്നും പിന്നീട് 1971ല്‍ ഇത് ഭേദഗതി വരുത്തുകയായിരുന്നെന്നും റവന്യൂ വകുപ്പ് കോടതിയെ അറിയിച്ചു. 1971 വരെ കൈവശമോ കുടികിടപ്പോ ഉള്ളവര്‍ക്ക് പട്ടയം നല്‍കാമെന്നാണ് ചട്ടത്തില്‍ ഭേദഗതി വരുത്തിയത്. ഇത് രേഖപ്പെടുത്തിയാണ് പട്ടയം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത്.
District News
ഇരിട്ടി: കുടുംബശ്രീ ജില്ലാ മിഷന്റെ ആറളം പട്ടിക വർഗപ്രത്യേക പദ്ധതിയുടെ ഭാഗമായി മേഖലയിലെ യൂത്ത് ക്ലബ്, ഷീ ക്ലബ് അംഗങ്ങൾക്ക് ഏകദിന കായിക പരിശീലനവും സ്പോർട്സ് കിറ്റുകളുടെ വിതരണവും സംഘടിപ്പിച്ചു. ആറളം ഫാം ബ്ലോക്ക് ഏഴ് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം. അഖിൽ ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.കെ. സബിത അധ്യക്ഷത വഹിച്ചു.
ഫുട്ബോൾ, വോളിബോൾ, കരാട്ടേ എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ 12നും 25നും ഇടയിൽ പ്രായമുള്ള യൂത്ത് ക്ലബ്, ഷീ ക്ലബ് അംഗങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് കെ. പ്രമോദൻ കായിക പരിശീലനത്തിന് നേതൃത്വം നൽകി. ആറളം ഫാം വിവിധ ബ്ലോക്കുകളിൽ നിന്നായി 120 പേർ പരിപാടിയിൽ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ മുഖ്യാതിഥിയായിരുന്നു. ആറളം പട്ടികവർഗ പ്രത്യേക പദ്ധതി കോ-ഓർഡിനേറ്റർ പി. സനൂപ്, അസി. കോ-ഓർഡിനേറ്റർമാരായ പ്രിയ, അക്ഷയ, അനിമേറ്റർ സി. പ്രവീൺ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ നടന്ന പരിപാടിയിൽ സൗജന്യ കൈത്തറി യൂണിഫോമിന്റെ വിതരണവും അദ്ദേഹം നിർവഹിച്ചു.
അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ പുസ്തകങ്ങൾ കൈമാറുന്നതിലൂടെ കുട്ടികൾക്ക് അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ തന്നെ വിതരണം ആരംഭിച്ചതിലൂടെ ജൂണിൽ സ്കൂൾ തുറക്കുമ്പോൾ പുസ്തകത്തിനായി കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാകും.
മാർച്ചിൽ സ്കൂളുകൾ അടച്ചാൽ പിന്നീട് ജൂണിലാണ് തുറക്കുന്നത്. ഒമ്പതാം ക്ലാസിലെ കുട്ടികൾ അടുത്തവർഷം പത്താം ക്ലാസിലേക്ക് കടക്കുന്നതിനാൽ അവധിക്കാലത്ത് ഗൗരവമായ പഠനത്തിലാകും. ഇത് മുൻകൂട്ടി കണ്ടാണ് പുസ്തകങ്ങൾ ഇപ്പോൾ തന്നെ നൽകുന്നത്.
അവധിക്കാലത്ത് കളികൾക്കൊപ്പം നിശ്ചിത സമയം മാറ്റിവച്ച് അടുത്ത ക്ലാസിലെ പാഠങ്ങൾ നോക്കാനും ഇത് സഹായിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
District News
പാരിപ്പള്ളി: കേരളാ വാട്ടർ അഥോറിറ്റി ചാത്തന്നൂർ സെക്ഷ െ ന്റപരിധിയിൽപ്പെട്ട കല്ലുവാതുക്കൽ, ചിറക്കര , നടയ്ക്കൽ , ആലുവിള , വട്ടക്കുഴിക്കൽ, വേള മാന്നൂർ തുടങ്ങി കല്ലുവാതുക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലജീവൻ മിഷ െ ന്റ ഭാഗമായി സ്ഥാപിച്ചിട്ടുള്ള വാട്ടർ കണക്ഷനുകളിലെ ജലവിതരണം അവതാളത്തിലായിരിക്കുകയാണ്.
