NRI
ഷാർജ: മലയാളി യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് സ്വദേശി ആർഷ (35), മകൾ റൂഹി (അഞ്ച്) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഭർത്താവ് നിഹാലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമല്ല.
സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. അഴീക്കോട് സ്വദേശി ടി.കെ. പുരുഷോത്തമൻ - ഗീത ദമ്പതികളുടെ മകളാണ് ആർഷ. സഹോദരി: അഷിത (ഷാർജ).
Kerala
കൊച്ചി: ദുബായ് കേന്ദ്രീകരിച്ച് മോഡലിംഗിന്റെ മറവിലെ പെൺവാണിഭ കേസിൽ അറസ്റ്റിലായ ബിലാൽ നിരവധി യുവതികളെ വിദേശത്തേക്ക് കടത്തിയതായി കൊച്ചി പോലീസിന്റെ കണ്ടെത്തൽ. ഒരു യുവതിയെ വിദേശത്ത് എത്തിച്ചാൽ ഏജന്റായ ബിലാലിന് ഒരുലക്ഷം രൂപ വരെ ലഭിച്ചിരുന്നതായും പിന്നീട് മാസംതോറും കമ്മീഷൻ വേറെയും ലഭിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.
കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. അറസ്റ്റിലായ മൂന്നാം പ്രതി അലീന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്ന് സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.
മോഡലുകൾക്ക് വിദേശത്ത് വൻ അവസരങ്ങളും ലക്ഷങ്ങളുടെ പ്രതിഫലവും വാഗ്ദാനം ചെയ്താണ് ബിലാലും സംഘവും പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നത്. പെൺകുട്ടികളുടെ സാഹചര്യങ്ങൾ മുതലെടുത്താണ് ഇടപാടുകൾ നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഫാഷൻ ഷോകളിലടക്കം എത്തിയാണ് പ്രതികൾ യുവതികളെ കണ്ടെത്തുന്നത്. ഇതിന് ബിലാലിന് കൊച്ചി കേന്ദ്രീകരിച്ച് സംഘങ്ങളുണ്ട്.
ചാരുംമൂട് സ്വദേശിയാണ് ശ്രീകുമാറെന്ന ബിലാല്‍. സംഘം യുവതികളെ അയച്ചത് ദുബായിലെ എലൈസ ഇവന്റ് എന്ന സ്ഥാപനത്തിലേക്കാണെന്നും ഒന്നാം പ്രതി സിന്ധുവിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇരകളില്‍നിന്ന് വിസയ്ക്കും ടിക്കറ്റിനുമായി 4,70,000 രൂപ സിന്ധു കൈപ്പറ്റിയെന്നും ബിലാലിന്റെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളുമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
NRI
ദുബായി: കാപ്പാട് ചീനച്ചേരി മഹല്ല് മുൻ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ കോഴിക്കോട് സ്വദേശി ദുബായിയിൽ അന്തരിച്ചു. ചീനിച്ചേരി റാഹത്ത് മൻസിലിൽ കുനിയിൽ റസാഖ് (54) ആണ് മരിച്ചത്.
ദുബായിയിലെ ബസ് സ്റ്റോപ്പിൽവച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ജോലി ആവശ്യത്തിനായി പോകവേയാണ് സംഭവം.
ചീനച്ചേരി തർബിയത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി മുൻ ഖജാൻജിയായും ചീനിച്ചേരി ശാഖാ മുസ്ലിം ലീഗ് മുൻ ഭാരവാഹിയായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രദേശത്തെ മത-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: സജിനത്ത് (കാപ്പാട് പണ്ടാരവയലിൽ). മക്കൾ: അബ്ദുൽ ഫത്താഹ് (ദുബായി), ഫാത്തിമ ഷബ്നം, നഫീസ ഫെല്ല. മരുമക്കൾ: ഷിഫാന (തായൽപുര, കാപ്പാട്), ഷാഫി (ബൈത്തുൽ ബർക്ക, കാപ്പാട്).
District News
കാപ്പാട്: ചീനച്ചേരി മഹല്ല് മുൻ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ സ്വദേശി ദുബായിൽ അന്തരിച്ചു.
ചീനിച്ചേരി റാഹത്ത് മൻസിലിൽ കുനിയിൽ റസാഖ് (54) ആണ് മരിച്ചത്. ദുബായിയിലെ ബസ് സ്റ്റോപ്പിൽവച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ജോലി ആവശ്യത്തിനായി പോകവേയാണ് സംഭവം.
ചീനച്ചേരി തർബിയത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി മുൻ ഖജാൻജിയായും ചീനിച്ചേരി ശാഖാ മുസ്ലിം ലീഗ് മുൻ ഭാരവാഹിയായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രദേശത്തെ മത-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഭാര്യ: സജിനത്ത് (കാപ്പാട് പണ്ടാരവയലിൽ).മക്കൾ: അബ്ദുൽ ഫത്താഹ് (ദുബായ്), ഫാത്തിമ ഷബ്നം, നഫീസ ഫെല്ല. മരുമക്കൾ: ഷിഫാന (തായൽപുര, കാപ്പാട്), ഷാഫി (ബൈത്തുൽ ബർക്ക, കാപ്പാട്).
National
ന്യൂഡൽഹി: ദുബായിലെ ഇറേനിയൻ ആശുപത്രി അടച്ചുപൂട്ടിയതിനെത്തുടർന്ന് അവിടെ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ നേരിടുന്ന ഗുരുതര വീസ പ്രശ്നങ്ങൾ പരിഹരിക്കണമെന്നു കേരള കോണ്‍ഗ്രസ്-എം ചെയർമാനും എംപിയുമായ ജോസ് കെ. മാണി.
യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആശുപത്രി അടച്ചുപൂട്ടിയതോടെ ജോലി നഷ്ടമായ നഴ്സുമാർ അടക്കമുള്ള മുഴുവൻ ജീവനക്കാർക്കും കേന്ദ്രം സഹായം നൽകണമെന്നും വിദേശകാര്യ മന്ത്രിക്കും ദുബായിലെ ഇന്ത്യൻ എംബസിക്കും അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ദുബായിലെ ആശുപത്രി അടച്ചതിനെത്തുടർന്ന് ഇന്ത്യൻ ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള 134 ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബങ്ങളും വലിയ പ്രതിസന്ധിയാണു നേരിടുന്നത്.
അവിടെ ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാർക്കും ജോലി നഷ്ടപ്പെട്ടു. പുതിയ തൊഴിൽ, സന്ദർശക, പങ്കാളി വീസകൾക്കുള്ള അപേക്ഷകൾ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ തള്ളിക്കളയുകയാണ്.
മറ്റു രാജ്യങ്ങളിലെ ജീവനക്കാർക്കായി അതത് എംബസികൾ ഇടപെടലുകൾ നടത്തുന്നതായാണു അറിയുന്നത്. ഇതേരീതിയിൽ പ്രവാസി ഇന്ത്യക്കാർക്കും കേന്ദ്രം സഹായത്തിനുള്ള ഇടപെടലുകൾ കേന്ദ്രസർക്കാർ നടത്തണം- പാർലമെന്ററി സമിതി യോഗത്തിനായി ഡൽഹിയിലെത്തിയ ജോസ് കെ. മാണി വിശദീകരിച്ചു.
NRI
ദുബായി: ജോലിസ്ഥലത്ത് മലയാളി യുവാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. മുണ്ടക്കയം ഏന്തയാര്‍ ഈസ്റ്റ് കണ്ണന്‍കുളങ്ങര ധനീഷ് രാധാകൃഷ്ണന് (കണ്ണന്-39) ആണ് മരിച്ചത്.
സ്വകാര്യ കമ്പനിയില്‍ മെഷിന് ഓപ്പറേറ്ററായ യുവാവ് കഴിഞ്ഞ മൂന്നിന് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ വള്ളിച്ചിറ മുറിഞ്ഞാറ ചുണ്ടക്കയ്ക്കാട്ട് വീട്ടില്‍ എത്തിക്കും.
സംസ്കാരം 11ന് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മിപ്രിയ മുറിഞ്ഞാറ ചുണ്ടയ്ക്കാട്ട് കുടുംബാംഗം. മക്കള്‍: ആദി കൃഷ്ണ, അവനിക.
Kerala
പാലാ: ദുബായില്‍ ജോലിസ്ഥലത്ത് മലയാളി യുവാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. മുണ്ടക്കയം ഏന്തയാര്‍ ഈസ്റ്റ് കണ്ണന്‍കുളങ്ങര ധനീഷ് രാധാകൃഷ്ണന് (കണ്ണന്-39) ആണ് മരിച്ചത്.
സ്വകാര്യ കമ്പനിയില്‍ മെഷിന് ഓപ്പറേറ്ററായ യുവാവ് കഴിഞ്ഞ മൂന്നിന് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം ശനി രാവിലെ വള്ളിച്ചിറ മുറിഞ്ഞാറ ചുണ്ടക്കയ്ക്കാട്ട് വീട്ടില്‍ എത്തിക്കും. സംസ്കാരം 11ന് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മിപ്രിയ മുറിഞ്ഞാറ ചുണ്ടയ്ക്കാട്ട് കുടുംബാംഗം. മക്കള്‍: ആദി കൃഷ്ണ, അവനിക.
International
കോഴിക്കോട്: ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ ആണ് മരിച്ചത്. 32 വയസായിരുന്നു. ജസീൽ താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽനിന്ന് കുത്തേറ്റാണ് മരണം. മൃതദേഹം ദുബായിലെ അൽ റാഷിദിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജസീൽ മൂന്ന് വർഷമായി പ്രവാസിയാണ്.
