ഡോ. വന്ദന ദാസ് വധക്കേസിലെ പ്രതി കുറ്റക്കാരനെന്ന് കൊല്ലം സെഷൻ കോടതി വിധിച്ചിരിക്കെ വിചാരണ നടപടികൾക്കിടയിൽ പ്രതിക്കെതിരേ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ നടത്തിയ നിയമ പോരാട്ടവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. പ്രതിഭാഗത്തിനായി വിചാരണയിൽ ഹാജരായിക്കൊണ്ടിരുന്ന അഭിഭാഷകനു പിന്നാലെ എത്തി വക്കാലത്തെടുത്ത ഹൈക്കോടതി അഭിഭാഷകരായ രണ്ടു പേർ വിചാരണ വേളയുടെ വിവിധ ഘട്ടങ്ങളിൽ മരണമടഞ്ഞിരുന്നു.
പ്രസ്തുത ഘട്ടത്തിൽ വിചാരണ നടപടികൾ തടസപ്പെടുകയും നീട്ടിവയ്ക്കുകയും ചെയ്തു. തുടർന്ന് കോടതി നിശ്ചയിച്ച സമയങ്ങളിൽ അഭിഭാഷകനെ ഹാജരാക്കാൻ പ്രതി സമയം ചോദിക്കുന്നതല്ലാതെ പ്രതിക്കായി അഭിഭാഷകർ ഹാജരായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ നീട്ടിക്കൊണ്ടുപോകാൻ പ്രതി ആസൂത്രിതമായി ശ്രമങ്ങൾ നടത്തുന്നത് പ്രോസിക്യൂഷനെക്കൊണ്ട് എതിർക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. കെ. പ്രതിഭ സംസ്ഥാന പോലീസ് മേധാവിയെയും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനെയും സമീപിച്ച് പ്രതിക്കെതിരേ പരാതി നൽകിയിരുന്നു.
പ്രതിഭയുടെ പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കൊല്ലം ജില്ലാ പ്രോസിക്യൂഷന് നിർദേശം നൽകിയിരുന്നു. വിചാരണ തുടരവേ എത്തിയ മറ്റൊരു അഭിഭാഷകനും പ്രതിയുടെ വക്കാലത്ത് ഒഴിയുകയും പ്രതിഭാഗത്തിനു പുതിയ അഭിഭാഷകനെ ഹാജരാക്കാൻ കോടതി സമയം അനുവദിക്കുകയും വീണ്ടും വിചാരണ നീളുകയും ചില കാരണങ്ങളാൽ വിചാരണ തടസപ്പെടുകയും ചെയ്തു. ഇതു സംബന്ധിച്ച് ഡോ. കെ. പ്രതിഭ ഹൈക്കോടതി രജിസ്ട്രാർ ജനറലിനെ സമീപിച്ചു പരാതി നൽകി പ്രതിക്കെതിരേ നിയമ പോരാട്ടം തുടർന്നു. ഡോ. കെ. പ്രതിഭയുടെ പരാതിയിൽ ഹൈക്കോടതി രജിസ്ട്രാർ ജനറൽ വിചാരണക്കോടതിയോടു റിപ്പോർട്ട് തേടുകയും വിചാരണ നടപടികൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം വിചാരണ ഒരിക്കലും തടസപ്പെടാത്തതും വേഗത്തിലായതും ശ്രദ്ധേയമാണ്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സന്ദീപിനെ ചികിത്സിക്കാൻ പോലീസ് എത്തിക്കവേ പോലീസ് മാറിനിന്നത് പ്രതികളുടെ വൈദ്യ പരിശോധനാ ഉത്തരവിലെ നിർദേശങ്ങളുടെ ഭാഗമായിരുന്നുവെന്ന പ്രചാരണവും വന്ദന ദാസിന്റെ മരണത്തിന്റെ മറവിലുണ്ടായി.
കേസിൽ അറസ്റ്റിലാകുന്ന പ്രതികളെ കോടതിയിൽ എത്തിക്കുന്നതിനു മുന്നോടിയായിട്ടുള്ളതും റിമാൻഡിനു ശേഷവുമുള്ള വൈദ്യ പരിശോധനകളിൽ കസ്റ്റഡി മർദനം ഡോക്ടർക്ക് ബോധ്യമായാൽ പ്രതിക്ക് പോലീസിനെ ഭയക്കാതെ വിവരം ഡോക്ടർമാരോട് തുറന്നുപറയാൻ പരിശോധനാ വേളയിൽ പോലീസ് അല്പം അകലം പാലിക്കണമെന്ന മാർഗരേഖ അടക്കം വൈദ്യ പരിശോധനയ്ക്ക് പുതുക്കിയ നിർദേശങ്ങൾ സർക്കാർ ഉത്തരവായി പുറത്തു വന്നത് ഡോ. കെ. പ്രതിഭ ഹൈക്കോടതി മുഖേന നടത്തിയ നിയമ പോരാട്ടത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പ്രസ്തുത മാനദണ്ഡത്തിലെ ചില വ്യവസ്ഥകളിൽ പ്രതികളെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് മാറിനിൽക്കണമെന്നു വിവരിക്കുന്നതാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സന്ദീപിനെ എത്തിക്കവേ പോലീസിന് മാറി നിൽക്കാൻ പ്രേരണയായതെന്ന വാദം ശരിയല്ലെന്ന ശക്തമായ നിലപാടുമായി ഡോ. കെ. പ്രതിഭ രംഗത്തു വന്നിരുന്നു.
സന്ദീപിനെ പ്രതിയായിട്ടല്ല കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നതെന്നും പോലീസിനു ഫോൺ ചെയ്ത് റോഡിൽ നടക്കാൻ കഴിയാത്തവിധം സന്ദീപ് നിൽക്കവേ ചികിത്സ നൽകുന്നതിനാണ് പോലീസ് എത്തിച്ചതെന്ന ശരിയായ വാദഗതി ചൂണ്ടിക്കാണിച്ചും പ്രതികളുടെ വൈദ്യ പരിശോധനാ നിർദേശങ്ങളും സന്ദീപിന്റെ ചികിത്സയും വ്യത്യസ്തമെന്ന ഡോ. കെ. പ്രതിഭയുടെ നിലപാട് അംഗീകരിക്കപ്പെട്ടിരുന്നു.
നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റീസ് കെ. നാരായണ കുറുപ്പിന്റെ നിയമസഭ അംഗീകരിച്ച ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിലും ഡോ. കെ. പ്രതിഭയുടെ വൈദ്യ പരിശോധന സംബന്ധിച്ച നിലപാടുകളെ കമ്മീഷൻ പ്രത്യേകം പരാമർശിച്ചിരുന്നു.
ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ. കെ. പ്രതിഭ ഇന്ത്യൻ പ്രസിഡന്റിന് നിവേദനം നൽകുകയും ആരോഗ്യ സർവകലാശാല വന്ദന ദാസിന് നൽകിയ എംബിബിഎസ് ബിരുദം മരണാനന്തര ബഹുമതിയെന്ന് ഡോ. കെ പ്രതിഭയുടെ നിവേദനത്തിൽ സർക്കാർ വ്യക്തതയും പുറപ്പെടുവിച്ചിരുന്നു.
വന്ദന ദാസിന്റെ ഘാതകൻ കുറ്റക്കാരനെന്നു തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും വന്ദനയുടെ നീറുന്ന ഓർമ ആരോഗ്യ പ്രവർത്തകരിൽ അണയില്ലെന്നും നിലവിൽ താനൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടർ കൂടിയായ ഡോ. കെ. പ്രതിഭ പ്രതികരിച്ചു.