Kerala
പാലക്കാട്: സിപിഎം മുൻ ഏരിയാസെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പാലക്കാട് ജില്ലാ സെകെട്ടറി ഇ.എൻ. സുരേഷ് ബാബു.
സിപിഎം നേതാവിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു ഭീഷണി വരാൻ പാടില്ലാത്തതാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരോട് എങ്ങനെയൊക്കെയാണ് സംസാരിക്കേണ്ടതെന്നും ജാഗ്രതയോടെയും പെരുമാറേണ്ടതെന്നെതിനെ കുറിച്ചും വ്യക്തത വേണം. അത് മനസിലാക്കി പെരുമാറിയില്ലെങ്കിൽ പരിശോധിക്കും.
ഇതെല്ലാം ഞങ്ങൾ പരിശോധിക്കുന്നുണ്ട്. ഇല്ലാത്ത കഥകളാണ് മെനഞ്ഞുണ്ടാക്കുന്നതെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. പാലക്കാട് അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം ഏരിയ സെക്രട്ടറിയെ ആണ് സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
നാമനിര്‍ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നുമാണ് സംഭാഷണത്തിൽ പറയുന്നത്. മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് സാധ്യമല്ലെന്നാണ് രാമകൃഷ്ണൻ പറയുന്നത്. തുടര്‍ന്ന് ഞങ്ങള്‍ക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടിവരുമെന്നാണ് ജംഷീര്‍ പറയുന്നത്.
അതേസമയം, പത്രിക പിൻവലിക്കില്ലെന്നും അഴിമതിയും കൊള്ളരുതായ്മയും ആണ് അട്ടപ്പാടിയിൽ നടക്കുന്നതെന്നും അതിനെതിരെ പോരാടാനാണ് തീരുമാനമെന്നും വി.ആർ. രാമകൃഷ്ണൻ പറഞ്ഞു.