NRI
ദുബായി: സംഗീത ലോകത്തെ അതിശയപ്പെടുത്തികൊണ്ടു ഒരു മലയാള ഗാനം 101 ട്യൂണിൽ ശ്രുതി മധുരമായി ഈണപ്പെടുത്തി ലോക റിക്കാർഡിന് അർഹനായി തിരുവല്ല സ്വദേശി ജോളി സാമുവേൽ.
അമ്മ എന്ന ഹൃദയ സ്പർശിയായ മലയാളം സിംഗിൾ ലിറിക് ഗാനമാണ് ഇദ്ദേഹം 101 ട്യൂണിൽ തരപ്പെടുത്തി സംഗീത ലോകത്തിനു കാഴ്ച്ചവച്ചത്.
ഡോ. ബിശ്വറൂപ്റോയ് ചൗധരി ചീഫ് എഡിറ്ററായുള്ള ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് ജോളിയുടെ ഈ നേട്ടം സ്ഥിരീകരിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകി.
ദുബായിയിൽ ഒരു സ്വകര്യ കമ്പനിൽ ഐടി എൻജിനിയറായി ജോലി ചെയ്തുവരുന്ന ഈ ലോക ജേതാവ് തിരുവല്ല സ്വദേശിയും തിരുവല്ല കാവുംഭാഗം എബനേസർ മാർത്തോമ്മാ ഇടവക അംഗവുമാണ്.
District News
ചങ്ങരംകുളം: മൂക്കുതല സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു. മൂക്കുതല ചേലക്കടവ് റോഡിൽ ലടാക്ക് മുക്കിൽ താമസിച്ചിരുന്ന കിഴക്കേതിൽ മൊയ്തുവിന്റെ മകൻ നൗഷാദ്(47)ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. അവധിക്ക് നാട്ടിൽ വന്ന് കഴിഞ്ഞ വ്യാഴാഴ്ച തിരിച്ചുപോയതായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സഹപ്രവർത്തകർ അറിയിച്ചു.
ഭാര്യ: ജസീന. മക്കൾ: ഷിനാസ്, ഷഫ്റാസ്. സഹോദരങ്ങൾ: റഫീക്ക്, റഷീദ്, റുക്കിയ, റജുല, ഫൗസിയ. മാതാവ്: ആയിഷ.
Kerala
കൊച്ചി: ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 4.30ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കിയിരുന്നു. 2.25ന് ഫ്ളൈ ദുബായിയുടെയും എമിറേറ്റ്സി്ന്റെയും രണ്ടു വിമാനങ്ങള്‍ ദുബായിലേക്ക് യാത്ര തിരിച്ചിരുന്നു.
ദുബായില്‍നിന്ന് അഞ്ചു വിമാനങ്ങള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. പുലര്‍ച്ചെ 1.25ന് ഫ്ളൈ ദുബായിയുടെയും എമിറേറ്റ്സിന്റെയും രണ്ടു വിമാനങ്ങളും മൂന്നിന് എമിറേറ്റ്സിന്റെ മറ്റൊരു വിമാനവും എത്തി. 7.15നും 8.5നും എമിറേറ്റ്സിന്റെ രണ്ടു വിമാനങ്ങള്‍ കൂടി എത്തി.
ഇതിനു ശേഷം ദുബായില്‍നിന്ന് എത്തേണ്ട നാല് സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍നിന്നു യാത്ര തിരിക്കേണ്ട അഞ്ച് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ 44 വിമാന സര്‍വീസുകള്‍ കൊച്ചിയില്‍ നിന്നും റദ്ദാക്കിയിട്ടുണ്ട്. ദുബായ് കൂടാതെ കുവൈറ്റ്, അബുദാബി, ബഹ്റൈന്‍, റാസല്‍ഖൈമ, ദോഹ, മസ്കറ്റ്, ഷാര്‍ജ എന്നീ രാജ്യങ്ങളില്‍നിന്ന് എത്തേണ്ട 27 സര്‍വീസുകളാണ് റദ്ദാക്കിയത്.
കൊച്ചിയില്‍നിന്നു വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 17 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ബഹ്റൈനിലേക്കു സര്‍വീസ് ഇല്ല. ബഹ്റൈനില്‍നിന്നും സര്‍വീസില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച ശേഷം ബഹ്റൈനില്‍ നിന്നുള്ള ആദ്യ സര്‍വീസ് ഇന്നലെ നടന്നിരുന്നു. രാജ്യത്തു കുടുങ്ങിയ 192 മലയാളികള്‍ ഇന്നലെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ കൊച്ചിയില്‍ എത്തി.
International
ദോഹ: ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു. ഇന്ന് മാത്രം നാല് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യുകെ മാരിടടൈം ഏജൻസി അറിയിച്ചു.
വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തിൽ കാർഗോ കപ്പലിന് തീ പിടിച്ചു. ഇതേ തുടർന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ഒമാൻ തീരത്ത് മറ്റൊരു കാർഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി.
ദുബായി തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും കപ്പൽ അപകടത്തിൽ പെട്ടെന്ന് ഏജൻസി അറിയിച്ചു. കാര്യമായ നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ട്. റാസ് അൽ ഖൈമ തീരത്തിന് 25 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു കപ്പലും അപകടത്തിൽ പെട്ടിട്ടുണ്ട്.
Business
ദുബായി: മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ വിമാന സർവീസുകളെ ബാധിച്ചതും, പ്രധാന വ്യാപാര കേന്ദ്രമായ ദുബായിൽ നിന്ന് സ്വർണം പുറത്തെത്തിക്കുന്നതിന് തടസങ്ങൾ നേരിടുന്നതും കാരണം ദുബായ് വിപണിയിൽ സ്വർണത്തിന് വൻ വിലക്കിഴിവ്.
കൃത്യസമയത്ത് ഉത്പന്നം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാലും അമിതമായ ഷിപ്പിംഗ്-ഇൻഷ്വറൻസ് ചെലവുകൾ നൽകാൻ തയാറല്ലാത്തതിനാലും പല പ്രമുഖ വാങ്ങലുകാരും പുതിയ ഓർഡറുകളിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. ഇതിന്റെ ഫലമായി, സ്വർണം ദീർഘകാലം സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള ഭീമമായ ചെലവ് ഒഴിവാക്കാൻ വ്യാപാരികൾ തയാറാകുകയാണ്. ഇതിനാലാണ് ലണ്ടനിലെ ആഗോള മാനദണ്ഡ വിലയേക്കാൾ ഒൗണ്‍സിന് (28.35 ഗ്രാം) 30 ഡോളർ വരെ കിഴിവിൽ ഇപ്പോൾ വ്യാപാരികൾ സ്വർണം വില്ക്കാൻ തയാറാകുന്നത്.
ഈ ആഴ്ച പകുതിയോടെ ദുബായിൽ നിന്നുള്ള ചില വിമാനങ്ങളിൽ കുറച്ച് സ്വർണം കയറ്റി അയയ്ക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇന്നലെയും നിരവധി സ്വർണ കയറ്റുമതികൾ പാതിവഴിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഏഷ്യയിലുടനീളമുള്ള വാങ്ങലുകാർക്കായി സ്വർണം ശുദ്ധീകരിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പ്രത്യേകിച്ച് ദുബായ് ഒരു പ്രധാന കേന്ദ്രമാണ്. സ്വിറ്റ്സർലൻഡ്, യുകെ, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സ്വർണ കയറ്റുമതിയുടെ പ്രധാന പാത കൂടിയാണിത്. ഇറാന്റെ മിസൈൽ ആക്രമണങ്ങളെത്തുടർന്ന് യുഎഇ വ്യോമാതിർത്തി ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം പരിഹാര സൂചനകളൊന്നുമില്ലാതെ ഏഴാം ദിവസത്തിലേക്ക് കടന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.
സാധാരണയായി യാത്രാവിമാനങ്ങളുടെ കാർഗോ വിഭാഗത്തിലാണ് സ്വർണം കൊണ്ടുപോകുന്നത്. യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് കടുത്ത നിയന്ത്രണമുണ്ടായിട്ടും, സ്വർണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് റോഡ് മാർഗം എത്തിക്കാൻ വ്യാപാരികളും ലോജിസ്റ്റിക്സ് കന്പനികളും തയാറാകുന്നില്ല. അതിർത്തികൾ കടന്നുള്ള യാത്രയിലുണ്ടാകുന്ന സുരക്ഷാ ഭീഷണികളും സങ്കീർണതകളുമാണ് ഇതിന് കാരണം.
ഏഷ്യൻ വിപണികളിലേക്കുള്ള സ്വർണത്തിന്റെ ഒഴുക്കിനെ ഇത് കാര്യമായി ബാധിക്കുന്നു. പല കാർഗോ ഷിപ്പ്മെന്റുകളും വൈകുകയോ കുടുങ്ങിക്കിടക്കുകയോ ചെയ്യുന്നതിനാൽ ഇന്ത്യയിൽ സ്വർണത്തിന്റെ ലഭ്യതയിൽ താത്കാലികമായി കുറവ് അനുഭവപ്പെടുന്നുണ്ട് എന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വ്യാപാര സ്ഥാപനങ്ങളിലൊന്നായ ഓഗ്മണ്ട് എന്റർപ്രൈസസ് ലിമിറ്റഡിലെ റിസർച്ച് ഹെഡ് രനിഷ ചൈനാനി പറഞ്ഞത്.
