കൊച്ചി: ദുബായ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി. കൊച്ചി നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ദുബായിലേക്ക് നിന്നും പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കി. ഇന്നു ര്‍ച്ചെ 4.30ന് പുറപ്പെട്ട വിമാനം രാവിലെ എട്ടരയോടെയാണ് തിരിച്ചിറക്കിയത്.
325 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ദുബായ് വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ടാല്‍ ഇന്നു തന്നെ യാത്ര നടത്തുമെന്നും യാത്രക്കാരോടു വിമാനത്തില്‍ തന്നെ തുടരാനും എയര്‍ലൈന്‍ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍, തുടര്‍ന്ന് സുരക്ഷ പ്രശ്‌നമുള്ളതിനാല്‍ യാത്ര തുടരാന്‍ കഴിയില്ലെന്നും അറിയിച്ചു.
അതേസമയം, ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെത്തുടർന്ന് ഇന്ധന ടാങ്കിനു തീ പിടിക്കുകയായിരുന്നു. വിമാനത്താവളത്തിന്‍റെ പരിസരത്തുള്ള ഇന്ധന ടാങ്കിലാണ് ഡ്രോണ്‍ പതിച്ചത്.
സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലേക്കു വരരുതെന്നും വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ അറിയാന്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.