തിരുവനന്തപുരം: കാർഷിക ഗവേഷണത്തിനുള്ള എം.എസ്. സ്വാമിനാഥൻ അവാർഡിന് കേരള കാർഷിക സർവകലാശാലയിലെ ഡോ. ഹസീന ഭാസ്കർ അർഹയായി. മികച്ച കൃഷി ഓഫീസറായി വാഴയൂർ കൃഷിഭവനിലെ മുഹമ്മദ് മുനീർ ബിലാൽ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച കർഷക വിദ്യാർഥിയായി ചേർത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ.എ. ആദിത്യനും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി കൊല്ലം പള്ളിമണ്‍ സിദ്ധാർഥ സെൻട്രൽ സ്കൂളും സ്പെഷൽ സ്കൂളായി അടിമാലി കാർമൽ ജ്യോതിയും അവാർഡുകൾ നേടി. മികച്ച കൃഷിക്കൂട്ടങ്ങൾക്കുള്ള പുരസ്കാരം നീലേശ്വരം അഗ്രോസർവീസ് സെന്ററും പോരുവഴി കാർഷിക കർമസേനയും പങ്കിട്ടു.
പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അവാർഡ് കണ്ണൂർ സെൻട്രൽ പ്രിസണും സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരം പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിക്കും ലഭിച്ചു. കാർഷിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഇത്തവണ നാമനിർദേശം ലഭിച്ചിട്ടില്ല.
കർഷകഭാരതി മാധ്യമ അവാർഡുകൾ അച്ചടി വിഭാഗത്തിൽ മലയാള മനോരമയിലെ ജിതിൻ ജോസിനും നവ മാധ്യമ വിഭാഗത്തിൽ കൽപ്പറ്റ സ്വദേശി അഭിലാഷ് കരിമുളയ്ക്കലിനും ദൃശ്യ മാധ്യമ വിഭാഗത്തിൽ കിസാൻ കൃഷിദീപം അസിസ്റ്റന്റ് ഡയറക്ടർ എസ്. മനോജിനും ലഭിച്ചു.
പൈതൃക കൃഷി, വിത്ത് സംരക്ഷണം എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ രാജ നാരായണൻ, കെ.കെ സേവ്യർ, പാലക്കാട്ടെ ഗോട്ടിയാർകണ്ടി ഉന്നതി എന്നിവർ പങ്കിട്ടു. പഴ വർഗ സംസ്കരണത്തിനും മൂല്യവർധനവിനുമുള്ള പുരസ്കാരം മലപ്പുറം തിരുവാലിയിലെ ജൂസ്ക്രഷ് പ്രൈവറ്റ് ലിമിറ്റഡ് കന്പനി കരസ്ഥമാക്കി.