ദുബായിൽ നിന്നുള്ള സ്വർണത്തിന്റെ പ്രധാന ഉപയോക്താക്കളാണ് ഇന്ത്യ. ഇന്ത്യയിലെ വാങ്ങലുകാർക്ക് നിലവിൽ കാത്തിരിക്കാൻ സാധിക്കുമെന്ന് മെറ്റൽസ് ഫോക്കസിലെ സൗത്ത് ഏഷ്യ പ്രിൻസിപ്പൽ കണ്‍സൾട്ടന്റായ ചിരാഗ് ഷെത്ത് പറഞ്ഞു.
നിലവിൽ വിപണിയിൽ സ്വർണത്തിന് താരതമ്യേന ആവശ്യം കുറവാണ്. ജനുവരിയിൽ വലിയ തോതിൽ സ്വർണം ഇറക്കുമതി ചെയ്തതിനാൽ നിലവിൽ ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്. അദ്ദേഹം പറഞ്ഞു.
“ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്. എന്നാൽ, ഈ പ്രതിസന്ധി മാസങ്ങളോളം നീണ്ടുനിൽക്കുകയാണെങ്കിൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ സ്വർണ വിലക്കിഴിവ് കുറഞ്ഞു
ഈ വർഷം ഇതുവരെ സ്പോട്ട് ഗോൾഡ് വില ഏകദേശം അഞ്ചിലൊന്ന് നേട്ടമുണ്ടാക്കി. ഒൗണ്‍സിന് 5,000 ഡോളറിന് മുകളിൽ ഉയർന്നു. ഈ ആഴ്ച ഡോളർ കരുത്താർജിച്ചതോടെ സ്വർണവിലയിൽ ചാഞ്ചാട്ടവും സമ്മർദവും പ്രകടമാണ്.
ഖനികളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന ഭാഗികമായി ശുദ്ധീകരിച്ച സ്വർണക്കട്ടകൾ ശേഖരിക്കുന്നതിൽ റിഫൈനറികൾ വെല്ലുവിളികൾ നേരിടുന്നതായും സൂചനകളുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ പ്രെഷ്യസ് മെറ്റൽ റിഫൈനറിയായ MMTC-PAMPന് ആവശ്യമായ ഗോൾഡ് ഡോറെയുടെ (ശുദ്ധീകരിക്കാത്ത സ്വർണം) ഏകദേശം 10% മധ്യപൂർവേഷ്യയിലെ ഒരു ഖനിയിൽനിന്നാണ് ലഭിക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ വിതരണം തടസപ്പെട്ടതായി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സമിത് ഗുഹ പറഞ്ഞു.
മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള പുതിയ കരാറുകൾക്കായി, യുദ്ധം തുടങ്ങിയതിനുശേഷം ലോജിസ്റ്റിക്സ് ചെലവുകൾ 60 % മുതൽ 70 % വരെ വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Movies
അവധി ആഘോഷിക്കാനായി പോയ നടി മീരാ നന്ദനും ഭർത്താവ് ശ്രീജുവും തായ്ലാൻഡിൽ കുടുങ്ങി കിടക്കുന്നു. ഗൾഫിലെ യുദ്ധസാഹചര്യങ്ങളെ തുടർന്നാണ് നടിയും ഭർത്താവും തിരിച്ചു പോകാൻ കഴിയാതെ തായ്ലാൻഡിൽ കുടുങ്ങിയത്.
കഴിഞ്ഞ 11 വർഷമായി യുഎഇയിലാണ് മീരാ നന്ദൻ താമസിക്കുന്നത്. അതിനാൽ തന്നെ തിരിച്ച് യുഎയിലേയ്ക്ക് പോകാനാണ് താരത്തിന്റെ ആഗ്രഹം.
മടക്കയാത്രയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി യുദ്ധവാർത്തകൾ പുറത്തുവരുന്നത്. ഇതോടെ വിമാന സർവീസുകൾ തടസ്സപ്പെടുകയും മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയുമായിരുന്നു.
‘എല്ലാവർക്കും നമസ്കാരം, ഞങ്ങൾ സുരക്ഷിതരാണോ എന്ന് അന്വേഷിച്ച ഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. നിങ്ങളുടെ ആ കരുതൽ ഞങ്ങൾക്ക് വലിയൊരു ആശ്വാസമാണ്.
ഞങ്ങൾ ഇപ്പോൾ തായ്ലൻഡിലാണ് ഉള്ളത്. എന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിന് ശേഷം, ശ്രീജുവും ഞാനും കൂടി എടുത്ത ഒരു ചെറിയ അവധിക്കാലമായിരുന്നു ഇത്. 2026-ലെ ഞങ്ങളുടെ ആദ്യത്തെ യാത്ര, ഒപ്പം ആദ്യത്തെ തായ്ലൻഡ് സന്ദർശനവും. അതുകൊണ്ടുതന്നെ ഇതൊരു മികച്ച തീരുമാനമായിട്ടാണ് ഞങ്ങൾക്ക് തോന്നിയത്. ഇവിടെ ഞങ്ങൾ വളരെ സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്.
എന്നാൽ മടക്കയാത്രയ്ക്ക് തൊട്ടുമുമ്പാണ് ആ നിർഭാഗ്യകരമായ വാർത്ത ഞങ്ങൾ അറിഞ്ഞത്. അന്നുമുതൽ ഞങ്ങളുടെ ഏക ചിന്ത യുഎഇയിലേക്ക് എത്രയും വേഗം തിരികെ എത്തണമെന്നാണ്. പലരും വിളിച്ചു ചോദിക്കുന്നുണ്ട്, ഇന്ത്യയിലേക്ക് പൊയ്ക്കൂടെ എന്ന്.
പക്ഷേ സത്യം പറഞ്ഞാൽ, ഞങ്ങൾക്ക് യുഎഇയിലേക്ക് മടങ്ങാനാണ് ഏറെ ആഗ്രഹം. ഒരു സ്ഥലം സ്വന്തം വീടാണെന്ന് തോന്നുമ്പോൾ മാത്രമാണ് ഇത്തരമൊരു വികാരം ഉണ്ടാകുന്നത്.
എപ്പോഴാണ് തിരികെ പോകാൻ കഴിയുക എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. തൽക്കാലം, ഓരോ ദിവസവും പ്രത്യാശയോടെ മുന്നോട്ട് നീങ്ങുന്നു. തിരികെ വീട്ടിൽ എത്തുന്നതുവരെ ഞങ്ങൾ ഇരിക്കുന്ന ഇടത്തെ ഒരു കൊച്ചു വീടാക്കി മാറ്റാൻ ശ്രമിക്കുകയാണ്.
കഴിഞ്ഞ പതിനൊന്നര വർഷമായി ഞാൻ യുഎഇയിലാണ് കഴിയുന്നത്, ശ്രീജു വന്നിട്ട് ഒന്നര വർഷത്തോളമായി. ശ്രീജുവിന് പോലും തിരികെ പോകാൻ ഇത്രയധികം ആഗ്രഹമുണ്ടെങ്കിൽ, യുഎഇ നൽകുന്ന ആ സുരക്ഷിതബോധവും സ്നേഹവും എത്രത്തോളമാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ.
ഞങ്ങളുടെ വീടായി മാറിയതിന് നന്ദി, യുഎഇ. ഈ രാജ്യത്തിന്റെ ഭരണാധികാരികൾക്കും ഇവിടം ഇത്ര സുന്ദരമാക്കുന്ന ജനങ്ങൾക്കും നന്ദി. ഞങ്ങൾ എന്നും കടപ്പെട്ടവരായിരിക്കും. തിരികെ എത്താൻ ഇനി ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല.’’–മീര നന്ദന്റെ വാക്കുകൾ.
International
ദുബായ്: ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ദുബായിലുള്ള അമേരിക്കൻ കോൺസുലേറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കോൺസുലേറ്റിന് സമീപം ചെറിയ തോതിൽ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്.
ആക്രമണം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ദുബായ് എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വൻ ദുരന്തം ഒഴിവാക്കാൻ അതിവേഗത്തിലുള്ള ഇടപെടലിലൂടെ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ഡ്രോൺ ആക്രമണത്തിലാണ് തീപിടിത്തമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർക്കോ ഉദ്യോഗസ്ഥർക്കോ പരിക്കേറ്റതായി വിവരമില്ല. ദുബായ് മീഡിയ ഓഫീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് വിവരം പുറത്തുവിട്ടത്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
International
അബുദാബി: ഇറാൻ നടത്തിയ കനത്ത വ്യോമാക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും യുഎഇ. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും യുഎഇ ഭരണകൂടം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ യുഎഇ സുസജ്ജമാണെന്നും ഏത് സമയത്തും സുരക്ഷയൊരുക്കാൻ അത്യാധുനിക സംവിധാനങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ ആകാശത്ത് വച്ച് തന്നെ പ്രതിരോധിച്ചതായാണ് യുഎഇ അവകാശപ്പെടുന്നത്. ആക്രമണത്തിന്റെ ഭാഗമായി ഇറാന്റെ 186 ബാലിസ്റ്റിക് മിസൈലുകളാണ് യുഎഇ ലക്ഷ്യമാക്കിയെത്തിയത്.
എന്നാൽ ഇതിൽ 172 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തതായി യുഎഇ ഭരണകൂടം അറിയിക്കുന്നു. 13 എണ്ണം കടലിൽ വീണു. ഒരു മിസൈൽ മാത്രമാണ് രാജ്യത്തിനകത്ത് പതിച്ചത്.
