കൊച്ചി: വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലെ വത്തിക്കാനിലെ സുവിശേഷവത്കരണത്തിനുള്ള ഡിക്കാസ്ട്രി അംഗമായി ലെയോ പതിനാലാമൻ മാർപാപ്പ വീണ്ടും നിയമിച്ചു.
അഞ്ചുവർഷത്തേക്കാണു നിയമനം. നിയമന ഉത്തരവ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ ഡോ. പിയേത്രോ പരോളിൻ ആർച്ച്ബിഷപ്പിനെ അറിയിച്ചു.
പ്രാഥമിക സുവിശേഷവത്കരണത്തിന്റെയും പുതിയ പ്രാദേശിക സഭകളുടെയും വിഭാഗത്തിലേക്കാണ് ആർച്ച്ബിഷപ്പിനെ നിയമിച്ചിരിക്കുന്നത്. ആഗോളസഭയുടെ സുവിശേഷവത്കരണ, മിഷൻ പ്രവർത്തനങ്ങളിൽ അദ്ദേഹം തുടർന്നും പ്രധാന പങ്ക് വഹിക്കും.
2020 നവംബറിലാണു ഫ്രാൻസിസ് മാർപാപ്പ ഡോ. കളത്തിപ്പറമ്പിലിനെ ഡികാസ്ട്രിയിൽ ആദ്യമായി നിയമിച്ചത്. സുവിശേഷവത്കരണം, സഭയുടെ നയതന്ത്രം, കാനൻ നിയമം എന്നിവയിലുള്ള ആർച്ച്ബിഷപ്പിന്റെ പരിജ്ഞാനം കണക്കിലെടുത്താണു പുതിയ നിയമനം.
വത്തിക്കാനിലെ സെന്റ് പോൾസ് പൊന്തിഫിക്കൽ കോളജ് വൈസ് റെക്ടർ, കോഴിക്കോട് ബിഷപ്, വത്തിക്കാനിലെ പ്രവാസികൾക്കും കുടിയേറ്റക്കാർക്കുമുള്ള ഡിക്കാസ്ട്രിയിലെ സെക്രട്ടറി എന്നീ നിലകളിലും ഡോ. കളത്തിപ്പറമ്പിൽ സേവനം ചെയ്തിട്ടുണ്ട്.