പനാജി: മയക്കുമരുന്നു വിമുക്തമായ യുവശക്തി 2047ഓടെ രാജ്യത്തെ വികസിത ഭാരതമെന്ന സ്വപ്നത്തിലേക്ക് നയിക്കണമെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി 2029ഓടെ രാജ്യത്തെ മയക്കുമരുന്നു വിമുക്തമാക്കുന്നതിനുള്ള രൂപരേഖകൾ തയാറായതായും കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഗോവയിൽ മധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അമിത് ഷാ.
ലഹരിക്കും മയക്കുമരുന്നിനും എതിരേയുള്ള നടപടികൾ 2014നു മുന്പ് ഒറ്റപ്പെട്ടതും നാമമാത്രവുമായിരുന്നു. ചെറിയതോതിൽ ലഹരിവസ്തുക്കൾ കണ്ടുപിടിക്കുന്നതിൽ ഏജൻസികളും തൃപ്തരായിരുന്നു. എന്നാൽ തങ്ങളുടെ സർക്കാർ രാജ്യരക്ഷയ്ക്കു നൽകുന്ന അതേ പ്രാധാന്യത്തോടെതന്നെ മയക്കമരുന്നതിനെതിരേ പടനയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയുടെ ഭരണത്തിൻകീഴിൽ ജമ്മുവിലും കാഷ്മീരിലും ഭീകരപ്രവർത്തനങ്ങൾ ഇല്ലാതായതോടെ ഇവിടം വികസനത്തിന്റെയും മികവിന്റെയും പാതയിലാണ്.
അഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താനായി സർക്കാർ വിവിധ നടപടികൾ ആവിഷ്കരിച്ചു. തിരുപ്പതി മുതൽ പശുപതിവരെ ചുവന്ന ഇടനാഴി സ്വപ്നം കണ്ട മാവോയിസ്റ്റുകൾ ആയുധങ്ങൾ താഴെവച്ച് മുഖ്യധാരയിൽ അണിചേർന്നു. വടക്കുകിഴക്കൻ മേഖല ശാന്തമാണ്.
10,000ത്തിലധികം യുവാക്കളാണ് ആയുധങ്ങൾ താഴെവച്ചത്. അഞ്ചു പതിറ്റാണ്ടായി ചെറുത്തുനിന്ന നക്സലിസം ഇന്നൊരു പഴയ കാര്യമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.