ഇറാൻ ആക്രമണത്തിന് അയച്ച 812 ഡ്രോണുകളിൽ 755 എണ്ണവും ലക്ഷ്യം കാണുന്നതിന് മുൻപായി യുഎഇ സൈന്യം തകർത്തു. 57 ഡ്രോണുകൾ മാത്രമാണ് രാജ്യത്തിനകത്ത് പ്രവേശിച്ചത്.
ഇറാൻ നടത്തിയ ആക്രമണത്തിൽ ഇതുവരെ മൂന്ന് മരണവും 68 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മിസൈലുകൾ നേരിട്ട് പതിച്ചല്ല ജനങ്ങൾക്ക് പരിക്കേറ്റതെന്നും തകർക്കപ്പെട്ട ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് ആളുകൾക്ക് പരിക്കേറ്റതെന്നും യുഎഇ അധികൃതർ കൂട്ടിച്ചേർത്തു.
International
ഫുജൈറ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങളും മുന്നറിയിപ്പും. യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണം നടന്നു.
ആക്രമണത്തെ തുടർന്ന് ഓയിൽ ഇൻഡസ്ട്രി സോണിൽ തീപിടിത്തമുണ്ടായി. പിന്നാലെ ഫുജൈറയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
പോർട്ട് ടണൽ മുതൽ വില്ലേജ് ബ്രിഡ്ജ് വരെ അടച്ചു. ആക്രമണത്തിൽ മേഖലയിൽ ഡ്രോൺ അവശിഷ്ടങ്ങളും വീണിട്ടുണ്ട്. അതേസമയം ബഹ്റൈനിൽ സുരക്ഷ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒമാനും സുരക്ഷ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. ദേശീയ ആകാശപരിധിയിലാണ് നിലവിൽ കടുത്ത ജാഗ്രത നിർദേശമുള്ളത്. രാജ്യത്ത് ഡ്രോണുകൾ ഉൾപ്പെടെയുള്ള മനുഷ്യരഹിത വിമാനങ്ങളുടെയും വിവിധ വായുമാർഗ കായിക പ്രവർത്തനങ്ങളും താത്കാലികമായി നിരോധിച്ചിട്ടുണ്ട്.
Movies
ഇറാൻ- ഇസ്രായേൽ സംഘർഷം ഭീതി പരത്തുന്നതിനിടയിൽ ദുബായിൽ കുടുങ്ങി നടൻ അജിത് കുമാർ. യുദ്ധം കൊടുമ്പിരി കൊണ്ടതോടെ അന്തരാഷ്ട്രവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത് അജിത്തിന്റെ യാത്രയേയും ബാധിച്ചു.
ദുബായിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങാനിരിക്കെയാണ് ഈ അപ്രതീക്ഷിത തടസം ഉണ്ടായത്. റേസിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് അജിത് ദുബായിലെത്തിയത്.
2025-ലെ 24H ദുബായ് (24H Dubai) എൻഡുറൻസ് റേസിൽ അജിത് പങ്കെടുത്തിരുന്നു. അബുദാബിയിൽ വരാനിരിക്കുന്ന റേസിംഗ് ഇവന്റുകൾക്കായി അദ്ദേഹം കഠിനമായ പരിശീലനത്തിലായിരുന്നു. പരിശീലനം പൂർത്തിയാക്കി ഇന്ത്യയിലേയ്ക്ക് മടങ്ങാനിരിക്കെയാണ് സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്.
അജിത് കുമാർ സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ മാനേജർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം പൂർണമായി സുരക്ഷിതനാണെന്നും നിലവിൽ യാതൊരുവിധ അപകടസാധ്യതയും നേരിടുന്നില്ലെന്നും മാനേജർ പറഞ്ഞു. ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന അദ്ദേഹം വിമാനത്താവളത്തിലെത്തിയശേഷം തിരികെ പോരുകയായിരുന്നു.
മേഖലയിലെ സാഹചര്യം ശാന്തമാവുകയും വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്താലുടൻ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നും മാനേജർ പറയുന്നു.
International
ദുബായി: ജനവാസ മേഖലകളിൽ ഉൾപ്പെടെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കടുത്ത നടപടിയുമായി യുഎഇ. ഇറാനിലെ എംബസി യുഎഇ അടച്ചു. അംബാസിഡർ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനും യുഎഇ തീരുമാനിച്ചിട്ടുണ്ട്.
യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജനവാസ മേഖലകളിലും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളാണ് യുഎഇയുടെ തീരുമാനത്തിന് പിന്നിലുള്ളത്.
ഇറാന്റെ ആക്രമണം രൂക്ഷമായതിന് പിന്നാലെ യുഎഇ സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചിരുന്നു. മാർച്ച് രണ്ട് മുതൽ നാല് വരെ യുഎഇ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
സ്വകാര്യ-സർക്കാർ മേഖലയിലെ ജീവനക്കാർക്ക് "വർക്ക് ഫ്രം ഹോം' അനുവദിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ ഭരണകൂടം വ്യക്തമാക്കി. ദുബായി ഗ്ലോബൽ വില്ലേജ് ഉൾപ്പെടെ താത്കാലികമായി അടച്ചിട്ടുണ്ട്.
അതേസമയം യുഎഇക്കെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു. യുഎഇ പ്രസിഡന്റുമായി സംസാരിച്ച നരേന്ദ്ര മോദി യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് നന്ദി അറിയിച്ചു.
ഇറാൻ - ഇസ്രയേൽ - അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണമാണിത്. ഇറാൻ - ഇസ്രയേൽ- യുഎസ് സംഘർഷം രൂക്ഷമായെങ്കിലും പക്ഷം പിടിക്കാതെ കരുതലോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ഈ സംഘർഷത്തിൽ രാജ്യം ആദ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത് യുഎഇയ്ക്കാണ്.
International
ദുബായി: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. ദുബായി വിമാനത്താവളത്തിന് നേരെ നടന്ന ഇറാന്റെ ആക്രമണത്തിൽ വിമാനത്താവളത്തിൽ നേരിയ നാശനഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം.
വിമാനത്താവളത്തിലെ നാല് ജീവനക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.
അതേസമയം യുഎഇയിൽ ഇറാൻ അതിശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. 137 മിസൈലുകളും 209 ഡ്രോണുകളും ഇതുവരെ ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതായാണ് പുറത്തുവരുന്ന വിവരം. ഇതിൽ 14 ഡ്രോണുകളാണ് യുഎഇയിൽ പലയിടത്തായി പതിച്ചത്.
International
ദുബായ്: ദുബായിൽ ഇറാന്റെ ആക്രമണം. പാം ജുമൈറയിലെ ലേക്ക് ടവറിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ദുബായിലെ വിമാനത്താവളങ്ങൾ പ്രവർത്തനം താത്കാലികമായി നിർത്തി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായ് വേള്‍ഡ് സെന്‍ട്രല്‍ - അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും വിമാന സര്‍വീസുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരിക്കുന്നത്.
അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇവിടെനിന്നുള്ള പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തേക്കാമെന്നും സൂചനയുണ്ട്.
International
ദുബായി: ഹൈദരാബാദിൽനിന്നു ദുബായിലേക്ക് നേരിട്ട് പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ്. മാർച്ച് 29 മുതലാണ് സർവീസുകൾ തുടങ്ങുന്നത്. എയർ ഇന്ത്യയുടെ പുനസംഘടനയുടെ ഭാഗമായി മിഡിൽ ഈസ്റ്റ് റൂട്ടുകളിലെ ഭൂരിഭാഗം സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന് കീഴിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ നോൺ-സ്റ്റോപ്പ് വിമാനങ്ങൾ സർവീസ് ആരംഭിക്കുക.
യാത്രക്കാർക്ക് 500 രൂപ മുതൽ ആരംഭിക്കുന്ന ചൂടുള്ള ഭക്ഷണങ്ങൾ വിമാനത്തിനുള്ളിൽ ഓർഡർ ചെയ്യാം. നിലവിൽ ഹൈദരാബാദിൽനിന്ന് അബുദാബി, ബഹ്റൈൻ, ദമാം, ദോഹ, ജിദ്ദ, കുവൈത്ത് സിറ്റി, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിജയകരമായി സർവീസ് നടത്തുന്നുണ്ട്.
ഈ മാസം ആദ്യം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾക്ക് 20 ശതമാനം വരെ ഇളവ് നൽകുന്ന പ്രത്യേക സെയിൽ എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ അഞ്ച് ദശലക്ഷം സീറ്റുകളാണ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിരുന്നത്. കൂടുതൽ സർവീസുകൾ വരുന്നത് ഹൈദരാബാദിൽനിന്ന് ദുബായിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും ടിക്കറ്റ് നിരക്കിൽ വലിയ ലാഭമുണ്ടാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
NRI
ദുബായി: ദുബായിയിൽ ഇനി മുതൽ സ്വയം നിയന്ത്രിത ടാക്സികൾ നിരത്തിലറങ്ങും. സ്മാർട്ട് മൊബിലിറ്റി ഇക്കോസിസ്റ്റത്തിന്റെ ഭാഗമായി ബൈഡു അപ്പോളോ ഗോ വികസിപ്പിച്ചെടുത്ത പുർണ നിയന്ത്രിത ആർടി6 ടാക്സി വാഹനങ്ങൾ ദുബായി പുറത്തിറക്കി.
ദുബായി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മദീനത്ത് ജുമൈറയിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റ് വേദിയിലേക്ക് ഈ വാഹനത്തിൽ യാത്ര ചെയ്തു.
2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഈ സേവനം പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസിംഗ് വിദ്യകൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് ഈ വാഹനം പ്രവർത്തിക്കുന്നത്.
