തിരുവനന്തപുരം: ആഴ്ചയിൽ അഞ്ചു ദിവസവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താൻ നിർദേശം. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിദിനം 50 ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തണമെന്നും ഗതാഗത കമ്മീഷണറുടെ പുതുക്കിയ സർക്കുലറിൽ പറയുന്നു.
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ മാസങ്ങളോളം വൈകുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് സ്ലോട്ടുകളുടെ എണ്ണം ഉയർത്തുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിദിനമുള്ള ഡ്രൈവിംഗ് സ്ലോട്ടുകളുടെ എണ്ണം 40 ആയി കുറച്ചിരുന്നു. നേരത്തെയിത് 60 ആയിരുന്നു. ഇതാണ് 50 ആക്കി ഇപ്പോൾ ഉയർത്തുന്നത്.
ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിനവും ടെസ്റ്റ് നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കോടതി ആവശ്യങ്ങൾ ഉൾപ്പെടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് പോകേണ്ട സാഹചര്യമുണ്ടായാൽ പകരം ക്രമീകരണം ഏർപ്പെടുത്തണം.
പ്രതിദിനം ലൈസൻസിന് അപേക്ഷിച്ച 28 പുതിയ ആൾക്കാർക്കും പരാജയപ്പെട്ട ശേഷമുള്ള റീ ടെസ്റ്റുകാർക്ക് 20 സ്ലോട്ടും വിദേശികൾ, അയൽ സംസ്ഥാനങ്ങളിൽനിന്ന് ജോലിയും വിദ്യാഭ്യാസവും തേടിയെത്തിയവർ അടക്കമുള്ളവർക്ക് രണ്ട് സ്ലോട്ടും നീക്കിവയ്ക്കണം.
ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ എട്ടാം ദിവസം റീ ടെസ്റ്റിന് അവസരം ഒരുക്കണം. ലേണേഴ്സ് പരീക്ഷയും ആഴ്ചയിൽ അഞ്ചു ദിവസവും നടത്തണം. അപേക്ഷിച്ചാൽ മൂന്നു ദിവസത്തിനകം ലേണേഴ്സ് പരീക്ഷയ്ക്ക് അവസരം ഒരുക്കണം. 30 ദിവസത്തിനകം ഡ്രൈവിംഗ് ടെസ്റ്റും നടത്താനാകണം.
വാഹനങ്ങളുടെ റീ ടെസ്റ്റും ഇതിനോടൊപ്പം മറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്താൻ ക്രമീകരണം ഒരുക്കണം. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർ തങ്ങളുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങളിലെ ആർടി- സബ് ആർടി ഓഫീസുകളിൽ നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
പ്ലസ് ടു കഴിഞ്ഞ കുട്ടികൾ ഡ്രൈവിംഡ് ടെസ്റ്റിന് അപേക്ഷിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ടെസ്റ്റ് നടത്താത്തതിനെ തുടർന്ന് ഉപരിപഠനത്തിനായി പോലും പോകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതിനെ തുടർന്നാണ് ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് പുതുക്കിയ മാർഗ നിർദേശം കൊണ്ടു വരുന്നതെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.