പട്യാല: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വുഷു ടീമിൽനിന്ന് അവസാനനിമിഷം ഒഴിവാക്കിയതിനെത്തുടർന്ന് പതിനെട്ടുകാരിയായ ദിവ്യാൻഷി ആത്മഹത്യാ ഭീഷണി മുഴക്കി.
പട്യാലയിലെ ദേശീയ ക്യാമ്പിൽ ചിത്രീകരിച്ച ഒന്പത് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിലാണ് താൻ നേരിട്ട മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് വിങ്ങിപ്പൊട്ടിക്കൊണ്ട് ദിവ്യാൻഷി വെളിപ്പെടുത്തിയത്.
60 കിലോഗ്രാം സാന്താ വിഭാഗത്തിൽ നടന്ന അഞ്ച് സെലക്ഷൻ ട്രയൽസിലും ഒന്നാമതെത്തിയ ദിവ്യാൻഷിയെ ഒഴിവാക്കി ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവായ റോഷിബിന ദേവിയെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ദിവ്യാൻഷിക്ക് കാൽമുട്ടിനു പരിക്കാണെന്നും ശാരീരികക്ഷമതയില്ലെന്നുമാണ് വുഷു ഫെഡറേഷൻ നൽകുന്ന വിശദീകരണം.
എന്നാൽ, തെരഞ്ഞെടുപ്പുപ്രക്രിയ പൂർണമായും അട്ടിമറിക്കപ്പെട്ടതാണെന്നും മുൻനിര താരമായ റോഷിബിന തന്റെ സ്വാധീനം ഉപയോഗിച്ച് ടീമിൽ ഇടം പിടിക്കുകയായിരുന്നുവെന്നും ദിവ്യാൻഷിയും പരിശീലകൻ അശോക് ഗൗതമും ആരോപിക്കുന്നു.
തനിക്കു നേരിയ പരിക്ക് മാത്രമാണുള്ളതെന്നും ഡോക്ടർമാരുടെ അനുമതിയോടെ മത്സരിക്കാൻ സാധിക്കുമെന്നും ദിവ്യാൻഷി പറയുന്നു.
ശ്രീനഗറിൽ നടന്ന ക്യാമ്പിനിടെ റോഷിബിന തന്നോടു മോശമായി പെരുമാറുകയും പരിശീലനത്തിനിടെ തോളെല്ലിന് മനഃപൂർവം പരിക്കേൽപ്പിക്കുകയും ചെയ്തതായി ദിവ്യാൻഷി ആരോപിച്ചു. കഴിഞ്ഞ ജൂൺ മാസത്തിനുശേഷം താൻ അതിരൂക്ഷമായ മാനസിക പീഡനമാണു നേരിടുന്നത്. സ്വന്തം ഭാഗം വിശദീകരിക്കാൻ ഫെഡറേഷൻ അവസരം നൽകിയില്ലെന്നും ഇനിയും ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന അവസ്ഥയിലാണ് താനെന്നും കണ്ണീരോടെ ദിവ്യാൻഷി പറഞ്ഞു.
എന്നാൽ, ആരോപണങ്ങൾ വുഷു ഫെഡറേഷൻ നിഷേധിച്ചു. മെഡിക്കൽ പരിശോധനയിൽ എസിഎൽ പരിക്ക് കണ്ടെത്തിയതിനാലാണു ദിവ്യാൻഷിയെ ഒഴിവാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ജപ്പാനിലേക്ക് ഇന്ത്യൻ സംഘം പുറപ്പെടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിഷയത്തിൽ കേന്ദ്ര കായിക മന്ത്രാലയം ഇടപെടുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ പരിശീലകൻ.