ഈ വാഹനങ്ങൾ സാധാരണ ഗതാഗതമുളള റോഡുകളിൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നു. സ്വയം നിയന്ത്രിത ടാക്സികളുടെ ആറാം തലമുറയിൽപ്പെട്ട ഈ വാഹനം വലിയ തോതിലുള്ള യാത്രാ സേവനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.
ഉയർന്ന കൃത്യതയുള്ള ലിഡാർ സിസ്റ്റങ്ങൾ, മൾട്ടി-ബാൻഡ് റഡാറുകൾ, അത്യാധുനിക കാമറകൾ എന്നിവയുൾപ്പെടെ നാല്പതിലധികം സെൻസറുകൾ ഈ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന ശശി തരൂർ എംപിയെ ഒപ്പം കൂട്ടാൻ സിപിഎം. ദുബായിയിലുള്ള ഒരു വ്യവസായി വഴിയാണ് ചർച്ചകൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ ദുബായിലുള്ള തരൂർ രാത്രിയിൽ വ്യവസായിയുമായി ചർച്ച നടത്തുമെന്നും സൂചനകളുണ്ട്.
കോൺഗ്രസ് കൊച്ചിയിൽ നടത്തിയ മഹാപഞ്ചായത്തിൽ തരൂരിന് അവഗണന നേരിട്ടിരുന്നു. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം പാർട്ടി നടത്തുന്നതിനിടെയാണ് നിർണായക നീക്കവുമായി സിപിഎം രംഗത്തെത്തിയത്. 27ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
ആ യോഗത്തിൽ തരൂര്‍ പങ്കെടുക്കില്ല. അതേസമയം രാഹുൽഗാന്ധി തരൂരുമായി ചർച്ച നടത്തും. തരൂരിനെ പിണക്കി നിർത്തുന്നത് ശരിയല്ലെന്ന സന്ദേശം നേതാക്കൾ രാഹുലിന് നൽകിയെന്നാണ് സൂചന. പാർലമെന്റ് സമ്മേളനത്തിന് മുൻപ് തന്നെ പിണക്കം തീർക്കാനാണ് ശ്രമം.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയപ്പോൾ തരൂർ ബിജെപിയിൽ ചേരുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. ആ സമയം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പടെയുള്ളവർ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു.
Sports
ദുബായ്: ഫെബ്രുവരി ഏഴിന് ആരംഭിക്കാനിരിക്കുന്ന ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശ് ടീം ഉണ്ടാകില്ലെന്ന് ഉറപ്പായി. ബംഗ്ലാദേശ് ടീമിന് ഇന്ത്യയിൽ പറയത്തക്കതായ സുരക്ഷാ ഭീഷണി ഇല്ലെന്ന് ഐസിസി സ്ഥിരീകരിച്ചതിന്റെ പിന്നാലെ, ടീം ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) വ്യക്തമാക്കി.
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച്, ബംഗ്ലാദേശിന്റെ ലോകകപ്പിലെ മത്സരങ്ങൾ ഇന്ത്യക്കു പുറത്തേക്കു മാറ്റണമെന്ന് ഐസിസിയോട് ബിസിബി ഒൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് 2026 ട്വന്റി-20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ ബംഗ്ലാദേശിന്റെ ആദ്യ മൂന്നു മത്സരങ്ങൾ കോൽക്കത്തയിലും അവസാന മത്സരം മുംബൈയിലുമാണ്.
2026 ഐപിഎല്ലിൽനിന്ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ നിർദേശിച്ചതാണ് പ്രശ്നകാരണം. പ്രത്യേക കാരണങ്ങൾ വ്യക്തമാക്കാതെയായിരുന്നു ബിസിസിഐയുടെ ഈ നടപടി.
NRI
ദുബായി: 167 രാജ്യങ്ങളിൽ സാന്നിധ്യമുള്ള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) അഞ്ചാമത് ഗ്ലോബൽ കൺവൻഷൻ ഈ മാസം 16, 17, 18 തീയതികളിൽ ദുബായിയിൽ നടക്കും.
ദുബായി ദേയ്റയിലെ ക്രൗൺ പ്ലാസ ഹോട്ടലാണ് സമ്മേളനത്തിന് വേദിയാകുന്നത്. സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിനു തിരികൊളുത്താം എന്നതാണ് കൺവൻഷന്റെ പ്രമേയം.
ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുകയും അവരിലൂടെ കേരളത്തിന്റെ വികസനത്തിനും പ്രവാസി ക്ഷേമത്തിനുമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് കൺവൻഷൻ ലക്ഷ്യമിടുന്നത്.
ദുബായിയിൽ നടക്കുന്ന ഇത്തവണത്തെ ഗ്ലോബൽ കൺവൻഷൻ ആഗോള പ്രവാസി സംഗമ വേദിയാകുമെന്ന് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ പറഞ്ഞു.
2016ൽ ഓസ്ട്രിയയിലെ വിയന്നയിൽ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വേൾഡ് മലയാളി ഫെഡറേഷൻ കഴിഞ്ഞ പത്തു വർഷമായി നിരവധി ജീവകരുണ്യ - സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
കോവിഡ്, 2018ലെ പ്രളയം, റഷ്യ - യുക്രെെയ്ൻ യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലൊക്കെ തന്നെ വേൾഡ് മലയാളി ഫെഡറേഷൻ സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. യുക്രൈയ്നിൽ നിന്നും ഇന്ത്യൻ വിദ്യാർഥികൾക്ക് സഹായമെത്തിച്ചതിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം വേൾഡ് മലയാളി ഫെഡറേഷന് ലഭിച്ചിരുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ഡബ്ല്യുഎംഎഫ് നിർമിച്ച് നൽകുന്ന വീടുകളുടെ താക്കോൽദാനം കൺവൻഷൻ വേദിയിൽ നടക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളാകും. ഡോ. മുരളി തുമ്മാരുകുടി, സന്തോഷ് ജോർജ് കുളങ്ങര, സയ്യിദ് മുനവ്വറലി തങ്ങൾ തുടങ്ങിയവരും സംബന്ധിക്കും.
നടി ആശാ ശരത്, മിഥുൻ രമേഷ് എന്നിവരും ജനപ്രതിനിധികളും വ്യവസായ പ്രമുഖരും സാംസ്കാരിക നേതാക്കളും 167 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും.
Sports
ദുബായ്: ഗ്ലോബ് സോക്കർ അവാർഡുകൾ ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉസ്മാൻ ഡെംബെലെയും. ലോക കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ആദരിക്കുന്ന പുരസ്കാരമാണ് ഗ്ലോബ് സോക്കർ.
ദുബായ് സ്പോർട്സ് കൗണ്‍സിൽ നടത്തിവരുന്ന ’ഗ്ലോബ് സോക്കർ 2025’ പുരസ്കാരത്തിനാണ് ഇരുവരും അർഹരായത്. ദുബായിൽ നടന്ന ചടങ്ങിൽ ഫുട്ബോൾ താരങ്ങൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
മികച്ച മിഡിൽ ഈസ്റ്റേണ്‍ ഫുട്ബോൾ താരത്തിനുള്ള അവാർഡാണ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. നിലവിൽ സൗദി ക്ലബ് അൽ നസറിൽ കളിക്കുന്ന റൊണാൾഡോ മികച്ച പ്രകടനമാണ് തന്റെ 40-ാം വയസിലും കാഴ്ചവെക്കുന്നത്.
District News
മാഹി: ദുബായിൽ ഹൃദയാഘാതം മൂലം മരിച്ച കോപ്പാലം മൂഴിക്കര സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കോപ്പാലം മൂഴിക്കരയിലെ "ഗോകുല'ത്തിൽ സൗരാഗാണ് (28) ഡിസംബർ ഒന്നിന് ദുബായ് ജബൽ അലിയിലെ താമസസ്ഥലത്ത് മരിച്ചത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറാണ്. നാലുമാസം മുന്‍പ് അവധിയിൽ നാട്ടിലെത്തി തിരിച്ചുപോയതായിരുന്നു. ഇന്നു രാവിലെ ഏഴിന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ഒന്‍പതോടെ മൂഴിക്കരയിലെ വീട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കും. പരേതനായ പുറക്കണ്ടി രവീന്ദ്രൻ-പെരൂൾ സരസ്വതി ദന്പതികളുടെ മകനാണ്. സഹോദരി: സുരമ്യ.
Sports
ദുബായ്: അണ്ടര്‍ 19 ഏഷ്യ കപ്പ് ഏകദിനത്തില്‍ ഇന്ന് ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം. ഗ്രൂപ്പ് എയിലെ പോരാട്ടം രാവിലെ 10.30നാണ്.
ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളില്‍ ഇന്ത്യ 234 റണ്‍സിന് യുഎഇയെയും പാക്കിസ്ഥാന് 297 റണ്‍സിന് മലേഷ്യയെയും കീഴടക്കിയിരുന്നു.
NRI
ചങ്ങനാശേരി: മോര്‍കുളങ്ങര കൂട്ടുമ്മേല്‍ തങ്കച്ചന് രാഘവന് (64) ദുബായിയില്‍ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് ആനന്ദാശ്രമം ശ്മശാനത്തില്‍.
ഭാര്യ ബീന. മക്കള്‍: വീണ തങ്കച്ചന്, ആകാശ് തങ്കച്ചന്. മരുമക്കള്‍: സുജിത്, ദേവിക.