കണക്ഷൻ ലഭിച്ചു കുറച്ച് മാസങ്ങൾ ജലവിതരണമില്ലാതെ തന്നെ കൃത്യമായി ബില്ലു മാത്രം വരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ പരാതികളുടെ അടിസ്ഥാനത്തിൽ ജലവിതരണം തുടങ്ങിയെങ്കിലും കഴിഞ്ഞ കുറേ ദിവസങ്ങളായി ജലവിതരണം വീണ്ടും മുടങ്ങിയിരിക്കുകയാണ്.
വെള്ളത്തിനായുള്ള നാട്ടുകാരുടെ പരാതികളുയർന്നപ്പോൾ കണ്ണിൽ പൊടിയിടുന്ന നടപടിയെന്നോണം പാതിരാത്രി കഴിഞ്ഞ് എല്ലാവരും ഉറങ്ങുന്ന സമയം നോക്കി പുലർച്ചേ രണ്ടിനും നാലിനും ഇടയിലുള്ള സമയത്ത് അരമണിക്കൂർ സമയം വെള്ളം വിതണം നടത്തുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. വിതരണം ചെയ്യുന്ന സമത്ത് ടാപ്പിലൂടെ മാത്രം ജലം സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് വെള്ളം കിട്ടാക്കനിയാകുന്ന അവസ്ഥയാണ്. എന്നാൽ കൃത്യമായി വാട്ടർ ബില്ല് ഈടാക്കുന്നതിൽ അധികൃതർക്ക് ഒരു മടിയുമില്ല.വരൾച്ച രൂക്ഷമായി ബാധിക്കുന്ന ഈ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം ജലജീവൻ മിഷ ന്റെ ജലവിതരണം അനുഗ്രഹമായി മാറേണ്ടതാണ്.
എന്നാൽ ജലവിതരണം കൃത്യമായി നടക്കുന്നതിനായി സർക്കാർ തലത്തിലോ ചാത്തന്നൂർ എം എൽഎയുടെ ഭാഗത്തു നിന്നോ പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്തുനിന്നോ യാതൊരുവിധ ഇടപെടലുകളും നടക്കുന്നില്ലെന്നതാണ് വസ്തുത.
വാട്ടർ അഥോറിറ്റി ജലവിതരണത്തിൽ കാണിക്കുന്ന അലംഭാവം മാറ്റി വച്ച് കൃത്യമായ രീതിയിൽ ജനങ്ങൾക്കുപകാരപ്പെടുന്ന രീതിയിൽ ജലവിതരണം സാധ്യമാക്കുകയും വരൾച്ചയെ നേരിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കല്ലുവാതുക്കൽ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ യോഗം ചേർന്നു. വികസന സമിതി പ്രസിന്റ്് കല്ലുവാതുക്കൽ അജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ ഇത് സംബന്ധിച്ച് അധികാരികൾക്ക് നിവേദനവും നൽകി.
Kerala
ചാത്തന്നൂർ: യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ് വിതരണം നിലച്ചു. ഇന്റർനെറ്റ് പ്രശ്നം മൂലം യുപിഐ ഇടപാടുകളാകട്ടെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. യാത്രക്കാർക്കും കണ്ടക്ടർമാർക്കും വളരെയേറെ സൗകര്യപ്രദമായിരുന്നു ട്രാവൽ കാർഡ്. വളരെ വേഗം കണ്ടക്ടർക്കു ടിക്കറ്റ് നല്‍കാനും കഴിഞ്ഞിരുന്നു. മുൻകൂർ പണമടച്ച് ട്രാവൽ കാർഡ് എടുക്കുന്നതിനാൽ യാത്രയ്ക്ക് പണം കൈയിലില്ലെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലായിരുന്നു.
