വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ ആയുധശേഖരത്തിൽ കുറവുണ്ടാക്കിയെന്ന വാർത്തകൾ തള്ളി പ്രസിഡന്റ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങളുള്ളത് അമേരിക്കയ്ക്കാണെന്നും അത് ആവശ്യത്തിലധികമാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ആയുധശേഖരത്തെക്കുറിച്ച് ഉത്കണ്ഠ വേണ്ടെന്ന് യുഎസിന്റെ യുഎൻ അംബാസഡർ മൈക്ക് വാൾട്സും പറഞ്ഞു. ഇറാനെതിരേ യുദ്ധം ചെയ്യാൻ ആവശ്യമുള്ളത് അമേരിക്കയ്ക്കുണ്ടെന്നും അടിസ്ഥാനമില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്നും വാൾട്സ് കൂട്ടിച്ചേർത്തു.
വ്യോമപ്രതിരോധ സംവിധാനത്തിലെ മിസൈൽ ശേഖരം കുറഞ്ഞതു മൂലമാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നത് നിർത്തിവച്ചതെന്നായിരുന്നു വാൾ സ്ട്രീറ്റ് ജേർണലും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തത്.
ഇത്തരം സാഹചര്യത്തിൽ യുദ്ധം തുടരുന്നത് അമേരിക്കയുടെയും ഗൾഫിലെ സഖ്യകക്ഷികളുടെയും സുരക്ഷയെ ബാധിക്കുമെന്ന് സൈനിക ഉപദേശകർ ട്രംപിനു മുന്നറിയിപ്പു നല്കിയത്രേ.
ഇതിലുപരി ആക്രമണത്തിനു പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെന്ന വിലയിരുത്തലും യുഎസ് നേതൃത്വത്തിനുണ്ട്. ചർച്ചാ മേഖലയിലേക്കു തള്ളിവിടുന്നതിനു പകരം ഇറാനിൽ ഐക്യം വളർത്താനാണത്രേ ആക്രമണങ്ങൾ ഉപകരിക്കുന്നത്.