Business
ദുബായ്: ഐസിഎല്‍ ഗ്രൂപ്പ് പുതിയ കോര്‍പറേറ്റ് ആസ്ഥാനം ദുബായിലെ ഊദ് മെഹ്തയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഓഫീസ് കോര്‍ട്ട് കെട്ടിടത്തിലെ വിശാലമായ നിലകളിലായി ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ ആസ്ഥാനമന്ദിരം കരീബിയന്‍ രാജ്യങ്ങളുടെ ഗുഡ്വില് അംബാസഡറും ഐസിഎല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 2018ല്‍ ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ച ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇപ്പോള്‍ എട്ടാം വര്‍ഷത്തിലേക്കു കടക്കുകയാണ്.
200ലധികം ജീവനക്കാരുള്ള പുതിയ കോര്‍പറേറ്റ് ഓഫീസില്‍ ഐസിഎല്‍ ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസിനു പുറമെ ഐസിഎല്‍ ഗോള്‍ഡ് ട്രേഡിംഗ്, ഐസിഎല്‍ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ്, ഐസിഎല്‍ ലാമ ഡെസേര്‍ട്ട് സഫാരി, ഐസിഎല്‍ മറൈന്‍ ടൂറിസം, ഐസിഎല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം, ഐസിഎല്‍ ബാങ്കിംഗ് ചാനല്‍ പാര്‍ട്ണര്‍ സേവനങ്ങള്‍, ഐസിഎല്‍ ഹോസ്പിറ്റാലിറ്റി വിഭാഗം തുടങ്ങിയ വിവിധ ബിസിനസ് മേഖലകളും പ്രവര്‍ത്തിക്കുന്നു.
ദുബായ് ആസ്ഥാനമാക്കി യുകെ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് അഡ്വ. കെ. ജി. അനില്‍ കുമാര്‍ പറഞ്ഞു.
Kerala
ദുബായ്: കേരളം സ്റ്റാർട്ട് അപ് പറുദീസയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണം ആണ് ഇന്ന് കാണുന്ന നേട്ടങ്ങൾക്ക് കേരളത്തെ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായ് സന്ദർശനത്തിനിടയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.
കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസിനെ കുറിച്ച് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തിന് 96,000 കോടി കിഫ്ബി വഴി ചെലവിട്ടതായും പിണറായി വ്യക്തമാക്കി.
കിഫ്ബി പണം ഉപയോഗിച്ചാണ് ദേശീയപാതാ വികസനത്തിന് മാത്രം 5,600 കോടി രൂപ നൽകിയത്. 2016ൽ ഗതികേടിലായിരുന്നു ആരോഗ്യരംഗം. തുടർഭരണമാണ് ഇന്ന് കാണുന്ന നേട്ടങ്ങൾ നേടാൻ കേരളത്തെ സഹായിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
International
ന്യൂഡൽഹി: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ പവൻ താക്കൂർ അറസ്റ്റിൽ. ഇയാളെ ഉടൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.
2024 നവംബറിൽ ഡൽഹിയിൽ പിടികൂടിയ ഏകദേശം 2,500 കോടി രൂപ വിലമതിക്കുന്ന ഏകദേശം 82 കിലോഗ്രാം ഹൈഗ്രേഡ് കൊക്കെയ്ൻ കള്ളക്കടത്തിന്റെ മുഖ്യസൂത്രധാരനാണ് പവൻ താക്കൂർ.
ഇന്ത്യൻ തുറമുഖം വഴി എത്തിച്ച മയക്കുമരുന്ന് ട്രക്കിലാണ് ഡൽഹിയിൽ എത്തിച്ചത്. തുടർന്ന് വിതരണത്തിനാണ് ഒരു വെയർഹൗസിൽ സൂക്ഷിച്ചു. ഈ ആഴ്ച ആദ്യം ഡൽഹിയിൽ നിന്നും പിടിച്ചെടുത്ത 282 കോടി രൂപയുടെ മെത്ത് മയക്കുമരുന്നിന് പിന്നിലെ മുഖ്യ സൂത്രധാരനും ഇയാളാണ്.
ഹവാല, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഇടപാടിലും ഇയാൾ ദീർഘകാലം പ്രവർത്തിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഡൽഹിയിലെ കുച്ച മഹാജനി മാർക്കറ്റിൽ ഹവാല ഏജന്റായി പ്രവർത്തിച്ചാണ് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം ആരംഭിക്കുന്നത്. പിന്നീട് മയക്കുമരുന്ന് കടത്തിലേക്ക് തിരിഞ്ഞു.
സെപ്റ്റംബറിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) താക്കൂറിനെതിരെ അന്താരാഷ്ട്ര സിൽവർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മയക്കുമരുന്ന് വിരുദ്ധ ഏജൻസിയുടെ അന്വേഷണത്തിന് പുറമേ, അനധികൃത ഇറക്കുമതി-കയറ്റുമതി, ക്രിപ്റ്റോ ട്രാൻസ്ഫറുകൾ, വ്യാജ സാമ്പത്തിക ഇടപാടുകൾ എന്നിവയിലൂടെ താക്കൂറിന്റെ സംഘം 681 കോടിയിലധികം രൂപ വെളുപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
നേരത്തെ, അന്വേഷണ ഏജൻസി പവൻ താക്കൂറിന്റെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യുകയുംകള്ള പണം കൈമാറാൻ ഉപയോഗിക്കുന്ന 118 മ്യൂൾ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.
പവൻ താക്കൂറിനെതിരെ ഇഡി നിരവധി സമൻസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. തുടർന്ന് ഡൽഹിയിലെ പട്യാല ഹൗസ് കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
കഴിഞ്ഞ വർഷം ഡൽഹിയിൽ മയക്കുമരുന്ന് പിടികൂടിയതിനും ഇയാളുടെ അഞ്ച് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തതിനും പിന്നാലെ താക്കൂറും കുടുംബവും ദുബായിലേക്ക് പലായനം ചെയ്തിരുന്നു. പിന്നീട് അവിടെ നിന്നാണ് ഇയാൾ കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ ശൃംഖല കൈകാര്യം ചെയ്തിരുന്നത്.
ദുബായ് ഹിൽസ് എസ്റ്റേറ്റിലെ ഒരു വില്ല ഉൾപ്പെടെ ദുബായിൽ നിരവധി സ്വത്തുക്കളും ആഡംബര കാറുകളും ഇയാൾക്ക് സ്വന്തമായുണ്ട്.
National
ന്യൂഡൽഹി: ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീണതിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന അറിയിച്ചു. അപകടത്തിൽ വിംഗ് കമാൻഡർ നമൻ സ്യാൽ വീരമൃത്യു വരിച്ചിരുന്നു
ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുകയും എയർ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും പരിശോധിച്ച് അപകടത്തിന്റെ പ്രാഥമികമായ റിപ്പോർട്ട് തയാറാകും.115 രാജ്യങ്ങളിൽ നിന്നായി 200 ഓളം വിമാനങ്ങളാണ് ദുബായിൽ നടന്ന എയർ ഷോയിൽ പങ്കെടുത്തത്.
അതേസമയം, സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, സൈനിക മേധാവികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിംഗ് കമാൻഡർ നമൻ സ്യാലിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ നാട്ടിൽ എത്തിക്കും. ഹിമാചൽ പ്രദേശിലെ കാൻഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ.
NRI
ദുബായി: യുഎഇയില്‍ നിന്നുമുള്ളവര്‍ക്ക് ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളില്കൂടി വിസാ ഓണ്‍ അറൈവല്‍ സംവിധാനം പ്രഖ്യാപിച്ച് വിദേശകാര്യമന്ത്രാലയം. ഇതോടെ കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ കൂടി യുഎഇ പൗരന്മാര്ക്ക് വിസയില്ലാതെ എത്താം
ആദ്യമായി ഇന്ത്യയിലെത്തുന്ന യുഎഇ പൗരന്മാര്ക്കും പാക്കിസ്ഥാനില്‍ വേരുള്ളവര്ക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ചെന്നൈ, ഹൈദരബാദ്, ബംഗളൂരു എന്നിങ്ങനെ ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളിലാണ് നിലവില്‍ യുഎഇ പൗരന്മാര്ക്ക് വിസാ ഓണ്‍ അറൈവല്‍ അനുവദിച്ചിരുന്നത്.
വിമാനത്താവളത്തില്‍നിന്നു വിസ എടുത്തശേഷം രാജ്യത്തെവിടെയും യാത്ര ചെയ്യാം. 2000 രൂപയാണ് ഓണ്‍ അറൈവല്‍ വിസയ്ക്കുള്ള ഫീസ്. പാസ്പോര്‍ട്ടിന് ആറുമാസം കാലാവധി ഉണ്ടായിരിക്കണം.
ബിസിനസ്, ടൂറിസം, സമ്മേളനങ്ങള്‍, ചികിത്സ തുടങ്ങിയവക്കായി വരുന്നവര്‍ക്കാണ് വിസാ ഓണ്‍ അറൈവല്‍ പ്രധാനമായും ലഭിക്കുക. ഒരു വര്‍ഷത്തില്‍ എത്ര തവണവേണമെങ്കിലും വിസാ ഓണ്‍ അറൈവല്‍ ലഭിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
NRI
ദുബായി: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. അജു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സഹ വികാരി ഫാ. ചെറിയാൻ ജോസഫ്, ട്രസ്റ്റി പി.എ. ഏബ്രഹാം, സെക്രട്ടറി പോൾ ജോർജ്, ജനറൽ കൺവീനർ സുനിൽ സി. ബേബി, ജോയിന്റ് കൺവീനർ ജോബി ജോർജ്, ജോയിന്റ് ട്രസ്റ്റി സിജി വർഗീസ്, ജോയിന്റ് സെക്രട്ടറി മനോജ് തോമസ് എന്നിവർ പ്രസംഗിച്ചു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് ബാവായുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള ദിദിമോസ് "ÜNSUNG HERO' അവാർഡ് ചടങ്ങിൽ രാഗേഷ് കൃഷ്ണൻ കുരമ്പാലക്ക് സമ്മാനിച്ചു.
