ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും രാജ്യാന്തരതലത്തിൽ ആശങ്ക സൃഷ്ടിച്ചിരിക്കെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം.
ഹോർമുസ് കടലിടുക്ക് ഇന്ത്യയുടെ ഊർജ വിതരണത്തിൽ നിർണായകമാണെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ഊർജ സ്രോതസുകൾ വൈവിധ്യവത്കരിക്കാനും രാജ്യത്തിനു കഴിഞ്ഞതായി കേന്ദ്രസർക്കാർ അവകാശപ്പെട്ടു.
ജപ്പാൻ, യുകെ, ഈജിപ്ത്, തുർക്കി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പെട്രോളിനും വൈദ്യുതിക്കും മറ്റും വിലക്കയറ്റം നേരിട്ട് അവർ സാന്പത്തിക പ്രതിസന്ധികൾ നേരിടുന്പോഴും ഇന്ത്യ താരതമ്യേന സുരക്ഷിതമാണ്.
പരസ്പരപൂരകമായ ഇന്നത്തെ ലോകത്തിൽ ഒരു രാജ്യത്തിനും പൂർണമായും സ്വയംപര്യാപ്തരാകാൻ കഴിയില്ല. വികസിതരാജ്യങ്ങൾ വരെ ഇന്ധനത്തിനും സാങ്കേതികവിദ്യയ്ക്കും നിർണായക ധാതുക്കൾക്കും വേണ്ടി ആഗോള വിതരണ ശൃംഖലയെയാണ് ആശ്രയിക്കുന്നത്. അതിനാൽത്തന്നെ ഈ വിതരണശൃംഖലയിലെ ചെറിയൊരു തടസംപോലും എല്ലാവരെയും ഒരുപോലെ ബാധിക്കും.
വൈദ്യുതി ഉത്പാദനം ഇരട്ടിയായി
27 രാജ്യങ്ങളിൽനിന്നു മാത്രം എണ്ണ വാങ്ങിയിരുന്ന ഇന്ത്യ ഇന്ന് 40ലധികം രാജ്യങ്ങളിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഒരു പ്രത്യേക രാജ്യത്തോ മേഖലയിലോ പ്രശ്നങ്ങളുണ്ടായാൽ ഇന്ത്യയെ ബാധിക്കാതിരിക്കാൻ ഇതു സഹായിക്കുന്നു. രാജ്യത്തെ ആകെ വൈദ്യുതി ഉത്പാദനശേഷി 11 വർഷത്തിനിടെ ഇരട്ടിയാകുകയും ഇന്ന് 520 ജിഗാവാട്ട് പിന്നിടുകയും ചെയ്തു. ഇതിൽ പകുതിയിലധികവും സൗരോർജം, കാറ്റാടി യന്ത്രങ്ങൾ, ആണവോർജം തുടങ്ങിയ ഫോസിൽ ഇതര സ്രോതസുകളിൽനിന്നാണ്.
ഇതിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന. ഒരു കോടി വീടുകളിൽ റൂഫ്ടോപ്പ് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ കുടുംബങ്ങൾക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. ഇതു സർക്കാരിന് വലിയ സാന്പത്തികലാഭമുണ്ടാക്കുന്നതിനൊപ്പം വിദേശ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉത്പാദനത്തോടൊപ്പം തന്നെ ഇന്ത്യ അതിന്റെ മൊബിലിറ്റി മേഖലയെയും ഇലക്ട്രിക് വാഹനങ്ങളിലൂടെ (ഇവി) പരിവർത്തനം ചെയ്യുകയാണ്. 2014ൽ വെറും 2,600 ഇലക്ട്രിക് വാഹനങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2025ഓടെ അത് 16.71 ലക്ഷമായി ഉയർന്നു. ഗതാഗതമേഖലയിലെ എണ്ണ ഉപയോഗം കുറയ്ക്കാൻ ഇതു വലിയ രീതിയിൽ സഹായിക്കുന്നു.
കരുതൽശേഖരം ശക്തം
ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലെ വിതരണതടസങ്ങളെ പ്രതിരോധിക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ ഇന്ത്യ അതിന്റെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (എസ്പിആർ) ശേഷി ശക്തിപ്പെടുത്തിയിട്ടുണ്ട്.
വിശാഖപട്ടണം, മംഗലാപുരം, പാടൂർ എന്നിവിടങ്ങളിലുള്ള അടിയന്തര എണ്ണ സംഭരണി വികസിപ്പിച്ചിട്ടുണ്ട്. ഇതിനാൽത്തന്നെ ഏകദേശം 74 ദിവസത്തേക്ക് ആവശ്യമായ എണ്ണ കരുതൽ ശേഖരത്തിലുണ്ട്.