കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം വീഴാൻ സാധ്യത. ചെയർപേഴ്സണെതിരായ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ നാലു കോൺഗ്രസ് കൗൺസിലർമാർ സഭയിലെത്തിയിട്ടുണ്ട്.
നിലവിൽ അഞ്ചു കോൺഗ്രസ് കൗൺസിലർമാർ സഭയിലെത്തി. ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് ഹാജരായത്. ഇവർക്കൊപ്പം സ്വതന്ത്ര അംഗമായ വൈസ് ചെയർപേഴ്സൺ മായ രാഹുലും എത്തിയിട്ടുണ്ട്. അതേസമയം, കോൺഗ്രസ് കൗൺസിലർമാരായ റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനയ്ക്കൽ എന്നിവർ ഹാജരായില്ല.
26 അംഗങ്ങളുള്ള നഗരസഭയിൽ നിലവിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. ചെയർപേഴ്സണെതിരായ അവിശ്വാസം വിജയിക്കണമെങ്കിൽ 14 പേരുടെ പിന്തുണ വേണം. കോൺഗ്രസ് അംഗങ്ങളിൽ ചിലരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ അവിശ്വാസം വിജയിക്കുകയുള്ളൂ. എല്ലാവരും പിന്തുണച്ചില്ലെങ്കിലും രണ്ടുപേരുടെ പിന്തുണ ആവശ്യമാണ്. അവിശ്വാസ ചർച്ചയിൽ പങ്കെടുക്കരുതെന്ന് കാണിച്ച് കോൺഗ്രസ് കൗൺസിലർമാർക്ക് ഡിസിസി വിപ്പ് നൽകിയിരുന്നു. വിപ്പ് ലംഘിക്കുന്നത് അംഗങ്ങളുടെ അയോഗ്യതയ്ക്ക് കാരണമാകും.
ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഭരണം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ലെന്നാണ് ഒരുവിഭാഗം കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട്. ഭരണസമിതിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പ് രൂക്ഷമായതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്.
എന്നാൽ ഭരണം നഷ്ടമാകുന്ന തരത്തിലുള്ള നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നാണ് ഡിസിസിയുടെ ആവശ്യം. കേരള കോൺഗ്രസും കെഡിപി പാർട്ടികളും സ്വന്തം അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. നേതൃത്വത്തിന്റെ നിർദ്ദേശം തള്ളി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യാനാണ് ചില കോൺഗ്രസ് അംഗങ്ങളുടെ നീക്കമെന്നാണ് സൂചന.
ഇതിൽ ജില്ലാ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. വിപ്പ് ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ്, സ്വതന്ത്രർ എന്നിവരടങ്ങുന്ന 14 പേരുടെ പിന്തുണയോടെയാണ് ഭരണസമിതി മുന്നോട്ട് പോകുന്നത്.