ദുബായി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പ്രഥമ വികാരിയായിരുന്ന ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ സ്മരണാർഥം സാമൂഹിക സേവന, ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ പ്രവർത്തിച്ചവർക്ക് ഇടവക യുവജനപ്രസ്ഥാനം നൽകുന്ന അവാർഡ് കോട്ടയം നവജീവൻ ട്രസ്റ്റിന്റെ അമരക്കാരൻ പി.യു. തോമസിന് ചടങ്ങിൽ സമ്മാനിച്ചു.
ഇടവകാംഗങ്ങൾ തയാറാക്കിയ തനി നാടൻ വിഭവങ്ങളുടെ ഭക്ഷണ ശാലകളുടെ ഉദ്ഘാടനം സിനിമാ താരം മഞ്ജു പിള്ള നിർവഹിച്ചു. സൺഡേ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
പൊതുസമ്മേളനത്തിന് ശേഷം സിനിമാ താരം രമേഷ് പിഷാരടി, റിയാലിറ്റി ഷോ വിജയി ആവിർഭവ്, അശ്വിൻ വിജയ്, മെറിൻ ഗ്രിഗറി, ശ്രേയ ജയദീപ് എന്നിവർ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ നടന്നു. പ്രശസ്ത അവതാരക ഡയാന ഹമീദ് പരിപാടികൾ അവതരിപ്പിച്ചു.
നേരത്തെ വിശിഷ്ടാതിഥികളെ ദേവാലയ കവാടത്തിൽ നിന്ന് ശിങ്കാരി മേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ചു. തട്ടുകടകൾ, മാടക്കട, കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകർഷണങ്ങളായിരുന്നു.
NRI
ദുബായി: കേരളത്തിൽനിന്നു ദുബായിയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ സഞ്ചരിച്ച രണ്ട് നഴ്സുമാർ മരണത്തിലേക്കു വഴുതിവീണ സഹയാത്രികന്റെ ജീവൻ രക്ഷിച്ചു.
വയനാട് സ്വദേശി അഭിജിത് ജീസ്(26), ചെങ്ങന്നൂർ അജീഷ് നെൽസൺ(29) എന്നിവർ യുഎഇയിൽ ലഭിച്ച പുതിയ ജോലിയിൽ പ്രവേശിക്കാനാണ് എയർ അറേബ്യയുടെ 3എൽ128 ഫ്ലൈറ്റിൽ കയറിയത്.
വിമാനം പുറപ്പെട്ടശേഷം തങ്ങൾക്കൊപ്പം സീറ്റിലിരുന്ന ഒരാൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നതു കണ്ടു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്നു തിരിച്ചറിഞ്ഞ ഇരുവരും ആ വ്യക്തിക്കു സിപിആർ നൽകി.
പിന്നീട് വിമാനത്തിലെ ക്രൂവിനെ വിവരമറിയിച്ചു. ഇതിനിടെ, ഡോ. ആരിഫ് അബ്ദുൾ ഖാദർ എന്ന ആളും സ്വയം പരിചയപ്പെടുത്തി സഹായത്തിനെത്തി.
പൾസും ശ്വാസഗതിയും സാധാരണ നിലയിലാകുന്നതു വരെ സിപിആർ തുടർന്നതായും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്ന അദ്ദേഹത്തിനുണ്ടായ സന്തോഷം സമൂഹത്തിൽ നഴ്സുമാരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് കൂടുതൽ ഓർമപ്പെടുത്താൻ ഇടയാക്കിയെന്ന് ഇരുവരും പ്രതികരിച്ചു.
തുടർന്ന് വിമാനത്താവളത്തിലെ മെഡിക്കൽ സംഘം ഇദ്ദേഹത്തെ പരിശോധിച്ചു.
International
ദുബായ്: കേരളത്തിൽനിന്നു ദുബായിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ സഞ്ചരിച്ച രണ്ട് നഴ്സുമാർ മരണത്തിലേക്കു വഴുതിവീണ സഹയാത്രികന്റെ ജീവൻ രക്ഷിച്ചു.
വയനാട് സ്വദേശി അഭിജിത് ജീസ്(26), ചെങ്ങന്നൂർ അജീഷ് നെൽസൺ(29) എന്നിവർ യുഎഇയിൽ ലഭിച്ച പുതിയ ജോലിയിൽ പ്രവേശിക്കാനാണ് എയർ അറേബ്യയുടെ 3എൽ128 ഫ്ലൈറ്റിൽ കയറിയത്. വിമാനം പുറപ്പെട്ടശേഷം തങ്ങൾക്കൊപ്പം സീറ്റിലിരുന്ന ഒരാൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നതു കണ്ടു.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്നു തിരിച്ചറിഞ്ഞ ഇരുവരും ആ വ്യക്തിക്കു സിപിആർ നൽകി. പിന്നീട് വിമാനത്തിലെ ക്രൂവിനെ വിവരമറിയിച്ചു. ഇതിനിടെ, ഡോ. ആരിഫ് അബ്ദുൾ ഖാദർ എന്ന ആളും സ്വയം പരിചയപ്പെടുത്തി സഹായത്തിനെത്തി.
പൾസും ശ്വാസഗതിയും സാധാരണ നിലയിലാകുന്നതു വരെ സിപിആർ തുടർന്നതായും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്ന അദ്ദേഹത്തിനുണ്ടായ സന്തോഷം സമൂഹത്തിൽ നഴ്സുമാരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് കൂടുതൽ ഓർമപ്പെടുത്താൻ ഇടയാക്കിയെന്ന് ഇരുവരും പ്രതികരിച്ചു. തുടർന്ന് വിമാനത്താവളത്തിലെ മെഡിക്കൽ സംഘം ഇദ്ദേഹത്തെ പരിശോധിച്ചു.
NRI
ദുബായി: ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി ദുബായിയിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. ബിബിഎ മാർക്കറ്റിംഗ് ഒന്നാം വർഷ വിദ്യാർഥിയായ ആലപ്പുഴ മാവേലിക്കര സ്വദേശി വൈഷ്ണവ് കൃഷ്ണകുമാർ(18) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ദുബായിയിലെ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വി.ജി. കൃഷ്ണകുമാർ - വിധു ദമ്പതികളുടെ മകനാണ്. സഹോദരി: വൃഷ്ടി കൃഷ്ണകുമാർ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
NRI
ദുബായി: അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപം 2023 ഏപ്രിൽ 24ന് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൂർ നീർച്ചാൽ സ്വദേശിനി റഹ്മത്ത് ബീ മമ്മദ് സാലിക്ക് ഒരു മില്യൺ ദിർഹം(ഏകദേശം 2.37 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ലഭിച്ചു.
റോഡ് മുറിച്ച് കടക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ചു കടക്കുകയായിരുന്ന റഹ്മത്തിനെ യുഎഇ പൗരന് ഓടിച്ച കാർ ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും റോഡ് ഉപയോക്താക്കളെ പരിഗണിക്കാതെയുള്ള ഡ്രൈവിംഗും അപകടത്തിന് കാരണമായി.
അതേസമയം, വാഹനങ്ങൾ ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടന്നതിന് റഹ്മത്തും ഭാഗികമായി ഉത്തരവാദിയാണെന്ന് പോലീസും കോടതിയും കണ്ടെത്തി. അപകടത്തെ തുടർന്ന് റഹ്മത്തിനെ ദുബായി റാഷിദിയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലച്ചോറിൽ രക്തസ്രാവം, നടുവിന് ഒടിവ്, ശരീരത്തിന്റെ വലതുഭാഗത്തെ പേശികൾക്ക് ബലഹീനത, വലത് കൈകാലുകൾക്ക് പക്ഷാഘാതം തുടങ്ങിയ ഗുരുതര പരിക്കുകൾ അവർക്ക് സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ, വാഹനമോടിച്ച യുഎഇ പൗരന് 3000 ദിർഹവും റഹ്മത്ത് ബീക്ക് 1000 ദിർഹവും പിഴ ചുമത്തി.
കേസുമായി ബന്ധപ്പെട്ട്, റഹ്മത്തിന്റെ ബന്ധുക്കൾ യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരിയെ സമീപിച്ചു. യാബ് ലീഗല്‍ സര്‍വീസസിലെ യുഎഇ അഭിഭാഷകര്‍ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, ക്രിമിനൽ കേസ് വിധി, മറ്റ് രേഖകൾ എന്നിവ സഹിതം നഷ്ടപരിഹാര കോടതിയിൽ കേസ് ഫയൽ ചെയ്തു.
അപകടം നടന്ന സമയത്തും കേസ് ഫയൽ ചെയ്ത സമയത്തുമുള്ള ഇൻഷുറൻസ് കമ്പനികളെയും അപകടത്തിന് കാരണക്കാരനായ യുഎഇ പൗരനെയും എതിര്‍കക്ഷികളായി ചേർത്തുകൊണ്ടായിരുന്നു കേസ് നടത്തിയത്.
കേസ് പരിഗണിച്ച കോടതി, റഹ്മത്ത് ബീക്ക് സംഭവിച്ച ഗുരുതരമായ പരിക്കുകൾ കണക്കിലെടുത്ത് അപകടം നടന്ന സമയത്തെ ഇൻഷുറൻസ് കമ്പനി ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചു.
