തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി വോട്ടർ പട്ടികയിൽ പേര് ഉറപ്പാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ ഹിയറിംഗിന് ഹാജരായി. കവടിയാർ വില്ലേജ് ഓഫീസിൽ ഇആർഒ കെ. അർഷദിനു മുൻപാകെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധിയായ സിഇഒ രത്തൻ കേൽക്കർ ഹാജരായത്.
ഇന്ന്10.15ന് എത്തിയ രത്തൻ കേൽക്കർ, അദ്ദേഹത്തിനും ഭാര്യ ഡോ. ദീപാ സമ്പത്തിനും വിദേശത്തു പഠിക്കുന്ന മകൻ ദൈവികിനും വേണ്ടി ഹാജരായി രേഖകൾ സമർപ്പിച്ചു. പാസ്പോർട്ടിന്റെയും ആധാറിന്റെയും രേഖകളാണ് ഹാജരാക്കിയത്. ഏതാണ്ട് 15 മിനിറ്റോളം അദ്ദേഹം അവിടെ ചെലവഴിച്ചു.
വോട്ടർ എന്ന രീതിയിൽ വോട്ടർ പട്ടികയിൽ പേര് ഉറപ്പാക്കാനും ഇതിനുശേഷം സംസ്ഥാനത്തെ തെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലക്കാരനായ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകാനും അദ്ദേഹം സമയം കണ്ടെത്തി. ഇവിടെ ഹിയറിംഗിനായി എത്തിയ 50 ഓളം പേരിൽ ആ സമയം എത്തിയവരുമായി അദ്ദേഹം ആശയ വിനിമയം നടത്തി. എത്തിയവരിൽ മിക്കവർക്കും എസ്ഐആറുമായി ബന്ധപ്പെട്ട് പരാതികൾ ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകിയപ്പോൾ, 2002 ൽ രത്തൻ കേൽക്കറിന്റെ പേര് കേരളത്തിലെ വോട്ടർ പട്ടികയിൽ ഇല്ലായിരുന്നു. അന്ന് കർണാടകയിലെ വോട്ടർ പട്ടികയിലാണ് അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നത്. രക്ഷിതാക്കളുടെ പേരും കേരളത്തിലെ വോട്ടർ പട്ടികയിൽ ഇല്ലാതിരുന്നതിനാൽ മാച്ച് ആക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഇആർഒ ഹിയറിംഗിന് വിളിച്ചത്.