കെഎസ്ആർടിസിയുടെ ട്രാവൽ കാർഡിനെതിരെ പല കോണുകളിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു. ബാഹ്യ സമ്മർദം മൂലമാണ് ട്രാവൽ കാർഡ് വിതരണം നിർത്തിവച്ചതെന്ന ആക്ഷേപവും ജീവനക്കാർ ഉയർത്തുന്നുണ്ട്. ബസുകളിൽ ടിക്കറ്റ് എടുക്കുന്നതിനു യുപിഐ വഴിയുള്ള സംവിധാനം നടപ്പിലാക്കിയതുമുതൽ യാത്രക്കാർ ടിക്കറ്റ് തുക കൈവശം കരുതാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്.
യുപിഐ ഇടപാടുകൾ പലവിധ കാരണത്താൽ കൃത്യമായും സമയബന്ധിതമായും നടക്കാത്തതിനാൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കങ്ങൾ ഉണ്ടാകുകയും പലരീതിയിലുള്ള പരാതികൾക്ക് ഇടവരുത്തുകയും ചെയ്യുന്നുണ്ട്. ഇന്റർനെറ്റ് കിട്ടിയില്ലെങ്കിൽ യുപിഐ ഇടപാട് നടക്കില്ല. പലപ്പോഴും യുപിഐ മുഖേന ബസ്ചാർജ് അടച്ചാലും ടിക്കറ്റ് ഇടിഎം റിലീസ് ചെയ്യാറില്ല. യാത്രക്കാരന്റെ പണം നഷ്ടമാകുമെന്നതിനെക്കാൾ ഇതു യാത്രക്കാരും കണ്ടക്ടർമാരും തമ്മിലുള്ള വഴക്കിനും ഇടയാക്കുന്നു. മാത്രമല്ല മൂന്ന് മിനിറ്റോളം സമയമെടുക്കുകയും ചെയ്യുന്നു.
തിരക്കുള്ള ബസുകളിൽ ഇത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. യുപി ഐ ഇടപാട് നടത്താമെന്നതിനാൽ ടിക്കറ്റിന്റെ പണം കൈയിൽ കരുതാത്തവർ വലിയ ബുദ്ധിമുട്ടനുഭവിക്കേണ്ടിയും വരുന്നു. ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായും കുറ്റമറ്റ രീതിയിൽ പൊതു ജനങ്ങൾക്ക് സേവനം നൽകുന്നതിനു വേണ്ടിയും ഓഫ് ലൈൻ മുഖേനയും യുപിഐ സ്വീകരിക്കുന്നതിനു വേണ്ട മാറ്റങ്ങൾ ഇടിഎമ്മിൽ നടപ്പിലാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.
വിദ്യാർഥികൾക്കുവേണ്ടി അവതരിപ്പിച്ച സ്റ്റുഡന്റ് കാർഡിൽ വിദ്യാർഥിയുടെ യാതൊരുവിധ വിവരങ്ങളോ (ഫോട്ടോ, പേര്, പഠിക്കുന്ന സ്കൂൾ) എവിടെ മുതൽ എവിടെ വരെയാണ് യാത്ര അനുവദിച്ചിട്ടുള്ളത്, കാലാവധി എന്നിവയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ ഇല്ല എന്നതിനാൽ ഇത് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയും ജീവനക്കാർ ഉന്നയിക്കുന്നു.
യുപിഐ ഇടപാട് നടക്കാതെ വരികയും ടിക്കറ്റെടുക്കാൻ യാത്രക്കാരന്റെ പക്കൽ പണമില്ലാതെ വരികയും ചെയ്താൽ നിലവിലെ നിയമപ്രകാരം ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര കുറ്റകരമാണ്. ടിക്കറ്റ് തുക ഇല്ലാത്ത യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടുകയോ അതിനു തയാറാകാത്തവരെ പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയോ ചെയ്യണമെന്നാണ് നിയമം.
