വിൽനിയസ് : ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് ബാൾട്ടിക് രാജ്യമായ ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസ് നഗരം സ്തംഭിച്ചു.
ചൊവ്വാഴ്ചയായിരുന്നു സംഭവം.ജനങ്ങളോടു സുരക്ഷിത കേന്ദ്രത്തിലേക്കു മാറാൻ നിർദേശിച്ച അധികൃതർ പ്രസിഡന്റ് ജിറ്റാനാസ് നൗസെദയെയും പ്രധാനമന്ത്രി ഇംഗ റുജിനിയെനയെയും ഷെൽട്ടറുകളിലേക്ക് മാറ്റി.
പാർലമെന്റ് മന്ദിരവും ഒഴിപ്പിച്ചു. യുക്രെയ്ൻ- റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലിത്വാനിയയുമായി അതിർത്തി പങ്കിടുന്ന ബെലാറൂസിൽനിന്ന് ഡ്രോണുകൾ എത്തിയതാണ് പരിഭ്രാന്തിക്കിടയാക്കിയത്. ജാഗ്രതാനിർദേശത്തെത്തുടർന്ന് നഗരത്തിലെ വ്യോമാതിർത്തി അടച്ചു.
ഏതാനും ദിവസം മുന്പ് യുക്രെയ്നിൽനിന്നുള്ള ഡ്രോൺ റഷ്യൻ ഇലക്ട്രോണിക് ഇടപെടലിനെത്തുടർന്ന് ദിശ തെറ്റി എസ്തോണിയയിലെത്തുകയും നാറ്റോ സൈന്യം അതു വെടിവച്ചിടുകയും ചെയ്തിരുന്നു. ഡ്രോണുകൾ വെടിവച്ചു വീഴ്ത്താനായി നാറ്റോ യുദ്ധവിമാനങ്ങൾ രംഗത്തെത്തിയെങ്കിലും അവ അപ്രത്യക്ഷമായതായി സൈന്യം അറിയിച്ചു.