സഹാറൻപൂരിലെ നനൗതയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മരണം തോറ്റുമാറിയത് അവിശ്വസനീയമായ കാഴ്ചയായിരുന്നു.
ദാദൻപൂർ സ്വദേശിനിയായ ആയിഷ എന്ന യുവതി പ്രസവിച്ച കുഞ്ഞിന് ജനിച്ച നിമിഷം മുതൽ ശ്വാസതടസം നേരിട്ടതാണ് ആശുപത്രിയിൽ വലിയ ആശങ്ക സൃഷ്ടിച്ചത്.
പ്രസവം സുരക്ഷിതമായി നടന്നുവെങ്കിലും നവജാതശിശു കരയുകയോ ശ്വസിക്കുകയോ ചെയ്യാത്തത് കണ്ട മെഡിക്കൽ സംഘം പരിഭ്രാന്തിയിലായി. ഉടൻ തന്നെ ഡോക്ടർ റുമയുടെ നേതൃത്വത്തിൽ കുഞ്ഞിന് ഓക്സിജൻ നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കിയെങ്കിലും ഫലമുണ്ടായില്ല.
സമയം അതിവേഗം കടന്നുപോകവെ, കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ഡോക്ടർ റുമ സാഹസികമായ ഒരു തീരുമാനമെടുത്തു. മെഡിക്കൽ ഉപകരണങ്ങൾക്ക് പകരം തന്റെ ശ്വാസം കുഞ്ഞിന് നൽകി ജീവൻ തിരികെ പിടിക്കാനുള്ള ശ്രമമാണ് അവർ നടത്തിയത്.
കുഞ്ഞിന്റെ നെഞ്ചിൽ തുടർച്ചയായി അമർത്തുന്നതിനൊപ്പം സ്വന്തം വായ കുഞ്ഞിന്റെ വായോട് ചേർത്ത് കൃത്രിമ ശ്വാസം നൽകുകയും ചെയ്തു. മിനിറ്റുകളോളം നീണ്ട ഈ പോരാട്ടത്തിനൊടുവിൽ കുഞ്ഞ് പതിയെ കരഞ്ഞു തുടങ്ങിയതോടെ ലേബർ റൂമിലുണ്ടായിരുന്ന ആശങ്ക ആഹ്ലാദത്തിന് വഴിമാറി.
ഉയർന്ന സൗകര്യങ്ങളുള്ള നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സമയം ഇല്ലാത്തതിനാലാണ് താൻ ഈ വഴി തിരഞ്ഞെടുത്തതെന്ന് ഡോക്ടർ പിന്നീട് വ്യക്തമാക്കി.
ശ്വാസം കിട്ടാതെയുള്ള അപകടകരമായ അവസ്ഥയിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച ഡോക്ടറുടെ ഈ ഇടപെടൽ ആശുപത്രി ജീവനക്കാർ പകർത്തിയ വീഡിയോയിലൂടെയാണ് പുറംലോകമറിഞ്ഞത്.
ഗ്രാമീണ മേഖലകളിൽ ഡോക്ടർമാരുടെ ഇത്തരം അർപ്പണബോധം എത്രത്തോളം വിലപ്പെട്ടതാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം. സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ഡോക്ടർ റുമയ്ക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.