ഈ വിധിക്കെതിരേ പിന്നീട് അപ്പീൽ കോടതിയിലും സുപ്രീംകോടതിയിലും അപ്പീലുകൾ ഫയൽ ചെയ്തെങ്കിലും കോടതി അവ തള്ളി. ഇതോടെ റഹ്മത്തിന് അനുകൂലമായ വിധി നടപ്പിലാക്കാന്‍ സാധിച്ചു.
NRI
ദുബായി: തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ യുവാവിനെ ദുബായിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കരുമത്ര കോച്ചാട്ടിൽ വീട്ടിൽ രവീന്ദ്രൻ മകൻ വിനോദ്(31) ആണ് മരിച്ചത്.
ദുബായിയിലുള്ള കൂട്ടുകാരാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
അമ്മ: മല്ലിക. സഹോദരൻ: വിമൽ.
NRI
ദുബായി: ദുബായിയില്‍ അപൂർവവും വിലയേറിയതുമായ വജ്രം മോഷ്ടിക്കാൻ ശ്രമം. 25 മില്യൺ ഡോളര്‍(218 കോടി രൂപ) വിലയുള്ള വജ്രം മോഷ്ടിക്കാൻ ശ്രമിച്ച മൂന്ന് പേരെ ദുബായി പോലീസ് അറസ്റ്റ് ചെയ്തു.
രത്ന വ്യാപാരിയിൽ നിന്ന് തട്ടിയെടുത്ത് മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു കവർച്ചക്കാരുടെ ശ്രമം. ഏഷ്യക്കാരാണ് പിടിയിലായത്. എട്ടുമണിക്കൂറ് കൊണ്ടാണ് ഇവരെ പിടികൂടിയത്.
ഏറ്റവും ശുദ്ധമായ, ലോകത്തിലെ ഏറ്റവും അപൂർവമായ വജ്രങ്ങളിൽ ഒന്നാണ് 21 കാരറ്റ് തൂക്കമുള്ള ഈ പിങ്ക് വജ്രം. ലോകത്ത് ഇത് 0.01 ശതമാനം മാത്രമാണുള്ളത്.
അത്രയും അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ വജ്രം അടുത്തിടെ ദുബായിയിലെ ഒരു പ്രാദേശിക വ്യാപാരിയുടെ പക്കലെത്തിയെന്ന് മനസിലാക്കിയാണ് സംഘം കവർച്ചയ്ക്ക് പദ്ധതിയിട്ടത്. യൂറോപ്പില്‍ നിന്നാണ് വജ്രം ദുബായിയിലെത്തിയത്.
വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് പ്രതികൾ വ്യാപാരിയെ സമീപിച്ചു. ഒരു സമ്പന്നനായ ഉപഭോക്താവിന്റെ ഇടനിലക്കാർ എന്ന നിലയിലാണ് ഇവർ സ്വയം പരിചയപ്പെടുത്തിയത്.
വിശ്വാസം നേടിയെടുക്കാൻ ഇവർ ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുക്കുകയും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കൂടിക്കാഴ്ചകൾ നടത്തുകയും ഒരു രത്ന വിദഗ്ധനെ കൂടെ കൂട്ടുകയും ചെയ്തു.
ഇവരുടെ തന്ത്രം വിശ്വസിച്ച വ്യാപാരി വജ്രം ഇവര്‍ക്ക് കാണുന്നതിനായി ഒരു സ്വകാര്യ വില്ലയിലേക്ക് കൊണ്ടുപോയി. ആഡംബര വില്ലയിൽ വച്ചാണ് സംഘം രത്നം മോഷ്ടിക്കാനുള്ള അവസരം മുതലെടുത്തത്.
എന്നാൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ദുബായി പോലീസ് വളരെ വേഗത്തിൽ പ്രതികളെ തിരിച്ചറിയുകയും അവരുടെ താമസ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു.
തട്ടിയെടുത്ത വജ്രം ഒരു ചെറിയ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇത് രഹസ്യമായി ഒരു ഏഷ്യൻ രാജ്യത്തേക്ക് കടത്തുന്നതിന് മുമ്പ് താത്കാലികമായി സൂക്ഷിക്കാൻ വേണ്ടിയായിരുന്നു സംഘം ഇവിടെ വച്ചത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
NRI
തിരുവനന്തപുരം: കേരള സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ ദുബായിയിലേക്ക് കയറ്റുമതി ആരംഭിച്ചു. ദക്ഷിണേന്ത്യയിൽനിന്ന് ദുബായിയിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ഏക സ്ഥാപനമെന്ന നേട്ടം ഇതോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ (കെഐഐഡിസി) ഉടമസ്ഥതയിലുള്ള കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ സ്വന്തമാക്കി.
പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് കണ്ടെയ്നർ കുപ്പിവെള്ളം ഇതിനോടകം ദുബായിയിലേക്കു കയറ്റുമതി ചെയ്തുകഴിഞ്ഞു. യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹറിൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് ഹില്ലി അക്വയുടെ എല്ലാ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാൻ അരോഹണ ജനറൽ ട്രേഡിംഗ് എൽഎൽസി എന്ന യുഎഇ ആസ്ഥാനമായുള്ള കമ്പനിയുമായി ചർച്ചകൾ നടന്നുവരുന്നു.
തിരുവനന്തപുരത്ത് നടന്ന ഗ്ലോബൽ ട്രാവൽ മീറ്റിലാണ് കയറ്റുമതിക്കുള്ള ധാരണയായത്. 2024 ഒക്ടോബർ ഒന്നിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ കയറ്റുമതിക്കുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭാവിയിൽ ആഗോള ടെൻഡറുകളിലൂടെ വിപണിസാധ്യതയുള്ള മറ്റ് വിദേശരാജ്യങ്ങളിലെ വിതരണക്കാരെ കണ്ടെത്തി വിപണി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
സംസ്ഥാനത്തിനു പുറത്തേക്കും ഹില്ലി അക്വയുടെ വിപണി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതുച്ചേരിയിലെ മാഹിയിൽ ഒരു വിതരണ കമ്പനിയുമായി കരാറിലേർപ്പെട്ടു. കൂടുതൽ അന്യസംസ്ഥാന വിതരണക്കാരുമായുള്ള ചർച്ചകളും പുരോഗമിക്കുന്നു.
പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ ഇന്ത്യയിൽ ആദ്യമായി ബയോ ഡീഗ്രേഡബിൾ കുപ്പികളിൽ കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള നടപടികൾ ഹില്ലി അക്വ ആരംഭിച്ചു. ഇതിന്റെ ട്രയൽ പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ഗുണമേന്മയുള്ള ഐസ് ക്യൂബുകളുടെ വിതരണവും ഉടൻ ആരംഭിക്കും.
ഹില്ലി അക്വ ആലുവയിൽ നിർമിക്കുന്ന പ്ലാന്റ് 2025 ഡിസംബറിലും കോഴിക്കോട് ചക്കിട്ടപ്പാറയിലെയും ഇടുക്കിയിലെ കട്ടപ്പനയിലെയും പ്ലാന്റുകൾ 2026 ഫെബ്രുവരിയിലും കമ്മീഷൻ ചെയ്യും. പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 19 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
പുതിയ പ്ലാന്റുകളുടെ കമ്മീഷനിംഗോടുകൂടി പ്രതിമാസ ഉത്പാദനം 50 ലക്ഷം ലിറ്ററായി വർധിപ്പിച്ച് 25 കോടി വിറ്റുവരവ് എന്ന ലക്ഷ്യം കൈവരിക്കാനാകും. സർക്കാർ വിപണന സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ചതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റുവരവ് അഞ്ചു കോടിയിൽ നിന്നും 11.4 കോടി രൂപയായി ഉയർത്താൻ സ്ഥാപനത്തിനു കഴിഞ്ഞു.
കെ-സ്റ്റോർ, കൺസ്യൂമർഫെഡ്, കെടിഡിസി, നീതി മെഡിക്കൽ സ്റ്റോറുകൾ, ജയിൽ ഔട്ട്ലെറ്റുകൾ, കേരള കാഷ്യു ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, ഗുരുവായൂർ ദേവസ്വം, മെഡിക്കൽ കോളജ് ഔട്ട്ലെറ്റ്, വനം വകുപ്പ് ഔട്ട്ലെറ്റ്, കെഎസ്ആർടിസി, കൂടാതെ ‘സുജലം പദ്ധതി’ പ്രകാരം കേരളത്തിലെ റേഷൻ കടകളിലൂടെ വിതരണം മെച്ചപ്പെടുത്തിയതും നേട്ടമായി. കൂടാതെ, മൂന്ന് വർഷത്തേക്ക് റെയിൽവേ വഴി വിൽപ്പന നടത്താനും ധാരണയായിട്ടുണ്ട്.
NRI
ദുബായി: മലയാളി യുവാവ് ദുബായിയില്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് സ്വദേശി അജ്മൽ(24) ആണ് മരിച്ചത്.
കപ്പലിലെ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.
ഇലക്ട്രീഷ്യനായ അജ്മൽ ഈ മാസം 30ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. പിതാവ്: മാനു, മാതാവ്: സുബൈദ, സഹോദരങ്ങൾ: അസ്ലഹ, അഫീന, നിഷ.
NRI
ദുബായി: പ്രവാസി യുവാവ് ദുബായിയിൽ ജീവനൊടുക്കി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷന്(25) ആണ് ജീവനൊടുക്കിയത്.
കഴിഞ്ഞമാസം 16നാണ് അല്‍ റഫ ഏരിയയിലെ താമസസ്ഥലത്ത് റോഷനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജിം അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് റോഷൻ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കി.