നെടുമ്പാശേരി: വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച കേസിൽ നെടുമ്പാശേരിയിൽ പിടിയിലായ യുവാവിന്റെ പരാക്രമം കോടതിയിലും. ക്വാലാലംപുരിൽനിന്ന് നെടുമ്പാശേരിയിലേക്കു വന്ന ബാറ്റിക് എയർലൈൻസിൽ അതിക്രമം കാണിച്ച പാലക്കാട് സ്വദേശി ജംഷീറിനെ (34) അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കോടതി കേസ് പരിഗണിച്ചുകൊണ്ടിരിക്കെ മജിസ്ട്രേറ്റിനു മുന്നിൽ വച്ച് ജംഷീർ ജാമ്യ പേപ്പറുകൾ വലിച്ചുകീറിയെറിയുകയായിരുന്നു. തുടർന്നും പരിഭ്രാന്ത്രി സൃഷ്ടിച്ച ഇയാളെ പോലീസ് സമയോചിതമായി ഇടപെട്ട് പിടിച്ചുമാറ്റി. അതേസമയം യുവാവിന് ഗുരുതര മാനസിക പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണു പോലീസ് കോടതിയിൽ വ്യക്തമാക്കിയത്.
വിമാനത്തിന്റെ വാതിൽ ബലമായി വലിച്ചുതുറക്കാൻ ശ്രമിച്ച ഇയാളെ മറ്റു യാത്രക്കാരും ക്യാബിൻ ക്രൂവും ചേർന്നാണു കീഴ്പ്പെടുത്തിയത്. വിമാനത്തിലെ അടിയന്തര സാഹചര്യത്തിൽ മാത്രം തുറക്കേണ്ട വാതിൽ ആകാശയാത്രയ്ക്കിടെ തുറക്കാൻ ശ്രമിച്ച സംഭവത്തിൽ വൻ ദുരന്തമാണ് ഒഴിവായത്.
തനിക്കു മരിക്കാൻ തോന്നിയെന്നും മറ്റുള്ളവരെയും കൂടെകൂട്ടി മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാനാണു ശ്രമിച്ചതെന്നുമാണ് ചോദ്യം ചെയ്യലിൽ ജംഷീർ പോലീസിന് മൊഴി നൽകിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് ഏജൻസികളും ഇയാളെ ചോദ്യം ചെയ്തു.
കഴിഞ്ഞ പത്തു വർഷത്തിലേറെയായി മലേഷ്യയിൽ ബന്ധുവിന്റെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു ജംഷീർ. ഈ ബന്ധുവുമായി ബന്ധപ്പെട്ടും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിമാനത്തിന്റെ വിൻഡോ പാനലിന് കേടുപാടുകൾ വരുത്തിയതിന് ബാറ്റിക് എയർലൈൻസും ഇയാൾക്കെതിരേ പരാതി നൽകിയിട്ടുണ്ട്. മറ്റേതെങ്കിലും ക്രിമിനൽ പശ്ചാത്തലം ഇയാൾക്കുണ്ടോയെന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.