നേപ്പാളിലെ കനത്ത പ്രളയം വിതച്ച നാശനഷ്ടങ്ങൾക്കിടയിലും ഏവരെയും ഈറനണിയിക്കുന്ന കാഴ്ചയായി മാറിയിരിക്കുകയാണ് തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾ വിട്ടുപോകാത്ത വളർത്തുമൃഗങ്ങൾ.
പ്രിയപ്പെട്ടവരെ കാണാതായി മനുഷ്യർ തിരച്ചിൽ തുടരുമ്പോൾ, തങ്ങൾ ജീവിച്ചിരുന്ന ഇടങ്ങളിൽ തന്നെ ഉടമകളുടെ വരവും കാത്ത് ഉറച്ചുനിൽക്കുകയാണ് ഈ മിണ്ടാപ്രാണികൾ.
തൃശൂലി ബസാറിൽ നാല് വീടുകൾ പൂർണമായി ഒലിച്ചുപോയ സ്ഥലത്ത് ഒരു വളർത്തുനായ ദിവസങ്ങളായി കാവലിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി എത്തിയ ജെസിബികളുടെ ശബ്ദമോ ചുറ്റുമുള്ള കോലാഹലങ്ങളോ അവനെ ഭയപ്പെടുത്തുന്നില്ല.
സന്നദ്ധപ്രവർത്തകർ ബിസ്കറ്റുകൾ നൽകിയും പേരുകൾ വിളിച്ചും അവനെ അവിടെനിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ ആ അതിർത്തി വിട്ടുപോകാൻ തയ്യാറായില്ല. പ്രിയപ്പെട്ടവർക്ക് എന്തുപറ്റിയെന്ന് അറിയാതെ അവർ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് അവൻ അവിടെത്തന്നെ കഴിയുന്നത്.
ധുങ്കെയിലും കാണാതായ ഹോട്ടലുടമയ്ക്കായി ലില്ലി എന്ന നായ തകർന്ന കെട്ടിടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. പകുതിയോളം ഒലിച്ചുപോയ വീടുകൾക്കുള്ളിൽ ചെളിയിൽ കുളിച്ച് ഉടമകളെ കാത്തിരിക്കുന്ന നായകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും സങ്കടക്കാഴ്ചയാകുന്നു.
ദുരന്തത്തിന്റെ വലിയ ആഘാതത്തിനിടയിലും, ഈ വളർത്തുമൃഗങ്ങളുടെ സ്നേഹവും വിശ്വസ്തതയും നേപ്പാളിലെ ജനങ്ങൾക്ക് ഒരേസമയം വേദനയും ഓർമ്മപ്പെടുത്തലുമായി മാറുകയാണ്.