വിലങ്ങാട്: വിലങ്ങാട്, മുണ്ടക്കൈ ദുരന്തബാധിത മേഖലകളില്‍ പ്രകൃതിദുരന്തം ഉണ്ടായപ്പോള്‍ പല ആളുകളും പ്രസ്ഥാനങ്ങളും നിരവധി വീടുകള്‍ വാഗ്ദാനം ചെയ്തെങ്കിലും വാക്കു പാലിച്ചത് കെസിബിസി മാത്രമാണെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.
വിലങ്ങാട് ഉരുള്‍ ദുരിതബാധിതര്‍ക്കായി 70 വീടുകളുടെ നിര്‍മാണം പൂര്ത്തിയാക്കികൊണ്ടുള്ള കെസിബിസിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും മഞ്ഞക്കുന്ന് സെന്റ് അല്‍ഫോൻസ പള്ളി അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
കെസിബിസി അധ്യക്ഷന്‍ എന്ന നിലയില്‍ പല ആളുകളും തന്നെ വിളിച്ച് നൂറുകണക്കിന് വീടുകളാണു വാഗ്ദാനം ചെയ്തത്. പിന്നീട് അവരാരും വിളിച്ചില്ല. കെസിബിസി നൂറുവീടുകള്‍ നിര്‍മിക്കാമെന്നു പ്രഖ്യാപിച്ചു.
ആ വീടുകളുടെ നിര്‍മാണം സമയബന്ധിതമായി നടന്നുകൊണ്ടിരിക്കുകയാണ്. വിലങ്ങാട് 70 വീടുകൾ കാലതാമസമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞു. കെസിബിസിയുടെ ഈ നടപടി ജനങ്ങളോടും ദൈവത്തോടുമുള്ള പ്രതിബദ്ധതയാണെന്നും ഡോ. ചക്കാലയ്ക്കൽ പറഞ്ഞു.
എഴുപതാമത്തെ വീടിന്റെ താക്കോല്‍ ദാനം തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു. ടാസ്ക്ഫോഴ്സ് രൂപവത്കരണം താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും മേപ്പയൂര്‍ സലാഫിയ കോളജ് അസോസിയേഷന് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂരും ചേര്‍ന്ന് നിര്‍വഹിച്ചു.
സിഒഡി പ്രസിഡന്റ് മോണ്‍ . ഏബ്രഹാം വയലില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിബിസി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗവും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.