മുംബൈയിലെ തെരുവോരത്ത് വെച്ച് വിലകൂടിയെന്ന് പറഞ്ഞ് പാനിപൂരിയെ കളിയാക്കിയ റഷ്യൻ ഇൻഫ്ലുവൻസർക്ക് ഒടുവിൽ വിദേശത്ത് വെച്ച് അബദ്ധം മനസിലായി.
മുംബൈ ലോകണ്ഡ്വാല മാർക്കറ്റിൽ നിന്ന് ഒരു പ്ലേറ്റ് പാനിപൂരിക്ക് 60 രൂപ നൽകേണ്ടി വന്നതിൽ പരസ്യമായി അത്ഭുതം പ്രകടിപ്പിച്ച മോഡലും നടിയുമായ ഐറിന റുഡാക്കോവയാണ് ഇപ്പോൾ താൻ പറഞ്ഞ വാക്കുകൾ തിരുത്തി രംഗത്തെത്തിയിരിക്കുന്നത്.
ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ വെച്ച് പാനിപൂരിയുടെ വില കണ്ടതോടെയാണ് ഐറിനയുടെ മനോഭാവം പൂർണമായും മാറിയത്. ദുബായിൽ ഒരു പ്ലേറ്റ് പാനിപൂരിക്ക് 42 യുഎഇ ദിർഹമായിരുന്നു വില.
അതായത് ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 1,096 രൂപയോളം വരും. അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഈ ഭീമമായ നിരക്ക് കണ്ട താരം, മുംബൈയിലെ 60 രൂപ പാനിപൂരിയെ കുറ്റപ്പെടുത്തിയത് വലിയ തെറ്റായിപ്പോയെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ തമാശരൂപേണ സമ്മതിക്കുകയായിരുന്നു.
1000 രൂപ കൊടുത്ത് വിദേശത്ത് നിന്ന് കഴിക്കുന്നതിനേക്കാൾ നല്ലത് മുംബൈയിലേക്ക് തന്നെ തിരികെ പോകുന്നതാണെന്നും താരം തമാശയോടെ കൂട്ടിച്ചേർത്തു. നേരത്തെ ജൂലൈയിൽ മുംബൈയിലെ കച്ചവടക്കാരനോട് വില ചോദിച്ച് അത്ഭുതപ്പെടുന്ന ഐറിനയുടെ വീഡിയോ ഏറെ വൈറലായിരുന്നു.
എന്നാൽ തൊട്ടടുത്ത ആഴ്ച തന്നെ മുംബൈ പാനിപൂരി കഴിച്ചുനോക്കുകയും അതിന്റെ രുചി തനിക്ക് ഏറെ ഇഷ്ടപ്പെട്ടതായി അറിയിക്കുകയും ചെയ്തിരുന്നു.
നാടൻ തെരുവോര ഭക്ഷണത്തിന്റെ വിലയും വിദേശ എയർപോർട്ടുകളിലെ നിരക്കും തമ്മിലുള്ള വലിയ വ്യത്യാസത്തെക്കുറിച്ചുള്ള ഐറിനയുടെ പുതിയ അനുഭവക്കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്.
ഇന്ത്യൻ വിനോദരംഗത്ത് സജീവമാകാൻ ഇരുപതാം വയസിൽ റഷ്യയിൽ നിന്ന് എത്തിയ ഐറിന, ഡിസ്കവറി ചാനലിന്റെ റിയാലിറ്റി ഷോയിലൂടെയാണ് ആദ്യം ശ്രദ്ധേയയാകുന്നത്.
പിന്നീട് ബിഗ് ബോസ് മറാഠി സീസൺ 5-ൽ ആദ്യ വിദേശ മത്സരാർഥിയായി പങ്കെടുത്ത താരം തന്റേതായ ഭാഷാശ്രമങ്ങൾ കൊണ്ടും വേറിട്ട വ്യക്തിത്വം കൊണ്ടും ഇന്ത്യയിൽ ധാരാളം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.