അങ്ങനെ ചെയ്തില്ലെങ്കിൽ കണ്ടക്ടർ കുറ്റക്കാരനാകും എന്നാതണ് സ്ഥിതി. ഈ പ്രതിസന്ധി പരിഹരിക്കാൻ ട്രേഡ് യൂണിനുകളുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കണമെന്ന് ഐടിഇഎഫ് പ്രസിഡന്റ് ശ്രീഷാദ് സിഎംഡിക്ക് നിവേദനം നല്കി.
NRI
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ഡല്‍ഹിയില്‍ ആരംഭിച്ച ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവ് ഇന്ത്യയുടെ (ഡിഎംസിഐ) ആഭിമുഖ്യത്തില്‍ ഡല്‍ഹി സര്‍വകലാശാലകളിലെ ഉന്നത വിദ്യാഭ്യാസം തേടുന്ന 100 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന് ജോസഫ് മുഖ്യാതിഥിയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഒഡീഷ പ്രിന്‍സിപ്പാൾ അക്കൗണ്ടന്റ് ജനറല്‍ സുബു റഹ്മാന്, ബാബു പണിക്കര്‍, ഡല്‍ഹി മലയാളി അസോസിയേഷന് പ്രസിഡന്റ് കെ. രഘുനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മൈത്രി സംഘടനയാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്. കുട്ടികളുടെ വികസനം, സംരക്ഷണം, സ്ത്രീ ശാക്തീകരണം തുടങ്ങിയവയില്‍ നല്കിയ സംഭാവനകള്‍ക്ക് ദീപാലയ സിഇഒ അഡ്വ. ഡോ. കെ.സി. ജോര്‍ജ് അടക്കം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.
അഡ്വ. മനോജ് ജോര്‍ജ്, അഡ്വ. ദീപക് പ്രകാശ്, ജോബി ജോര്‍ജ്, ജോസഫ് കൂവക്കല്‍, മിനി ജോര്‍ജ്, മാനുവല്‍ മെഴുകനാല്‍, ഷേര്‍ലി രാജന്, സുധീര്‍നാഥ്, പി.ആര്. നാഥ്, ഡെലോണി മാനുവല്‍, ടി.ഒ. തോമസ് തുടങ്ങിയവരെയും സമ്മേളനത്തില്‍ അനുമോദിച്ചു.
NRI
റിയാദ്: ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ കേളി കലാ സാംസ്കാരിക വേദിയുടെ ഹൃദയപൂർവ്വം കേളി പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ മൂന്നാം വാഡിൽ കഴിയുന്ന അമ്പതോളം കിടപ്പ് രോഗികളുടെ കുടുംബങ്ങൾക്കാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്.
മൂന്നാം വാര്‍ഡ് തയ്യില്‍ ജംഗഷന് സമീപം നടന്ന വിതരണ ചടങ്ങ് സിപിഎം ഹരിപ്പാട് ഏരിയ സെക്രട്ടറി സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പല്ലന ലോക്കല്‍ സെക്രട്ടറി സുനു ശ്രീധരന്, ലോക്കല്‍ കമ്മിറ്റി അംഗവും മൂന്നാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ഓമനകുട്ടന്‍, രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി മായ, നാലാം വാര്‍ഡ് സ്ഥാനര്‍ഥി സുജിത്ത്, ബ്രാഞ്ച് സെക്രട്ടറി ബിജുകുട്ടൻ എന്നിവര്‍ സന്നിഹിതരായിരുന്നു.
ലോക്കല്‍ കമ്മിറ്റി അംഗവും കേളി മുൻ രക്ഷാധികാരി സമിതി അംഗവുമായ ദയാനന്ദൻ സ്വാഗതവും മുന്‍ പഞ്ചായത്ത് അംഗം ഡി. ശശി നന്ദിയും പറഞ്ഞു.